| Saturday, 1st October 2022, 6:37 pm

മുമ്പത്തെ കഥയായിരുന്നു നല്ലത്, എന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്ന് വേദനയോടെ ശശികുമാര്‍ പറഞ്ഞു: സിദ്ദീഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയസൂര്യ, സിദ്ദിഖ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി 2017ല്‍ ഇറങ്ങിയ ചിത്രമാണ് ഫുക്രി. സിദ്ദിഖ്-ജയസൂര്യ കോംബോയെന്ന നിലയില്‍ ശ്രദ്ധ പിടിച്ചു പറ്റിയെങ്കിലും ബോക്‌സ് ഓഫീസില്‍ ചിത്രം പരാജയപ്പെടുകയായിരുന്നു.

സ്‌ക്രിപ്റ്റ് വര്‍ക്ക് ചെയ്യുന്ന ഘട്ടത്തില്‍ നടന്‍ സിദ്ദിഖിന് പകരം ഈ വേഷത്തില്‍ ആദ്യം തീരുമാനിച്ചിരുന്നത് ഏഷ്യനെറ്റിന്റെ സ്ഥാപകനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ശശികുമാറിനെ ആയിരുന്നു. അദ്ദേഹം പിന്മാറാനിടയായ സാഹചര്യത്തെക്കുറിച്ച് സഫാരി ടി.വിയോട് സംസാരിക്കുകയാണ് സംവിധായകന്‍ സിദ്ദീഖ്.

”ജയസൂര്യയ്ക്ക് കഥ വളരെ ഇഷ്ടപ്പെട്ടിരുന്നു. തിരക്കഥ പുരോഗമിക്കവെ ഇതിനകത്ത് വ്യത്യസ്തമായ ഒരു ആശയം എനിക്ക് കിട്ടി. അതനുസരിച്ചാണ് പിന്നീട് കഥ എഴുതിയത്. ഒരു ഫാന്റസി എലമെന്റ് ആയിരുന്നു അത്. അത് വരുമ്പോഴാണ് സിനിമയ്ക്ക് ഡെപ്ത് വരിക.

സ്‌ക്രിപ്റ്റ് വര്‍ക്ക് ചെയ്യുന്ന ഘട്ടത്തില്‍ സിദ്ദിഖിന് പകരം ഈ വേഷത്തില്‍ ആദ്യം തീരുമാനിച്ചിരുന്നത് ഏഷ്യാനെറ്റില്‍ ഉണ്ടായിരുന്ന ശശികുമാറിനെ ആയിരുന്നു. കഥ അദ്ദേഹത്തിന് വളരെ ഇഷ്ടമായി സിനിമ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുമ്പ് ജയസൂര്യയുടെ മറ്റൊരു സിനിമ ഇറങ്ങുന്നു. അതും ഫാന്റസി കഥയായിരുന്നു.

ജയസൂര്യ ആകെ അപ്‌സെറ്റായി. അപ്പോഴാണ് ജയസൂര്യ കഥയിലെ പുതിയ മാറ്റം കേള്‍ക്കുന്നത്. അയ്യോ ഇത് ശരിയാവില്ല മാറ്റണം സിദ്ദിക്ക, അല്ലെങ്കില്‍ അതേ സിനിമ തന്നെയാവുമെന്ന് പറഞ്ഞു. പക്ഷെ ഈ സിനിമയില്‍ നിന്ന് ഈ ഭാഗം മാറ്റിയാല്‍ കഥയുടെ പവര്‍ കുറയുമെന്ന് ഞാന്‍ പറഞ്ഞു.

ജയസൂര്യ വല്ലാതെ വിഷമിച്ചു. അങ്ങനെ ആ ഭാഗം മാറ്റി. അതിന് ശേഷം വീണ്ടും ശശികുമാറിനെ പോയി കണ്ട് കഥ മാറ്റിയ കാര്യം പറഞ്ഞു. ഇതിനകത്ത് ഒരു സുഖമില്ല, മുമ്പത്തെ കഥയായിരുന്നു നല്ലത്, എന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കണം എന്ന് അദ്ദേഹം വേദനയോടെ പറഞ്ഞു.

വാങ്ങിച്ച അഡ്വാന്‍സ് തിരിച്ചു തന്നു. പിന്നീടാണ് നടന്‍ സിദ്ദിഖ് ഈ കഥാപാത്രത്തിലേക്കെത്തുന്നത്. ആ സിനിമ സാധാരണ സിനിമയായി അവസാനിച്ചു. എങ്കിലും വലിയ പരാജയം ആയിരുന്നില്ല,” സിദ്ദീഖ് പറഞ്ഞു.

എസ് ടാക്കീസിന്റെ ബാനറില്‍ സിദ്ദീഖും വൈശാഖ സിനിമാസും ചേര്‍ന്ന് നിര്‍മിച്ച ചിത്രം സിദ്ദീഖ് സിനിമകളുടെ ആരാധകരെ നിരാശരാക്കുന്നതായിരുന്നു. പതിവ് സിദ്ദീഖ് ചിത്രത്തിന്റെ നിലവാരം നിലനിര്‍ത്താന്‍ ഫുക്രിയ്ക്ക് സാധിച്ചിട്ടില്ല.


Content Highlight:The earlier story was better, Sashi kumar said in agony that he wanted me out of the film said director Siddique

We use cookies to give you the best possible experience. Learn more