World News
അമേരിക്കയിലുടനീളം മസ്‌ക്കിനെതിരെ ടെസ്‌ല ടേക്ക്ഡൗണ്‍ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 03, 03:28 am
Monday, 3rd March 2025, 8:58 am

വാഷിങ്ടണ്‍: അമേരിക്കയിലുടനീളമുള്ള ടെസ്‌ല സ്‌റ്റോറുകളില്‍ എലോണ്‍ മസ്‌ക്കിനെതിരെ പ്രതിഷേധം. ടെസ്‌ല സി.ഇ.ഒ എലോണ്‍ മസ്‌കിന്റെ വിവാദപരമായ നടപടികളിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ബന്ധവും പരാമര്‍ശിച്ചാണ് പ്രതിഷേധം. ടെസ്‌ല ടേക്ക്ഡൗണിന്റെ ഭാഗമായാണ് പ്രതിഷേധം.

ട്രംപ് ഭരണകൂടത്തിന്റെ പേരില്‍ സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറക്കുകയും ഫെഡറല്‍ ഏജന്‍സികള്‍ പുനക്രമീകരിക്കുന്നതിനുമുള്ള മസ്‌ക്കിന്റെ നീക്കത്തെയും പ്രതിഷേധക്കാര്‍ വിമര്‍ശിച്ചു. ബോസ്റ്റണ്‍, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടോ എന്നീ വിവിധ നഗരങ്ങളിലെ ആളുകളാണ് പ്രതിഷേധത്തിനായി ഒത്തുകൂടിയത്.

ചെലവുകള്‍ വെട്ടികുറയ്ക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നീക്കമുണ്ടെന്നും ട്രംപിന് വേണ്ടിയുള്ള ഇത്തരം കാര്യങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

മസ്‌ക്കിന്റെ രാഷ്ട്രീയ ഇടപെടലിനെതിരായാണ് പ്രതിഷേധമെന്നും ഇത് കോണ്‍ഗ്രഷണല്‍ അതോറിറ്റിയെയും മസ്‌ക്കിന്റെ പേഴ്‌സണല്‍ ബിസിനസിനെയും വിമര്‍ശിക്കുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

സര്‍ക്കാര്‍ ചെലവുകളിലും നയപരമായ തീരുമാനങ്ങളിലുമുള്ള മസ്‌ക്കിന്റെ സ്വാധീനത്തെ പരസ്യമായി വെല്ലുവിളിക്കുകയാണെന്നും ഡെമോക്രാറ്റിക് അടിത്തറ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ആവശ്യപ്പെട്ട് ലിബറല്‍ ഗ്രൂപ്പുകളാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടെസ്‌ല ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്നും അവരുടെ സ്റ്റോക്കുകള്‍ വിറ്റുപോകാനായി ഇലക്ട്രിക് കാറുകളും മറ്റ് വാഹനങ്ങളും മസ്‌ക്കില്‍ നിന്നും വാങ്ങുന്നത് ഒഴിവാക്കണമെന്നും ടെസ്‌ല ടേക്ക്ഡൗണ്‍ എന്ന വെബ്‌സൈറ്റില്‍ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും സംഗീതം കേള്‍പ്പിച്ചും 50തിലധികം പ്രതിഷേധങ്ങളുണ്ടായിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മസ്‌ക്കിനെ ചുറ്റിപ്പറ്റി ഉയരുന്നത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മാത്രമല്ലെന്നും സമൂഹികപരമായ നിരവധി കാര്യങ്ങളതിന് പിന്നിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം പ്രതിഷേധത്തിനിടെ ടെസ്‌ലയുടെ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകളുണ്ടായതായും സ്‌പ്രേ പെയിന്റ് ആക്രമണം, കോക്ടെയിലുകള്‍ എറിയല്‍ തുടങ്ങിയ കേസുകളില്‍ വ്യക്തികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

Content Highlight: Tesla Takedown Protests Across America Against Musk