സന്തോഷ് ജോര്‍ജ് കുളങ്ങരയും ഞാനും പ്രോഗ്രാം നിര്‍ത്തരുതെന്നാണ് ആ ചെറുപ്പക്കാരന്‍ പറഞ്ഞത്: മുകേഷ്
Entertainment news
സന്തോഷ് ജോര്‍ജ് കുളങ്ങരയും ഞാനും പ്രോഗ്രാം നിര്‍ത്തരുതെന്നാണ് ആ ചെറുപ്പക്കാരന്‍ പറഞ്ഞത്: മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th May 2023, 10:59 pm

കൊല്ലം എം.എല്‍.എയും നടനുമായ മുകേഷ് 2021 സെപ്തംബര് 23നാണ് സ്വന്തമായി യുട്യൂബ് ചാനല്‍ തുടങ്ങുന്നത്. സിനിമയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ തന്റെ ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന യുട്യൂബ് ചാനലിന് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. നൂറിനടുത്ത് വീഡിയോകള്‍ അദ്ദേഹം തന്റെ മുകേഷ് സ്പീക്കിങ് എന്ന യുട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും ഒരാള്‍ വിളിച്ച് തന്റെ യുട്യൂബ് ചാനലിനെ കുറിച്ച് അറിയിച്ച ഒരു അഭിനന്ദനത്തെ കുറിച്ച് അദ്ദേഹം ഇപ്പോള്‍ പറഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ ദിവസം അപ്‌ലോഡ് ചെയ്ത യേശുദാസിനെ കുറിച്ചുള്ള എപ്പിസോഡിന് മുന്നോടിയായാണ് മുകേഷ് തനിക്ക് വിദേശത്ത് നിന്നും വന്ന ഒരു ഫോണ്‍കോളിനെ കുറിച്ച് തുറന്നു പറഞ്ഞത്. സന്തോഷ് ജോര്‍ജ് കുളങ്ങരയും മുകേഷും തങ്ങളുടെ ചാനലുകളില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രോഗ്രാം അവസാനിപ്പിക്കരുത് എന്നാണ് അദ്ദേഹം പറഞ്ഞത് എന്നാണ് മുകേഷ് പറയുന്നത്. ഇത് തനിക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണെന്നും അത് പ്രേക്ഷകരെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും അദ്ദേഹം പുതിയ എപ്പിസോഡിന്റെ തുടക്കത്തില്‍ പറയുന്നു.

‘ഇന്നലെ ഗള്‍ഫില്‍ നിന്ന് ഒരാള്‍ വിളിച്ചിരുന്നു. അതെനിക്ക് ലഭിച്ച വലിയൊരു അംഗീകാരമായിരുന്നു. അദ്ദേഹം പറഞ്ഞത്, സഫാരി ടി.വിയുടെ സന്തോഷ് ജോര്‍ജ് കുളങ്ങരയും മുകേഷും ഒരിക്കലും പ്രോഗ്രാം നിര്‍ത്തരുതേ, നിങ്ങള്‍ക്കൊരിക്കലും ഒരു അവസാനമുണ്ടാകരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന. ആ ചെറുപ്പക്കാരന്‍ എത്രത്തോളം ഇത്തരത്തിലുള്ള പോസിറ്റീവ് സ്‌റ്റോറികള്‍ ഇഷ്ടപ്പെടുന്നു എന്നതിന്റെ ഉദാഹരണമായിരുന്നു.

അഭിപ്രായങ്ങള്‍ക്ക് വീണ്ടും ചെറിയ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു എന്നത് കൊണ്ട് ഇത് നിങ്ങളെ അറിയിക്കുന്നു എന്ന് മാത്രം. എന്നെ ചീത്തവിളിക്കുന്നതോ, അല്ലെങ്കില്‍ എന്റെ സഹപ്രവര്‍ത്തകരെ ചീത്ത വിളിക്കുന്നതോ ഒക്കെ ഇതിനേക്കാള്‍ ഇരട്ടി ആളുകളാണ് കാണുന്നത്. അങ്ങനെയൊരു സാഹചര്യത്തില്‍ ഇതുപോലുള്ള പോസിറ്റീവ് കാര്യങ്ങള്‍ കേള്‍ക്കാനും ആളുണ്ടല്ലോ എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്’, മുകേഷ് പറഞ്ഞു.

CONTENT HIGHLIGHTS: That young man said that Santosh George Kulangara and I should not stop the programme: Mukesh