| Monday, 28th February 2022, 11:55 am

സി.പി.ഐ.എമ്മില്‍ 75 വയസ് പ്രായപരിധി കര്‍ശനമാക്കും, പാര്‍ട്ടിയില്‍ വ്യക്തി പൂജ അനുവദിക്കില്ല: കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയില്‍ 75 വയസ് പ്രായപരിധി കര്‍നമാക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

75 വയസ് കഴിഞ്ഞവരെ ഒഴിവാക്കുമ്പോള്‍ പുതിയ ഉത്തരവാദിത്തം നല്‍കുമെന്നും പാര്‍ട്ടി സുരക്ഷിതത്വം നല്‍കുമെന്നും കോടിയേരി പറഞ്ഞു.

താന്‍ മന്ത്രിസഭയിലേക്കില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

‘മന്ത്രിസഭയിലേക്ക് വരുന്നുവെന്നത് അഭ്യൂഹം മാത്രമാണ്. അത്തരമൊരു സാഹചര്യം പാര്‍ട്ടിയിലില്ല. മന്ത്രിസഭാ പുനസംഘടനയും അജണ്ടയിലില്ല,’ കോടിയേരി പറഞ്ഞു.

പി.ജെ. ജോസഫിന്റെ പ്രവേശന സാധ്യത തള്ളിയ കോടിയേരി പുതിയ കക്ഷികളെ എല്‍.ഡി.എഫില്‍ എത്തിക്കാന്‍ ചര്‍ച്ചകളില്ലെന്നും വ്യക്തമാക്കി. കൂടുതല്‍ കക്ഷികളെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നതിനല്ല മറിച്ച് സി.പി.ഐ.എമ്മിന്റെ ബഹുജന അടിത്തറ ശക്തിപ്പെടുത്താനാണ് പാര്‍ട്ടി പ്രാമുഖ്യം കൊടുക്കുന്നത്. പാര്‍ട്ടിയില്‍ വ്യക്തി പൂജ അനുവദിക്കില്ല. നേതാക്കളെ പ്രശംസിക്കുന്ന പാട്ടുകള്‍ പാര്‍ട്ടിയുടേതല്ലെന്നും കോടിയേരി വിശദീകരിച്ചു.

വിഭാഗീയത ഇല്ലാതായി. മത്സരം നടന്ന കമ്മിറ്റികളില്‍ സംസ്ഥാന സമ്മേളനത്തിന് ശേഷം പരിശോധന നടക്കുമെന്നും അദ്ദേഹം പറഞ്ഞു.


Content Highlights: The 75-year-old age limit in the CPIM will be tightened said by Kodiyeri

We use cookies to give you the best possible experience. Learn more