വ്യാജ ലിങ്കുകള്‍ക്ക് പണി കിട്ടും; പ്രീമിയര്‍ ലീഗ് അനധികൃത സ്ട്രീമിങ്; പൈറസി സംഘത്തലവന് 11 വര്‍ഷം തടവ്; സമ്പാദിച്ചത് ഏഴ് മില്യണ്‍ പൗണ്ട്
football news
വ്യാജ ലിങ്കുകള്‍ക്ക് പണി കിട്ടും; പ്രീമിയര്‍ ലീഗ് അനധികൃത സ്ട്രീമിങ്; പൈറസി സംഘത്തലവന് 11 വര്‍ഷം തടവ്; സമ്പാദിച്ചത് ഏഴ് മില്യണ്‍ പൗണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 31st May 2023, 9:56 pm

പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ അനധികൃതമായി സ്ട്രീമിങ് ചെയ്ത സംഘത്തെ കോടതി ശിക്ഷിച്ചു. 50,000ലധികം ആളുകള്‍ക്ക് കുറഞ്ഞ വിലയില്‍ സബ്സ്‌ക്രിപ്ഷന്‍ നല്‍കിയ അഞ്ചംഗ സംഘത്തെയാണ് ചൊവ്വാഴ്ച ലണ്ടനിലെ ചെസ്റ്റര്‍ ഫീല്‍ഡ് ക്രൗണ്‍ കോടതി 11 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

ലണ്ടനില്‍ നിന്നുള്ള മാര്‍ക്ക് ഗൗള്‍ഡാണ് ഇതിന്റെ സൂത്രധാരനെന്ന് സ്‌കൈ സ്‌പോര്‍ട്ടിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. 36കാരനായ മാര്‍ക്ക് ഗൗള്‍ഡിന് 11 വര്‍ഷത്തെ തടവും മറ്റ് നാല് പേര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവുമാണ് ലഭിച്ചത്.

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏഴ് മില്യണിലധികം പൗണ്ടാണ് ഇവര്‍ ഇതിലൂടെ
സമ്പാദിച്ചതെന്ന് പരാതിയില്‍ പറയുന്നു. വഞ്ചന, കള്ളപ്പണം വെളുപ്പിക്കല്‍, കോടതിയലക്ഷ്യം എന്നീ കേസുകളിലായിരുന്നു പ്രതികള്‍ വിചാരണ നേരിട്ടത്.

ലോകമെമ്പാടുമുള്ള നൂറുകണക്കിന് ചാനലുകളില്‍ നിന്നാണ് നിയമവിരുദ്ധമായ പ്രവേശനം ഉപയോക്താക്കള്‍ക്ക് ഇവര്‍ വാഗ്ദാനം ചെയ്തത്. അനധികൃത സ്ട്രീമിങ് നടത്തിയ ഈ ടീമില്‍ 30 ജീവനക്കാരുണ്ടെന്നും ലീഗ് അധികൃതര്‍ അറിയിച്ചു.

നിയമാനുസൃത ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്താണ് സംഘം സ്ട്രീമിങ് വിതരണം ചെയ്യുന്നത്. പൈറസി കുറ്റകൃത്യങ്ങള്‍ക്കുള്ള ഒരു താക്കീതാണ് കോടതി വിധിയെന്നും ലീഗ് അധികൃതര്‍ പ്രതികരിച്ചു.

ഇന്ത്യയിലടക്കം നിരവധി കാഴ്ചക്കാരാണ് പ്രീമിയര്‍ ലീഗിനുള്ളത്. ഇ.എസ്.പി.എന്നിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലുമാണ് ഇന്ത്യയില്‍ പ്രീമിയര്‍ ലീഗിന്റെ സ്ട്രീമിങ്. ഇതുകൂടാതെ അനധികൃമായ ലിങ്കുകള്‍ ഉപയോഗിച്ചും നിരവധിയാളുകള്‍ രാജ്യത്ത്
മത്സരം കാണുന്നുണ്ട്.

Content Highlight: The court has punished the team for illegal streaming of Premier League matches.