| Thursday, 2nd September 2021, 7:04 pm

'പുരുഷന്‍ സ്ത്രീയായി മാറി', 'സ്ത്രീ പുരുഷനായി മാറി' പ്രയോഗങ്ങള്‍ ശാസ്ത്രീയമല്ലാത്തതും ക്വിയര്‍ഫോബിയ അടിസ്ഥാനമാക്കിയതും; മാധ്യമങ്ങളിലെ റിപ്പോര്‍ട്ടിനെതിരെ മദ്രാസ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: എല്‍.ജി.ബി.ടി.ക്യൂ കമ്മ്യൂണിറ്റിയില്‍ ഉള്ളവരെയോ അവരെ പിന്തുണയ്ക്കുന്ന എന്‍.ജി.ഒകളില്‍ ഉള്ള വ്യക്തികളയോ ഉപദ്രവിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി.

എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയിലെ അംഗങ്ങളെക്കുറിച്ച് ‘ഇന്‍സെന്‍സിറ്റീവ്’ ആയി വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെയും കോടതി വിമര്‍ശനം ഉന്നയിച്ചു.

ഇതിനായി ചട്ടങ്ങളില്‍ വേണ്ട ഭേദഗതികള്‍ വരുത്തണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എല്‍.ജി.ബി.ടി.ക്യൂ കമ്മ്യൂണിറ്റിയില്‍ ഉള്ളവരെയും സന്നദ്ധസംഘടനകളിലുള്ളവരെയും പൊലീസ് ഉപദ്രവിക്കുന്നുവെന്ന പരാതിയില്‍ നിരാശപ്രകടിപ്പിച്ച കോടതി എത്രയുംപ്പെട്ടന്ന് നടപടിയെടുക്കണമെന്നും നിര്‍ദ്ദേശം നല്‍കി.

ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കിടേഷ് ആണ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. സമൂഹത്തില്‍ ഗുരുതരമായ വിവേചനം നേരിടുന്ന എല്‍.ജി.ബി.ടി.ക്യൂ കമ്മ്യൂണിറ്റിക്ക് കൗണ്‍സിലിംഗ്, ധനസഹായം, നിയമ സഹായം, സംരക്ഷണം എന്നിവ നല്‍കാന്‍ ജൂണ്‍ 7 ന് സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ വിവിധ ആളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായും എന്നാല്‍ ഇത്തരമൊരു നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടും പ്രകടമായ മാറ്റങ്ങളൊന്നും ഉണ്ടായില്ലെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു.

ഈ വിഷയത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി ഒരു ബോധവല്‍ക്കരണ പരിപാടി നടത്തണമെന്ന ജൂണ്‍ 7 -ലെ തന്റെ ഉത്തരവ് പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ആളുകളോ അവരുടെ ക്ഷേമം പരിരക്ഷിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന എന്‍.ജി.ഒ അംഗങ്ങളോ ബോധവല്‍ക്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

അഡ്വക്കേറ്റ് ജനറല്‍ ആര്‍. ഷണ്‍മുഖസുന്ദരത്തോട് ഈ വിഷയത്തില്‍ കൂടുതല്‍ കൃത്യമായ നിര്‍ദ്ദേശം നല്‍കാനും ജസ്റ്റീസ് ആനന്ദ് വെങ്കിടേഷ് ആവശ്യപ്പെട്ടു. തമിഴ്നാട് നിരവധി പുരോഗമന പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും എന്നാല്‍ എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ പൊലീസില്‍ നിന്ന് പീഡനം നേരിടുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളില്‍ ശാസ്ത്രീയമല്ലാത്ത ‘പുരുഷന്‍ സ്ത്രീയായി മാറി’ അല്ലെങ്കില്‍ ‘സ്ത്രീ പുരുഷനായി മാറി’ എന്ന പ്രയോഗങ്ങള്‍ ക്വിയര്‍ഫോബിയയെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് കൂടുതല്‍ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ല. മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ സൂക്ഷ്മമായ നിബന്ധനകള്‍ പാലിക്കേണ്ട സമയമാണിത്’ എന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

The expressions ‘man has become woman’ and ‘woman has become man’ are unscientific and based on queer phobia; Madras High Court opposes media reports

We use cookies to give you the best possible experience. Learn more