| Saturday, 25th May 2024, 5:34 pm

ഫീല്‍ഗുഡ് സിനിമകളുടെ 'തലവന്‍' ജിസ് ജോയ് ഒരുക്കിയ മലയാളത്തിന്റെ മികച്ച ത്രില്ലര്‍

വി. ജസ്‌ന

മലയാളത്തിലെ മികച്ച ത്രില്ലര്‍ സിനിമകളിലേക്ക് പുതിയ പേര് കൂടെ ചേര്‍ക്കുകയാണ് ജിസ് ജോയ്. എന്നും ഫീല്‍ഗുഡ് സിനിമകള്‍ മാത്രമെടുത്തിട്ടുള്ള ജിസ് ജോയ്‌യുടെ ഏറ്റവും പുതിയ ചിത്രമാണ് തലവന്‍. അത് തന്നെയാണ് ഈ ചിത്രത്തിലേക്ക് ഒരു സിനിമാ പ്രേമിയെ ആദ്യം ആകര്‍ഷിക്കുന്നതും

മറ്റൊരു ആകര്‍ഷണം ബിജു മേനോന്‍ – ആസിഫ് അലി കൂട്ടുകെട്ടാണ്. ഇരുവരും പൊലീസ് വേഷത്തില്‍ എത്തിയ തലവന്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കിടയിലെ ഈഗോ ക്ലാഷിനെ കുറിച്ചാണോ പറയുന്നതെന്ന ചോദ്യം ആദ്യം മുതല്‍ക്കേ തന്നെ ഉയര്‍ന്നിരുന്നു.

സിനിമ തുടങ്ങുമ്പോഴും ഇതേ സംശയം തോന്നാം. ഒരു സ്റ്റേഷനിലേക്ക് എസ്.ഐ ആയി സ്ഥലം മാറി വരുന്ന ആസിഫ് അലിയുടെ കാര്‍ത്തിക് വാസുദേവന്‍ എന്ന കഥാപാത്രം. ഒന്നര വര്‍ഷത്തിനിടയില്‍ നാലോ അഞ്ചോ തവണയായി സ്ഥലം മാറ്റം കിട്ടിയിട്ടുള്ള ആളാണ് കാര്‍ത്തിക്.

അയാളുടെ പുതിയ സ്റ്റേഷനിലെ സി.ഐയാണ് ജയശങ്കര്‍ എന്ന ബിജു മേനോന്‍ കഥാപാത്രം. ദേഷ്യത്തിന്റെയും സ്വഭാവത്തിന്റെയും കാര്യത്തില്‍ ഇരട്ടപെറ്റത് പോലെയുള്ള കഥാപാത്രങ്ങളാണ് ഇരുവരുടെയും. ഇവര്‍ തമ്മില്‍ ആദ്യ കൂടിക്കാഴ്ച്ചയില്‍ തന്നെ ഉരസലുകള്‍ ഉണ്ടാകുമ്പോള്‍ അവര്‍ക്കിടയിലെ ഈഗോ ക്ലാഷാകും ഇനി തലവന്‍ പറയുന്നതെന്ന് തോന്നാം.

ദിലീഷ് പോത്തന്റെ ഡി.വൈ.എസ്.പി. ഉദയഭാനു എന്ന കഥാപാത്രം ഒരു ചാനലിന് നല്‍കുന്ന സര്‍വീസ് സ്റ്റോറിയിലൂടെയാണ് ജയശങ്കറിന്റെയും കാര്‍ത്തിക്കിന്റെയും കഥ പറഞ്ഞു തുടങ്ങുന്നത്. മുമ്പ് ഏറെ വിവാദമായ ഒരു കേസിനെ കുറിച്ച് പറയാന്‍ ആ ഷോയുടെ സംവിധായിക ഉദയഭാനുവിനെ നിര്‍ബന്ധിക്കുകയാണ്.

പൊലീസുകാരനായ ജയശങ്കറിന്റെ വീട്ടില്‍ പെട്ടെന്ന് ഒരിക്കല്‍ ഒരു സ്ത്രീയുടെ ശരീരം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തുന്നു. ആ കൊലപാതകത്തിന് പിന്നില്‍ ജയശങ്കര്‍ അല്ലെന്ന് പ്രേക്ഷകന് തുടക്കം തൊട്ടേ മനസിലാക്കാന്‍ സാധിക്കും. പിന്നെ ആരാകും കൊലപാതകി എന്നതാണ് കണ്ടെത്തേണ്ടത്.

ആ കേസിന്റെ അന്വേഷണം കാര്‍ത്തിക്കിന് ലഭിക്കുകയും അയാള്‍ അതിന് പിന്നാലെ പോകുന്നതുമാണ് കഥ. ഇടക്ക് റിമാന്റ് ചെയ്യപ്പെട്ട ജയശങ്കര്‍ ജാമ്യത്തില്‍ പുറത്തിറങ്ങി നേരിട്ട് ഈ കേസ് അന്വേഷിച്ച് തുടങ്ങുന്നതോടെ ഇവരില്‍ ആരാകും ആദ്യം കൊലപാതകിയില്‍ എത്തുന്നത് എന്ന ചോദ്യം സിനിമ കാണുന്നവര്‍ക്കുള്ളില്‍ ഉടലെടുക്കും.

തനിക്ക് കിട്ടിയ തെളിവുകളുടെ ചരടിനറ്റം പിടിച്ച് കേസുമായി മുന്നോട്ട് പോകുന്ന കാര്‍ത്തിക് ആ കേസിലേക്ക് അകപ്പെടുന്നതോടെ കഥ വീണ്ടും മാറുന്നു. അവസാനം ഇരുവരും ചേര്‍ന്ന് കൊലപാതകിയിലേക്ക് എത്തുകയാണ്.

ഒരോ നിമിഷവും പ്രേക്ഷകരെ ആകാംക്ഷയുടെ മുനയില്‍ നിര്‍ത്താന്‍ സംവിധായകന്‍ ജിസ് ജോയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നും ഫീല്‍ഗുഡും നന്മമരങ്ങളുടെ കഥയും മാത്രം പറഞ്ഞിട്ടുള്ള സംവിധായകന് മികച്ച ത്രില്ലറും ഒരുക്കാന്‍ സാധിക്കുമെന്ന് തലവനിലൂടെ തെളിയിച്ചു.

ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവരുടെ മികച്ച തിരക്കഥയിലാണ് ജിസ് ജോയ് തലവനൊരുക്കിയത്. സിനിമ അവസാനിക്കുമ്പോള്‍ വില്ലനാണോ നായകന്മാരാണോ തലവനെന്ന ചോദ്യം പ്രേക്ഷകര്‍ക്ക് വിട്ടുകൊടുക്കുകയാണ് സംവിധായകന്‍. ആവര്‍ത്തന വിരസത ഒട്ടും തന്നെയില്ലാത്ത തലവന്‍ എല്ലാം മറന്ന് പ്രേക്ഷകരെ ആ സിനിമക്ക് മുന്നില്‍ പിടിച്ചിരുത്തുന്നു.

ചിത്രത്തിലെ മികച്ച കാസ്റ്റിങ്ങും എടുത്ത് പറയേണ്ടത് തന്നെയാണ്. ബിജു മേനോന്‍, ആസിഫ് അലി, ദിലീഷ് പോത്തന്‍ എന്നിവര്‍ക്ക് പുറമെ അനുശ്രീ, മിയ ജോര്‍ജ്, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, സംവിധായകന്‍ രഞ്ജിത്ത്, ജാഫര്‍ ഇടുക്കി, ടെസ, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് തുടങ്ങിയ മികച്ച താരനിര തന്നെയാണ് ഉള്ളത്.

മുമ്പും ഒരുപാട് സിനിമകളില്‍ പൊലീസ് വേഷങ്ങളില്‍ എത്തിയിട്ടുള്ള ബിജു മേനോന്‍ തലവനിലെ തന്റെ ജയശങ്കര്‍ എന്ന കഥാപാത്രത്തെ മികച്ചതായി തന്നെ അവതരിപ്പിച്ചു. ദേഷ്യക്കാരാനായ കാര്‍ത്തിക് എന്ന പൊലീസുകാരനാകാന്‍ ആസിഫിനും കഴിഞ്ഞു.സിനിമയുടെ തുടക്കം മുതല്‍ ഒരു നെഗറ്റീവ് ഷേഡില്‍ വന്ന ദിലീഷ് പോത്തന്റെ ഉദയഭാനുവും മികച്ച കാസ്റ്റിങ് തന്നെയായിരുന്നു.

ചിത്രത്തില്‍ എടുത്ത് പറയേണ്ടത് കോട്ടയം നസീറിന്റെ രഘുവിനെ കുറിച്ചാണ്. കണ്ടാല്‍ ആര്‍ക്കും ഒന്ന് തല്ലാന്‍ തോന്നുന്ന ആ കഥാപാത്രം അദ്ദേഹത്തിന്റെ കയ്യില്‍ സുരക്ഷിതമായിരുന്നു. നസീറിന്റെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നുതന്നെയാണ് തലവനിലേത്. രമ്യയായി എത്തിയ അനുശ്രീയും സുനിതയായി എത്തിയ മിയ ജോര്‍ജും തങ്ങള്‍ക്ക് കിട്ടിയ കഥാപാത്രം ഭംഗിയായി തന്നെ ചെയ്തു.


Content Highlight: Thalavan Movie, An Excellent Malayalam Thriller Directed By Jis Joy

വി. ജസ്‌ന

ഡ്യൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more