Kerala News
റിയാസ് മൗലവി വധക്കേസ്; സംഘപരിവാര്‍ പ്രവര്‍ത്തകരായ മൂന്ന് പ്രതികളെയും വെറുതെ വിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Mar 30, 06:14 am
Saturday, 30th March 2024, 11:44 am

കാസര്‍കോട്: റിയാസ് മൗലവി വധക്കേസില്‍ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്.

കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്.

എല്ലാ പ്രതികളെയും വെറുതെ വിട്ടു എന്ന പ്രസ്താവന മാത്രമാണ് നിലവില്‍ കോടതി ഉത്തരവിലുള്ളത്. വിധിയില്‍ വേദനയുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റിയും ഉത്തരവ് നിരാശാജനകമാണെന്ന് പ്രോസിക്യൂഷനും പ്രതികരിച്ചു. കേസിലെ ഗൂഢാലോചന പുറത്തുവരണമെന്നും വിധിയില്‍ അപ്പീല്‍ പോകണമോയെന്ന് തീരുമാനിക്കേണ്ടതുണ്ടെന്നും ആക്ഷന്‍ കമ്മിറ്റി പറഞ്ഞു.

2017 മാര്‍ച്ച് 20നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. മദ്രസയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ റിയാസ് മൗലവിയെ വെട്ടിക്കൊല്ലുകയായിരുന്നു. ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴു വര്‍ഷക്കാലമായി ജയിലില്‍ തന്നെയായിരുന്നു.

സംഭവം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികള്‍ പിടിക്കപ്പെട്ടിരുന്നു. 90 ദിവസത്തിനകം ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രവും സമര്‍പ്പിച്ചു. കേസിന്റെ വിചാരണ വേളയില്‍ 97 സാക്ഷികളെ വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. സുധാകരന്റെ മേല്‍നോട്ടത്തിലുള്ള സംഘമായിരുന്നു കേസ് അന്വേഷിച്ചത്.

Content Highlight: The court acquitted all the three accused in Riaz Maulvi murder case