| Saturday, 11th March 2023, 8:42 am

നന്ദി ചൈന, ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചയിലെ ഇടപെടല്‍ സ്വാഗതാര്‍ഹം: സൗദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജിദ്ദ: ഇറാനുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ വേണ്ടി മുന്‍കൈയെടുത്ത ചൈനക്ക് നന്ദി അറിയിച്ച് സൗദി. ചൈനീസ് പ്രസിഡന്റിന്റെ ഇടപെടല്‍ നന്ദിപൂര്‍വം സ്വാഗതം ചെയ്യുന്നതായി സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി.

സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും മാര്‍ഗത്തിലൂടെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുകയും സുരക്ഷയും സുസ്ഥിരതയും വര്‍ധിപ്പിക്കുകയുമാണ് സൗദിയുടെ താല്‍പര്യമെന്ന് സുരക്ഷ ഉപദേഷ്ടാവും കാബിനറ്റ് പദവിയുള്ള സഹമന്ത്രിയുമായ ഡോ. മുസാഇദ് ബിന്‍ മുഹമ്മദ് അല്‍ ഐബാന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചൈനയുടെ മധ്യസ്ഥതയില്‍ ബീജിങ്ങില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ ഇറാനും സൗദിയും തമ്മില്‍ നിലനിന്നിരുന്ന നയതന്ത്ര പ്രതിസന്ധിക്ക് പരിഹാരമായത്. നടന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ തീരുമാനിച്ചതായി ഇറാന്‍ വാര്‍ത്ത ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2015 മുതല്‍ സൗദിക്കും ഇറാനുമിടയില്‍ നിലനിന്നിരുന്ന അസ്വാരസ്യങ്ങളാണ് ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെട്ടത്.

ബെയ്ജിങ്ങില്‍ ചേര്‍ന്ന ചര്‍ച്ചയുടെ ഭാഗമായി സൗദി അറേബ്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം പുനരാരംഭിക്കാനും എംബസികള്‍ തുറന്ന് പ്രവര്‍ത്തിക്കാനും തീരുമാനമായതായി ഇരുരാജ്യങ്ങളിലെയും വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിന് മുമ്പ് ഇറാഖിലും ഒമാനിലും വെച്ചും ഇരുരാജ്യങ്ങളും നടത്തിയ ചര്‍ച്ചകള്‍ പരാജയമായതിനെ തുടര്‍ന്നാണ് ചൈന ഈ വിഷയത്തില്‍ ഇടപെടുന്നത്. ഇറാനെതിരെ അന്താരാഷ്ട്ര മേഖലയിലടക്കം ഉപരോധം നിലനില്‍ക്കുന്നതിനാല്‍ സൗദിയുമായുള്ള പ്രശ്ന പരിഹാരം തെഹ്റാന് ആശ്വാസമാണ്.

ചര്‍ച്ചക്കിടെ സുപ്രധാന മേഖലകളില്‍ സഹകരണത്തിന് ഇരു രാജ്യങ്ങളും തയ്യാറായതാണ് വിവരം.

നയതന്ത്ര കാര്യങ്ങളില്‍ പരസ്പര സഹകരണത്തിന് ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. കൂടാതെ ഇരു രാജ്യങ്ങളിലും അടച്ച് പൂട്ടിയ എംബസികള്‍ തുറന്ന് പ്രവര്‍ത്തിക്കാനും തീരുമാനമായി. എതിര്‍ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ പരസ്പരം ഇടപെടില്ലെന്നും കരാറിലെത്തിയിട്ടുണ്ട്.

കൂടാതെ 2001ല്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച സുരക്ഷാ കരാര്‍ പുതുക്കാനും, 1998 ലെ ശാസ്ത്ര, സാമ്പത്തിക സാംസ്‌കാരിക കരാര്‍ നിലനിര്‍ത്താനും ധാരണയായി.

ഏഷ്യയിലെ തന്നെ രണ്ട് പ്രബല മതരാഷ്ട്രങ്ങളെന്ന നിലക്ക് ഇരു രാജ്യങ്ങളുടെയും ഇടയിലെ നയതന്ത്ര ബന്ധം അറബ് മേഖലയും വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.

content highlight: Thank you China, intervention in diplomatic talks with Iran welcome: Saudi

We use cookies to give you the best possible experience. Learn more