വധശിക്ഷ വേണം, ശിക്ഷ ഉറപ്പാക്കിയിട്ടേ കേരളം വിടൂ; ആലുവയിലെ പെണ്‍കുട്ടിയുടെ പിതാവ്
Kerala News
വധശിക്ഷ വേണം, ശിക്ഷ ഉറപ്പാക്കിയിട്ടേ കേരളം വിടൂ; ആലുവയിലെ പെണ്‍കുട്ടിയുടെ പിതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st July 2023, 10:41 am

ആലുവ: പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയ ശേഷമേ നാട്ടിലേക്ക് തിരികെ മടങ്ങൂവെന്ന് ആലുവയില്‍ ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ പ്രതികള്‍ ഉണ്ടെങ്കില്‍ അവരെ ഉടന്‍ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘കൊലപാതകിക്ക് വധശിക്ഷ ലഭിക്കണം എന്നാണ് ആഗ്രഹം. എനിക്കും കുടുംബത്തിനും അത് കാണണം. പ്രതിക്ക് ശിക്ഷ അടക്കം ഉറപ്പാക്കിയ ശേഷമേ നാട്ടിലേക്ക് തിരികെ പോകൂ.

സംസ്ഥാന സര്‍ക്കാരിനെതിരെയോ പൊലീസിനെതിരെയോ പരാതി ഉന്നയിക്കുന്നില്ല.
എന്റെ മകളിപ്പോള്‍ കേരളത്തിന്റെ മകള്‍ കൂടിയാണ്. പ്രതിക്ക് വധശിക്ഷ കിട്ടിയാല്‍ കേരളത്തിനും അത് സന്തോഷമുണ്ടാക്കും,’ അദ്ദേഹം പറഞ്ഞു.

അതേസമയം, കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുള്ളതായി ഇതുവരെയുള്ള അന്വേഷണത്തില്‍ പൊലീസിന് കണ്ടത്താനായിട്ടില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പൊലീസ് നടത്തുന്നുണ്ട്. പ്രതി അസ്ഫാക് ആലത്തെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തുവരികയാണ്.

അസ്ഫാക് ആലം ബിഹാര്‍ സ്വദേശിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബിഹാര്‍ പൊലീസുമായി തങ്ങള്‍ ബന്ധപ്പെട്ടിരുന്നു. അന്വേഷണ സംഘം ബിഹാറിലേക്ക് പോകുന്ന സാധ്യതകളും പൊലീസ് തേടുന്നുണ്ട്. ബീഹാറില്‍ കേസുകളുണ്ടോ എന്നറിയാനായി ബിഹാര്‍ പൊലീസിനെ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ അവരില്‍നിന്ന് ഔദ്യോഗികമായി വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഡി.ഐ.ജി എസ്.ശ്രീനിവാസ് മാധ്യങ്ങളോട് പറഞ്ഞിരുന്നു.