മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് സൈജു കുറുപ്പ്. ടി. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖത്തിലൂടെയാണ് സൈജു മലയാള സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് നായകനായും വില്ലനായും സഹകഥാപാത്രമായും ഒട്ടേറെ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് എന്ന ചിത്രത്തിലെ അറക്കൽ അബുവെന്ന കഥാപാത്രം സൈജു കുറുപ്പിൻ്റെ അഭിനയജീവിതത്തിലെ ശ്രദ്ധ നേടിയ വേഷങ്ങളാണ്. ഈയിടെ ഇറങ്ങിയ ഭരതനാട്യം എന്ന ചിത്രത്തിലൂടെ സിനിമ നിർമാണത്തിലേക്കും സൈജു കാലെടുത്തുവെച്ചു.
ഇപ്പോൾ തനിക്ക് വിഷമം വന്ന സംഭവത്തിനെക്കുറിച്ച് സംസാരിക്കുകയാണ് സൈജു കുറുപ്പ്.
പഠിക്കുന്ന സമയത്ത് തനിക്ക് എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ് ഒന്നും ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് പ്രസംഗമത്സരത്തിൽ പങ്കെടുത്തിരുന്നുവെന്നും സൈജു കുറുപ്പ് പറയുന്നു. എന്നാൽ തനിക്ക് മത്സരത്തിൽ മര്യാദയ്ക്ക് പ്രസംഗം ചെയ്യാൻ പറ്റിയില്ലായിരുന്നുവെന്നും അവിടെ ഉണ്ടായിരുന്ന ടീച്ചർ തൻ്റെ പേര് വായിച്ചിട്ട് നിനക്കിത് ചെയ്യാൻ പറ്റില്ലായിരുന്നുവെന്ന് പറഞ്ഞുവെന്നും സൈജു കുറുപ്പ് പറയുന്നു.
അത് തനിക്ക് വിഷമം ഉണ്ടാക്കിയെന്നും ഇന്ന് അങ്ങനെ പറഞ്ഞാൽ കേസ് ആണെന്നും സൈജു കുറുപ്പ് പറഞ്ഞു. അന്ന് ഇതൊന്നും വീട്ടിൽ പോയി പറയില്ലായിരുന്നുവെന്നും സൈജു കുറുപ്പ് കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു സൈജു കുറുപ്പ്.
‘പഠിക്കുന്ന സമയത്ത് എനിക്ക് എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ് ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഞാൻ പ്രസംഗമത്സരത്തിൽ പങ്കെടുക്കാം എന്ന് വിചാരിച്ച് പേര് കൊടുത്തു. ഞാൻ ആദ്യമായിട്ടാണ് പങ്കെടുക്കുന്നത്. ട്രൈ ചെയ്യാം എന്ന് വിചാരിച്ച് പേര് കൊടുത്തതാണ്. പക്ഷെ എനിക്ക് മര്യാദക്ക് ചെയ്യാൻ പറ്റിയില്ല. ഹിന്ദിയിലായിരുന്നു.
അവിടെ ഒരു ടീച്ചറുണ്ടായിരുന്നു. അവർ എൻ്റെ പേര് വായിച്ചിട്ട് ‘മോനേ നിൻ്റെ പേര് വായിച്ചപ്പോഴേ എനിക്കറിയാമായിരുന്നു നിനക്ക് ചെയ്യാൻ പറ്റില്ല’ എന്ന് പറഞ്ഞു. എനിക്കറിയില്ല അതെന്താ അങ്ങനെ പറഞ്ഞതെന്ന്. അതെനിക്ക് ഭയങ്കരമായിട്ട് വിഷമമായി.
അങ്ങനെ പറയാൻ പാടില്ല. ഇന്നൊക്കെ അങ്ങനെ പറഞ്ഞാൽ കേസ് ആണ്. അന്ന് 8ാം ക്ലാസിൽ പഠിക്കുന്ന സമയത്ത് എൻ്റെ മനസിൽ എത്രമാത്രം വിഷമം ആയെന്ന് അറിയാമോ? അന്ന് ഇതൊന്നും വീട്ടിൽ പോയി പറയില്ല,’ സൈജു കുറുപ്പ് പറയുന്നു.
Content Highlight: That incident hurt me a lot says Saiju Kurup