| Saturday, 22nd July 2023, 4:19 pm

പിങ്കിയെ കണ്ടെത്തുന്നത് അവിചാരിതമായി; അപ്പോള്‍ തന്നെ അഡ്വാന്‍സും കൊടുത്തു: വിഷ്ണു നാരായണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിഥുന്‍ മാനുവല്‍ തോമസിന്റെ ആട് ഒരു ഭീകര ജീവിയാണ്‌ സിനിമയിലെ പിങ്കി ആടിനെ കണ്ടെത്തിയത് അവിചാരിതമായിട്ടാണെന്ന് സിനിമയുടെ ക്യാമറാമാന്‍ വിഷ്ണു നാരായണന്‍. സഫാരി ടി.വിയുടെ ലൊക്കേഷന്‍ ഹണ്ട് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൊക്കേഷന്‍ തിരയുന്നതിനിടയിലാണ് ആടിനെ കണ്ടെത്തിയതെന്നും ഉടന്‍ തന്നെ അഡ്വാന്‍സ് കൊടുത്ത് ആടിനെ ഉറപ്പിച്ചു എന്നും വിഷ്ണു നാരായണന്‍ പറഞ്ഞു. ഈ ആട് പിന്നീട് പ്രസവിക്കുകയും രണ്ട് കുഞ്ഞുങ്ങളുണ്ടായതായി അറിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

‘സിനമിയില്‍ ഒരു ചായക്കട കാണിക്കുന്നുണ്ട്. ആ ചായക്കടയിലിരിക്കുമ്പോഴാണ് അബുവിനെ തലകീഴായി കെട്ടിത്തൂക്കിയ വീഡിയോ ഫോണിലേക്ക് മേസേജായി വരുന്നത്. അതൊരു യഥാര്‍ത്ഥ ചായക്കടയായിരുന്നു. ഈ ലൊക്കേഷന്‍ കണ്ടെത്തി, അവിടെ നിന്നും ഒരു ചായകുടിച്ച് മാറിനില്‍ക്കുമ്പോഴാണ് അതിന് സമീപത്തായി മൂന്ന് ആടുകളെ കണ്ടത്. അതിലൊരാടാണ് ഈ സിനിമയിലുള്ള പിങ്കിയാട്. മിഥുന്‍ അപ്പോള്‍ തന്നെ ആ ആടിനെ ഉറപ്പിച്ചു.

അതിന് മുമ്പ് പറ്റിയൊരു ആടിനെ തപ്പി കുറെ അലഞ്ഞിട്ടുണ്ട്. ചെവി തൂങ്ങിയ,ക്യൂട്ടായിട്ടുള്ള ആട് വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ചായക്കടക്ക് സമീപം ആടിനെ കണ്ട ഉടന്‍ തന്നെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു സുശീലന്‍ ആടിന്റെ ഉടമയെ പോയിക്കണ്ട് സംസാരിച്ച് അഡ്വാന്‍സ് കൊടുത്ത് ആടിനെ ഉറപ്പിച്ചു. ആടിനെ മറ്റാര്‍ക്കും കൊടുക്കരുതെന്നും ഒരു മാസം കഴിഞ്ഞാല്‍ സിനിമയുടെ ഷൂട്ടിങ്ങ് ആവശ്യത്തിന് വേണ്ടി ഈ ആടിനെ ആവശ്യമുണ്ടെന്നും ഷിബു അവരോട് പറഞ്ഞു. അങ്ങനെ വഴിയേ കിട്ടിയതാണ് പിങ്കി ആടിനെ.

ഷൂട്ടിങ്ങിന് ശേഷം പ്രൊഡക്ഷന്‍ ഹൗസില്‍ തന്നെയുണ്ടായിരുന്നു ഒരു ഡ്രൈവറാണ് പിങ്കിയെ കൊണ്ടുപോയത്. കുറേ നാള്‍ കഴിഞ്ഞ് പിങ്കി പ്രസവിച്ചു എന്നും രണ്ട് കുഞ്ഞുങ്ങളുണ്ട് എന്നും ഗ്രൂപ്പുകളില്‍ നിന്ന് അറിഞ്ഞു. പക്ഷെ ആട് 2വില്‍ പിങ്കിക്ക് വരാന്‍ പറ്റിയില്ല,’ വിഷ്ണു നാരായണന്‍ പറഞ്ഞു.

CONTENT HIGHLIGHTS: The cameraman talks about getting Pinky Goat into the Aadu movie

We use cookies to give you the best possible experience. Learn more