| Monday, 14th September 2020, 12:00 pm

അവരെപ്പോഴാണ് ഇന്ത്യയും ചൈനയും ചര്‍ച്ച നടത്തിയ കാര്യം ഞങ്ങളോട് പറഞ്ഞത്? പാര്‍ലമെന്റിനോട് ഉത്തരം പറയേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യ- ചൈന വിഷയത്തില്‍ കേന്ദ്രത്തിനെതിരെ ശശി തരൂര്‍ എം.പി. ഇന്ത്യയുടെയും ചൈനയുടെയും പ്രതിരോധ, വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തിയ കാര്യം എപ്പോഴാണ് തങ്ങളെ കേന്ദ്രം അറിയിച്ചതെന്ന് ശശി തരൂര്‍ ചോദിച്ചു. പാര്‍ലമെന്റിനോട് ഉത്തരം പറയാന്‍ സര്‍ക്കാര്‍ എപ്പോഴും ബാധ്യസ്ഥരാണെന്നും തരൂര്‍ പറഞ്ഞു.

അതേസമയം, സര്‍ക്കാര്‍ എപ്പോഴും രാജ്യത്തെ വിശ്വാസത്തിലെടുക്കേണ്ടതുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

സൈന്യത്തെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന്റെ ആവശ്യംപോലും ഇല്ലെന്നും സൈന്യത്തിനൊപ്പം ഉറച്ചു നില്‍ക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.

അതേസമയം പാര്‍ലമെന്റ് നടപടികള്‍ ഭംഗിയായി മുന്നോട്ടുകൊണ്ടുപോകാന്‍ എം.പിമാരുടെ സഹായം അഭ്യര്‍ത്ഥിച്ച നരേന്ദ്രമോദിയോട്  നിങ്ങള്‍ ഇവിടെ ഇരിക്കുകയാണെങ്കില്‍ ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ കേള്‍ക്കാനും അതിന് ഉത്തരം നല്‍കാനും കഴിയണമെന്ന് ജയറാം രമേശ് പറഞ്ഞിരുന്നു.

കൊവിഡിനെ കുറിച്ചും സമ്പദ് വ്യവസ്ഥ തകര്‍ന്നടിഞ്ഞതിനെ കുറിച്ചും ചൈനയെ കുറിച്ചുമാണ് തങ്ങള്‍ക്ക് ചോദിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ലഡാക്കിലുള്ള ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയതിന് പിന്നാലെയായിരുന്നു ജയ്റാം രമേശ് നിലപാട് അറിയിച്ചത്. കോണ്‍ഗ്രസ് എം.പി അധിര്‍ രഞ്ജന്‍ ചൗധരിയും കെ. സുരേഷുമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

നേരത്തെ പാര്‍ലമെന്റ് നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പായി മാധ്യമങ്ങളെ കണ്ട മോദി കൊവിഡ് സാഹചര്യത്തിലും പാര്‍ലമെന്റില്‍ എത്തിച്ചേര്‍ന്ന എം.പിമാരെ അഭിനന്ദിച്ചിരുന്നു. കൊവിഡ് തെരഞ്ഞെടുക്കണോ ഡ്യൂട്ടി വേണോ എന്ന ചോദ്യത്തിന് മുന്‍പില്‍ ഡ്യൂട്ടി തെരഞ്ഞെടുക്കാന്‍ എം.എല്‍.എമാര്‍ കാണിച്ച ആര്‍ജ്ജവത്തെ അഭിനന്ദിക്കുന്നു എന്നായിരുന്നു മോദി പറഞ്ഞത്.

ലോക്സഭയും രാജ്യസഭയും വ്യത്യസ്ത സമയങ്ങളിലായി നടക്കുമെന്നും എല്ലാം എം.പിമാരും ഇതിനെ അനുകൂലിച്ചിട്ടുണ്ടെന്നുമായിരുന്നു മോദി പറഞ്ഞത്. പ്രധാനപ്പെട്ട നിരവധി ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ നടക്കേണ്ടതുണ്ടെന്നും രാജ്യത്തിന് ഉപകാരപ്രദമാകും വിധമുള്ള കൂടുതല്‍ ചര്‍ച്ചകള്‍ ലോക്സഭയില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എല്ലാ എം.പിമാരും അവരുടെ സംഭാവനകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlights: tharoor criticize central government on india china issue

We use cookies to give you the best possible experience. Learn more