| Thursday, 30th July 2020, 4:17 pm

കൊവിഡ് വ്യാപനം വര്‍ധിക്കുന്നു; ലോക്ക്ഡൗണ്‍ നീട്ടി തമിഴ്‌നാടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കൊവിഡ് ഭീതി കുറയാത്ത സാഹചര്യത്തില്‍ തമിഴ്പനാട് ലോക്ക് ഡൗണ്‍ നീട്ടി. ആഗസ്റ്റ് 31 വരെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടിയത്. നേരത്തെ മഹാരാഷ്ട്ര സര്‍ക്കാരും ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചിരുന്നു.

കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ നടപടി. ഓഗസ്റ്റിലെ എല്ലാ ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും .

ആള്‍ക്കൂട്ടം ഒരു തരത്തിലും അനുവദിക്കില്ല. സ്‌കൂളുകളും കോളജുകളും അടഞ്ഞുകിടക്കും. മെട്രോ, മാളുകള്‍, തിയേറ്ററുകള്‍, ജിം തുടങ്ങിയവയും അടഞ്ഞു കിടക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം മറ്റു ദിവസങ്ങളില്‍ ചില ഇളവുകള്‍ ലോക്കഡൗണില്‍ ഉണ്ടായിരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പടി പളനി സ്വാമി മാധ്യമങ്ങളോട് പറഞ്ഞു. അന്തര്‍ സംസ്ഥാന, അന്തര്‍ ജില്ലാ യാത്രയ്ക്ക് ഇ-പാസ് നിര്‍ബന്ധമാണെന്നും അദ്ദേഹം അറിയിച്ചു.

ചെന്നൈയില്‍ പകുതി ജീവനക്കാരോടെ തുറന്നുപ്രവര്‍ത്തിക്കാനായിരുന്നു സ്വകാര്യ സ്ഥാപനങ്ങളെ ഇതുവരെ അനുവദിച്ചിരുന്നത്. ഇത് 75 ശതമാനമാക്കി ഉയര്‍ത്തി. പലചരക്ക്, പച്ചക്കറി കടകള്‍ വൈകീട്ട് ഏഴുമണി വരെ തുറന്നുപ്രവര്‍ത്തിക്കാം

രാത്രി ഒന്‍പത് മണിവരെ പാര്‍സല്‍ സര്‍വീസുകള്‍ അനുവദിക്കും. അവശ്യ, അവശ്യ ഇതര വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് ഇ- കോമേഴ്സ് സ്ഥാപനങ്ങളെ അനുവദിക്കുമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.

നിലവില്‍ ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 6426 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 82 പേരാണ് കഴിഞ്ഞ ദിവസം മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിച്ചവരുടെ എണ്ണം 234114 ആയി വര്‍ധിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more