| Saturday, 3rd December 2022, 11:36 am

കാമറൂണിന്റെ വിജയ ഗോള്‍ നേടിയ വിന്‍സെന്റ് അബൂബക്കര്‍ മലപ്പുറത്ത് സെവന്‍സ് കളിച്ചിരുന്നോ? പ്രചരണത്തിന്റെ വസ്തുതയറിയാം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ബ്രസീലിനെതിരെ വിജയ ഗോള്‍ നേടിയതിന് പിന്നാലെ കാമറൂണ്‍ സൂപ്പര്‍ താരം വിന്‍സെന്റ് അബൂബക്കറായിരുന്നു സോഷ്യല്‍ മീഡിയയിലെ ഹോട് ടോപിക്.

കരുത്തരായ ബ്രസീലിനെ ഇന്‍ജുറി ടൈമില്‍ നേടിയ ഗോളില്‍ അട്ടിമറിച്ചതും ഗോള്‍ നേടിയ ശേഷം ജേഴ്‌സിയൂരി സെലിബ്രേറ്റ് ചെയ്തതിന് ചിരിച്ചുകൊണ്ട് റെഡ് കാര്‍ഡ് വാങ്ങിയുമാണ് കാമറൂണിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ തരംഗമായത്.

ഈ ലോകകപ്പില്‍ ബ്രസീല്‍ വഴങ്ങുന്ന ആദ്യ ഗോളാണിത്. ഇതിനാല്‍ തന്നെ കാമറൂണിന്റെയും അബൂബക്കറിന്റെയും ഈ ഗോള്‍ നേട്ടം സ്‌പെഷ്യല്‍ തന്നെയാണ്.

വിന്‍സെന്റ് അബൂബക്കറിന്റെ ഈ ഗോള്‍ നേട്ടം ആഘോഷമാക്കുന്നതിനൊപ്പം താരം മലപ്പുറം സൂപ്പര്‍ സ്റ്റുഡിയോക്ക് വേണ്ടിയടക്കം സെവന്‍സ് കളിച്ച താരമാണെന്ന തരത്തിലുള്ള ചര്‍ച്ചയും ഉയര്‍ന്നുവന്നിരുന്നു.

കേരളത്തില്‍ സെവന്‍സ് കളിച്ച താരത്തിനോടാണ് ബ്രസീല്‍ തോറ്റതെന്ന തരത്തിലുള്ള പ്രചരണമാണ് ഒരു വിഭാഗം നടത്തിയിരുന്നത്.

എന്നാല്‍ ഇക്കാര്യം നിഷേധിക്കുകയാണ് ക്ലബ്ബ് അധികൃതര്‍. വിന്‍സെന്റ് അബൂബക്കര്‍ തങ്ങള്‍ക്ക് വേണ്ടി കളിച്ചിട്ടില്ലെന്നും താരം കേരളത്തിലെവിടെയും കളിച്ചതായി വിവരമില്ലെന്നുമാണ് സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം ക്ലബ്ബ് മാനേജര്‍ അഷ്റഫ് ബാവുക്ക മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞത്.

‘ഫെയ്സ്ബുക്കിലൂടെയും മറ്റും ഇത്തരത്തിലുള്ള പ്രചാരണം നടത്തുന്നതായി അറിഞ്ഞു. വിന്‍സെന്റ് അബൂബക്കര്‍ ഞങ്ങളുടെ ക്ലബ്ബില്‍ കളിച്ചിട്ടില്ല. പ്രചാരണം കണ്ട് കേരളത്തിലെ മറ്റു ക്ലബ്ബുകളുമായും സെവന്‍സ് ഫുട്ബോള്‍ കോര്‍ഡിനേഷനുമായി ഞാന്‍ ബന്ധപ്പെട്ടിരുന്നു.

കേരളത്തിലെവിടേയും ഇയാള്‍ കളിച്ചതായി വിവരമില്ല. ഫുട്ബോളിന്റെ പേരില്‍ ഇത്തരം വ്യാജ പ്രചാരണം നടത്തുന്ന ഖേദകരമാണ്’ എന്നായിരുന്നു അഷ്‌റഫ് ബാവുക്ക പറഞ്ഞത്.

കാമറൂണിനോട് പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്‍മാരായി തന്നെയാണ് ബ്രസീല്‍ നോക്ക് ഔട്ടിലേക്ക് കുതിച്ചത്. റൗണ്ട് ഓഫ് 16ല്‍ ഏഷ്യന്‍ ശക്തികളായ സൗത്ത് കൊറിയയെയാണ് ബ്രസീലിന് നേരിടാനുള്ളത്. ഡിസംബര്‍ ആറിന് റാസ് അബു അബൗദില്‍ വെച്ചാണ് മത്സരം.

Content highlight: The club officials rejected the claim that Vincent Abubakar played for Super Studio Malappuram

We use cookies to give you the best possible experience. Learn more