| Friday, 27th May 2022, 2:00 pm

12ത്ത് മാനിലെ ആ വേഷം ആ നടനും നടിയും നിരസിച്ചു, എല്ലാ തരം വേഷവും ചെയ്യേണ്ടേ എന്ന എന്റെ ചോദ്യത്തിന് ബുദ്ധിമുട്ടാണെന്നായിരുന്നു മറുപടി: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ കഥാപാത്രമായി ജീത്തു ജോസഫ് ഒരുക്കിയ 12ത്ത് മാന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒ.ടി.ടി റിലീസായെത്തിയ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനം തന്നെയാണ് നടത്തിയത്. മലയാള സിനിമയിലെ ഇത്രയേറെ താരങ്ങളെ അണിനിരത്തി ഒരു പ്രത്യേകപ്ലോട്ടില്‍ ചിത്രം ഒരുക്കുക എന്നത് തന്നെയായിരുന്നു ജീത്തു ജോസഫിനെ സംബന്ധിച്ച് വലിയ വെല്ലുവിളി.

12ത്ത് മാനിലെ കഥാപാത്രങ്ങള്‍ ആരെല്ലാം ചെയ്യണമെന്ന കാര്യത്തില്‍ ആദ്യമേ തന്നെ വ്യക്തത ഉണ്ടായിരുന്നെന്നും ഒന്ന് രണ്ട് കഥാപാത്രങ്ങള്‍ ഒഴിച്ച് ബാക്കിയെല്ലാവരേയും തീരുമാനിച്ച പോലെ തന്നെയാണ് ലഭിച്ചതെന്നും കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ് പറയുന്നു. എന്നാല്‍ ചിത്രത്തിലേക്ക് താന്‍ പ്രതീക്ഷയോടെ വിളിച്ച ഒരു നടനും നടിയും ആ റോള്‍ നിരസിച്ചെന്നും ജീത്തു പറയുന്നു. സിനിമയിലെ കാസ്റ്റിങ്ങിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

12ത്ത് മാനിലെ ഒന്നു രണ്ട് ക്യാരക്ടേഴ്‌സിന് വേണ്ടി നമ്മള്‍ വേറെ ആളുകളെ ട്രൈ ചെയ്തിരുന്നു. ഉദാഹരണത്തിന് അനു സിത്താര ചെയ്ത കഥാപാത്രം. അവര്‍ ആദ്യം എന്റെ ലിസ്റ്റില്‍ ഇല്ലായിരുന്നു. കാരണം അനു സിത്താരയുടെ ഇമേജ് വെച്ച് ഈ കഥാപാത്രം ചെയ്യില്ലെന്നാണ് വിചാരിച്ചത്. അപ്പോള്‍ ഞാന്‍ വേറെ ഒരാളിലേക്ക് പോയി. എന്നാല്‍ അവര്‍ ഇവിടെ വന്ന് സ്‌ക്രിപ്റ്റ് വായിച്ച ശേഷം ചെയ്യില്ലെന്ന് പറഞ്ഞു. അയ്യോ ഇതെന്താ ഇങ്ങനെ എന്ന് ഞാന്‍ ആലോചിച്ചു. ഒരു യുവനടനും ഇതുപോലെ തന്നെ ആ കഥാപാത്രം ചെയ്യുന്നില്ലെന്ന് പറഞ്ഞു.

എനിക്ക് അദ്ദേഹത്തിന്റെ അടുത്ത് ഫ്രീഡം ഉള്ളതുകൊണ്ട് തന്നെ, ഒരു നടന്‍ എന്ന് പറയുമ്പോള്‍ എല്ലാ വേഷവും ചെയ്യണ്ടേ എന്ന് ഞാന്‍ ചോദിച്ചു. അതുകൊണ്ടല്ല ഏട്ടാ ഞാന്‍ ഇതുപോലൊരു വേഷം അടുത്തൊരു സിനിമയില്‍ ചെയ്തിട്ടുണ്ട് എന്നായിരുന്നു മറുപടി. നെഗറ്റീവോ പോസിറ്റീവോ എന്നതല്ല അത് നന്നായി പെര്‍ഫോം ചെയ്ത് എടുക്കുക, അതിലല്ലേ കാര്യം എന്ന് ഞാന്‍ ചോദിച്ചു. പുള്ളിക്ക് അത് ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. അതോടെ ഞാന്‍ പിന്‍വാങ്ങി.

ആ നടിയും ഇതുപോലെ തന്നെ മാറി. ഇനി എന്തുചെയ്യും എന്ന് ആലോചിച്ചപ്പോള്‍ അനു സിത്താരയെ തന്നെ വിളിച്ചാലോ എന്ന് ആരോ ചോദിച്ചു. അനു സിത്താര ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ലെന്ന് ഞാന്‍ പറഞ്ഞു. ചേട്ടന്‍ ഒന്നു സംസാരിച്ചു നോക്കെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സംസാരിച്ചു.

കഥാപാത്രം ഇതാണ് ഞാന്‍ സ്‌ക്രിപ്റ്റ് അയക്കാമെന്ന് പറഞ്ഞു. അങ്ങനെ സ്‌ക്രിപ്റ്റ് വായിച്ച ശേഷം അനു സിത്താര എന്നെ വിളിച്ചു. ചേട്ടാ എനിക്ക് ഇഷ്ടപ്പെട്ടു, ഞാന്‍ ചെയ്യാമെന്ന പറഞ്ഞു. ഞാന്‍ സര്‍പ്രൈസ്ഡ് ആയിപ്പോയി. എനിക്ക് ബഹുമാനവും തോന്നി. അങ്ങനെയല്ലേ നല്ലൊരു ആക്ടര്‍.

അങ്ങനെ ഓരോരുത്തരേയും തീരുമാനിച്ചു. ഫിദയായി ലിയോണയെ ഞാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ലിയോണയുടെ ഒരു ചിരിയുണ്ട്. അത് നേരത്തെ ഞാന്‍ നോട്ട് ചെയ്തിരുന്നു. ലിയോണയുടെ ആ ആറ്റിറ്റിയൂഡും ചിരിയും ആണ് വേണ്ടത് എന്ന് തോന്നിയിരുന്നു.

അതുപോലെ ഡോക്ടറുടെ കഥാപാത്രമായി ശിവദയെ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പ്രിയങ്കയേയും നേരത്തെ തന്നെ ഫിക്‌സ് ചെയ്തിരുന്നു. ഒന്ന് രണ്ട് കഥാപതാ്രങ്ങളുടെ മാത്രമേ ഓപ്ഷന്‍സ് പോയിരുന്നു. പാന്‍ഡമിക് ആയതുകൊണ്ട് ആര്‍ടിസ്റ്റിനെ എല്ലാവരേയും ഒരുമിച്ച് കിട്ടിയെന്നതാണ് മറ്റൊരു കാര്യം, ജീത്തു ജോസഫ് പറഞ്ഞു.

Content Highlight: The actor and actress rejected the role in 12th Man says Jeethu Joseph

We use cookies to give you the best possible experience. Learn more