| Wednesday, 30th August 2023, 9:09 pm

മാതൃഭൂമിക്കെതിരായ ട്രോള്‍ പോസ്റ്റ്; യുവാവ് കുറ്റവിമുക്തന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാതൃഭൂമി പത്രത്തെ വിമര്‍ശിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പോസ്റ്റ് ചെയ്ത കേസില്‍ കരിപ്പാംകുളം വീട്ടില്‍ ഷിഹാബിനെ കോടതി കുറ്റവിമുക്തനാക്കി. മാതൃഭൂമിയുടെ വ്യാജ കോപ്പി നിര്‍മിച്ച് വിദ്വേഷ പ്രചരണം നടത്തിയെന്നായിരുന്നു ഇദ്ദേഹത്തിനെതിരെയുള്ള പത്രത്തിന്റെ പരാതി.

എന്നാല്‍ അങ്ങനെ ഒരു കോപ്പി ഷിഹാബ് നിര്‍മിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.

വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ്ങിന് ബലാത്സംഗക്കേസില്‍ 10 വര്‍ഷം തടവ് കിട്ടിയ വാര്‍ത്തയുടെ തലക്കെട്ടില്‍ വിയോചിച്ച് വന്ന ഒരു ട്രോള്‍ പോസ്റ്റാണ് ഷിഹാബ് ഷെയര്‍ ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തിനെതിരെ മാതൃഭൂമിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നത്.

ഒരുപാട് വര്‍ഷത്തെ നിയമപോരാട്ടമാണ് വിജയം കണ്ടതെന്നും വിമര്‍ശന പോസ്റ്റിനെ കുറ്റകൃത്യമായിട്ടാണ് മാതൃഭൂമി പ്രചരിപ്പിച്ചതെന്നും ഷിഹാബ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ഗുര്‍മീത് റാം റഹിം സിങ്ങിന്റെ വാര്‍ത്തയില്‍, റഹിമിന് 10 വര്‍ഷം തടവ് എന്ന രീതിയിലാണ് മാതൃഭൂമിയുടെ ഓണ്‍ലൈന്‍ എഡീഷനില്‍ തലക്കെട്ട് വന്നത്. അതിനെ പരിഹസിച്ച് നാളെത്തെ പത്രത്തില്‍ ‘റഹിം മൗലവിക്ക് 10 വര്‍ഷം തടവ്’ എന്ന തലക്കെട്ടിലാകും വാര്‍ത്തവരുക എന്ന ട്രോള്‍ വന്നിരുന്നു, അത് ഞാന്‍ പങ്കുവെച്ചു. ഇതിലാണ് പത്രം എനിക്കെതിരെ കേസ് കൊടുക്കുന്നത്,’ ഷിഹാബ് പറഞ്ഞു.

വിഷയത്തില്‍ മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്ത

സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ജന്മഭൂമി ദിനപത്രം എ.ഐ.വൈ.എഫ് പ്രവര്‍ത്തകനായ ഷിഹാബിനെ തീവ്രവാദിയായി ചിത്രീകരിച്ച് വാര്‍ത്ത ചമക്കുകയും ചെയ്തിരുന്നു.

‘പകല്‍ കമ്മ്യൂണിസം, രാത്രി മത തീവ്രവാദം- ലക്ഷ്യംവെക്കുന്നത് വര്‍ഗീയ കലാപം’ എന്ന തലക്കെട്ടിലായിരുന്നു ജന്മഭൂമിയുടെ വാര്‍ത്ത. മാതൃഭൂമിക്കെതിരായ ട്രോളില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഷിഹാബിനെ തീവ്രവാദിയായി ചിത്രീകരിച്ച് ‘ജന്മഭൂമി’ രംഗത്തെത്തിയത്.

ജന്മഭൂമിയില്‍ വന്ന വാര്‍ത്ത

മാതൃഭൂമിയും വ്യജ ചിത്രം നിര്‍മിച്ച് പ്രചരപ്പിച്ചെന്ന് ചൂണ്ടിക്കാണിച്ച വാര്‍ത്ത അവരുടെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചിരുന്നു.

അതേസമയം, ജന്മഭൂമി വാര്‍ത്തയെ അടിസ്ഥാനമാക്കി ഷിഹാബിനെ ക്രിമിനലും മതതീവ്രവാദം പ്രചരിപ്പിക്കാന്‍ സാധ്യതയുള്ളയാളുമാക്കി 2018ല്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതും വിവാദമായിരുന്നു. ഒരു പത്രം ആരംഭിക്കുന്നതിന് അനുമതി തേടി ഷിഹാബ് മജിസ്ട്രേറ്റിന് മുമ്പാകെ നല്‍കിയ അപേക്ഷയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയത്.

Content Highlight: The court acquitted Shihab in Karipampakulam case of posting a troll on social media criticizing Mathrubhumi newspaper.

We use cookies to give you the best possible experience. Learn more