| Wednesday, 13th October 2021, 4:12 pm

ലഖിംപുര്‍ വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം വേണം, മന്ത്രിയെ പുറത്താക്കണം; രാഷ്ട്രപതിയെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലഖിംപുരില്‍ കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ആശിഷ് മിശ്ര അറസ്റ്റിലായ സാഹചര്യത്തില്‍ പിതാവ് അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ടു.

വിഷയത്തില്‍ സര്‍ക്കാരുമായി സംസാരിക്കുമെന്ന് രാഷ്ട്രപതി അറിയിച്ചതായാണ് വിവരം.

രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എ.കെ. ആന്റണി, ഗുലാം നബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നവരാണ് രാഷ്ട്രപതിഭവനിലെത്തിയത്. സുപ്രീം കോടതി മേല്‍നോട്ടത്തില്‍ രണ്ടംഗ ജഡ്ജിമാര്‍ കേസ് അന്വേഷിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം, കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി ആശിഷ് മിശ്രയെ നേരത്തെ റിമാന്‍ഡ് ചെയ്തിരുന്നു.

ആവശ്യത്തിന് തെളിവുകള്‍ ഉണ്ടായിട്ടും ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാന്‍ വൈകിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

10 മണിക്കൂറിലേറേ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ കാര്‍ കയറ്റി കൊലപ്പെടുത്തിയ ആശിഷ് മിശ്ര അറസ്റ്റിലായിരുന്നത്.

കൊലപാതകം, ഗൂഢാലോചന, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കര്‍ഷകര്‍ക്ക് ഇടയിലേക്ക് വാഹനം ഇടിച്ചു കയറ്റി എന്നിങ്ങനെ എട്ടോളം വകുപ്പുകളാണ് ആശിഷിനെതിരെ ചുമത്തിയിരിക്കുന്നത്.

കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്കാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റിയത്. നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIFGLIGHTS: The Congress delegation met President Ram Nath Kovind and demanded the removal of Union Minister Ajay Mishra from the Cabinet

We use cookies to give you the best possible experience. Learn more