കുറഞ്ഞ സിനിമകളിലൂടെ മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായി മാറിയ ആളാണ് ബ്ലെസി. മമ്മൂട്ടിയെ നായകനാക്കി 2004ല്‍ പുറത്തിറങ്ങിയ കാഴ്ച എന്ന ചിത്രത്തിലൂടെയാണ് ബ്ലെസി സ്വതന്ത്ര സംവിധായകനായി കടന്നു വരുന്നത്.
ശേഷം തന്മാത്ര, പളുങ്ക്, ഭ്രമരം, പ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ താരങ്ങളെ വേണ്ട രീതിയില്‍ ഉപയോഗിക്കാനും ബ്ലെസിക്ക് സാധിച്ചിരുന്നു.
ഇപ്പോൾ സംവിധാനം ചെയ്ത സിനിമയുടെ കഥാപാത്രത്തിൽ എപ്പോഴും പിൻതുടരുന്ന കഥാപാത്രം മോഹൻലാൽ അഭിനയിച്ച ഭ്രമരത്തിലെ ശിവൻകുട്ടിയാണെന്ന് പറയുകയാണ് ബ്ലെസി.
അയാളൊരു പ്രതികാരം ചെയ്താല്‍ ചിലപ്പോള്‍ ശിവന്‍കുട്ടിയുടെ വേദന മാറുമായിരിക്കാമെന്നും പക്ഷെ, പ്രതികാരം ചെയ്യാന്‍ വേണ്ടി കൊണ്ടുവന്ന ആള്‍ക്കാരെ പോലും അയാള്‍ വെറുതെ വിടുകയാണെന്നും ബ്ലെസി പറഞ്ഞു.
വീണ്ടും തനിച്ചാകുക എന്നുപറയുന്നത് അയാളെ വേദനിപ്പിക്കുമെന്നും അയാള്‍ ഇപ്പോൾ തനിച്ചായിരിക്കുമോ അയാള്‍ എവിടെയിരിക്കും എന്നൊക്കെ താൻ ചിന്തിക്കാറുണ്ടെന്നും ബ്ലെസി വെളിപ്പെടുത്തി.
കാഴ്ചയിലെ മമ്മൂട്ടി ചെയ്ത കഥാപാത്രം മാധവനും അതുപോലെയാണെന്നും കുട്ടി ഇല്ലാതെ ഹൃദയം നുറുങ്ങിയിട്ടുള്ള തിരിച്ചുപോകുന്ന സീൻ വേദനിപ്പിക്കുന്നുവെന്നും എന്നെങ്കിലും അവന്‍ കുടുംബവുമായിട്ട് വരുമോ എന്നൊക്കെയുള്ള തോന്നലുണ്ടാകാറുണ്ടെന്നും ബ്ലെസി പറഞ്ഞു.
നമ്മള്‍ ഉണ്ടാക്കിയ കഥയിലെ കഥാപാത്രങ്ങളെ നമ്മള്‍ സമൂഹത്തിലേക്ക് പ്രതിഷ്ഠിക്കുകയും എപ്പോഴെങ്കിലും കണ്ടുമുട്ടുക എന്ന ആഗ്രഹത്തോടെ നില്‍ക്കുകയും ചെയ്യുന്നത് സുഖമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്ലേസ്‌കാസ്റ്റ് എന്ന ചാനലിൽ സംസാരിക്കുകയായിരുന്നു ബ്ലെസി.
‘ കഥാപാത്രത്തിൽ എന്നെ എപ്പോഴും പിൻതുടരുന്ന ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന ഒരാളാണ് മോഹൻലാൽ അഭിനയിച്ച ഭ്രമരത്തിലെ ശിവൻകുട്ടി. അയാളൊരു പ്രതികാരം ചെയ്താല്‍ ചിലപ്പോള്‍ ശിവന്‍കുട്ടിയുടെ വേദന മാറുമായിരിക്കാം. പക്ഷെ, ആ പ്രതികാരം ചെയ്യാന്‍ വേണ്ടി കൊണ്ടുവന്ന ആള്‍ക്കാരെ പോലും അയാള്‍ വെറുതെ വിടുക. വീണ്ടും തനിച്ചാകുക എന്നുപറയുന്നത് അയാളെ വേദനിപ്പിക്കും. അയാള്‍ തനിച്ചായിരിക്കമോ അയാള്‍ എവിടെയിരിക്കും എന്നൊക്കെ ഞാന്‍ ചുമ്മാ ഇങ്ങനെ ചിന്തിക്കാറുണ്ട്.
കാഴ്ചയിലാണെങ്കിലും മാധവന്‍ ഈ കുട്ടി ഇല്ലാതെയുള്ളൊരു പോക്ക് ഉണ്ടല്ലോ? അയാളുടെ ഒരു ഹൃദയം നുറുങ്ങിയിട്ടുള്ള പോക്ക്. അതും എന്നെ വേദനിപ്പിക്കാറുണ്ട്. എന്നെങ്കിലും അവന്‍ കുടുംബവുമായിട്ട് വരുമോ എന്നൊക്കെയുള്ള തോന്നല്‍ വരാറുണ്ട്.
ഇതൊരു സുഖമുള്ള കാര്യമാണ്. നമ്മള്‍ ഉണ്ടാക്കിയ കഥയിലെ കഥാപാത്രങ്ങളെ നമ്മള്‍ സമൂഹത്തിലേക്ക് പ്രതിഷ്ഠിക്കുക എപ്പോഴെങ്കിലും കണ്ടുമുട്ടുക എന്ന ആഗ്രഹത്തോടെ നില്‍ക്കുക എന്നൊക്കെ പറയുന്നത് സുഖമുള്ള കാര്യമാണ്,’ ബ്ലെസി പറയുന്നു.
Content Highlight: The character in that Mohanlal film still haunts me says Blessy