രണ്ടാളുടെയും സ്ട്രൈക്ക്റേറ്റ് മൊത്തം 474.6; തായ്‌ലാൻഡ് ചരിത്രത്തിലെ റെക്കോഡ് ചെയ്‌സിങ്
Cricket
രണ്ടാളുടെയും സ്ട്രൈക്ക്റേറ്റ് മൊത്തം 474.6; തായ്‌ലാൻഡ് ചരിത്രത്തിലെ റെക്കോഡ് ചെയ്‌സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 6th February 2024, 4:37 pm

എ..സി.സി ചലഞ്ചര്‍ കപ്പില്‍ തായ്‌ലാന്‍ഡിന് തകര്‍പ്പന്‍ വിജയം. മാലിദീപ്‌സിനെ എട്ട് വിക്കറ്റുകള്‍ക്കാണ് തായ്‌ലാന്‍ഡ് പരാജയപ്പെടുത്തിയത്.

ടെര്‍തായ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മാലിദീപ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മാലിദീപ്‌സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സാണ് നേടിയത്.

മാലിദീപ്‌സിന്റെ ബാറ്റിങ് നിരയില്‍ അസ്യാന്‍ ഫര്‍ഹത്ത് 56 പന്തില്‍ പുറത്താവാതെ 66 റണ്‍സ് നേടി. ഏഴ് ഫോറുകളും ഒരു സിക്സും ആണ് ഫര്‍ഹത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും 20ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

തായ്‌ലാന്‍ഡ് ബൗളിങ് നിരയില്‍ നൊപ്പ്‌ഹോണ്‍ സെനമോന്‍ത്രീ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച നടത്തി ബാക്കിയുള്ള താരങ്ങള്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ തായ്‌ലാന്‍ഡ് 9.4 ഓവറില്‍ എട്ട് വിക്കറ്റുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു. തായ്‌ലാന്‍ഡ് ബാറ്റിങ് 3.3 ഓവറില്‍ 30 റണ്‍സില്‍ നില്‍ക്കേ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ പിന്നീട് അക്ഷയ് യാദവും ജാൻദ്രെ കൊട്ട്സിയും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ട് നയിക്കുകയായിരുന്നു.

അക്ഷയ് യാദവ് 28 പന്തില്‍ 66 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. എട്ട് ഫോറുകളും രണ്ട് സിക്സറുകളുമാണ് അക്ഷയുടെ ബാറ്റില്‍ നിന്നും പിറന്നത്. 235.71 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

അക്ഷയ്ക്ക് പുറമേ ജാൻദ്രെ കൊട്ട്സി 18 പന്തില്‍ 43 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. രണ്ട് ഫോറുകളും അഞ്ച് പടുകൂറ്റന്‍ സിക്സറുകളുമാണ് തായ്‌ലാന്‍ഡ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 238.89 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയപ്പോള്‍ തായ്‌ലാന്‍ഡ് മിന്നും ജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Thailand beat Maldives in ACC challenger cup.