national news
അറസ്റ്റിലായ യുവാവിന്റെ മുതുകത്ത് 'തീവ്രവാദി' എന്ന് മുദ്രകുത്തി; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പഞ്ചാബിലെ വിചാരണ തടവുകാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 04, 07:12 am
Thursday, 4th November 2021, 12:42 pm

അമൃത്സര്‍: പഞ്ചാബിലെ ബര്‍ണാല ജില്ലയിലെ വിചാരണത്തടവുകാരന്റെ മുതുകത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ തീവ്രവാദിയെന്ന് എഴുതിവെച്ചതായി ആരോപണം.

ജയില്‍ സൂപ്രണ്ട് തന്നെ പീഡിപ്പിക്കുകയും തന്റെ മുതുകില്‍ തീവ്രവാദി എന്ന് മുദ്രകുത്തുകയും ചെയ്തെന്നാണ് ആരോപണം.

കരംജിത് സിംഗ് എന്ന തടവുകാരനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കോടതിയില്‍ വെച്ചായിരുന്നു കര്‍മജിത്ത് ഇക്കാര്യം പറഞ്ഞത്.

എന്‍.ഡി.പി.എസ് (നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട്) പ്രകാരം ഫയല്‍ ചെയ്ത കേസ് പരിഗണിക്കുന്ന മന്‍സ ജില്ലയിലെ കോടതിയില്‍ വെച്ചാണ് തടവുകാരനായ കരംജിത് സിംഗ് ആരോപണം ഉന്നയിച്ചത്.

ജയിലിലെ സഹതടവുകരുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും കരംജിത് പറഞ്ഞു.

”തടവുകാരുടെ അവസ്ഥ ദയനീയമാണ്. എയ്ഡ്സും ഹെപ്പറ്റൈറ്റിസും ഉള്ളവരെ പ്രത്യേക വാര്‍ഡുകളില്‍ പാര്‍പ്പിക്കാറില്ല, മോശമായ പെരുമാറ്റം ചൂണ്ടിക്കാണിക്കുമ്പോഴെല്ലാം ജയില്‍ സൂപ്രണ്ട് എന്നെ തല്ലുമായിരുന്നു,” അദ്ദേഹം പറഞ്ഞു.

എന്നാല്‍, ജയില്‍ സൂപ്രണ്ട് ബല്‍ബീര്‍ സിംഗ് എല്ലാ ആരോപണങ്ങളും നിഷേധിച്ചു. കരംജിത് സിംഗ് ഇല്ലാക്കഥ പറയുകയാണെന്നാണ് ബല്‍ബീര്‍ സിംഗ് പറയുന്നത്.

”എന്‍.ഡി.പി.എസ് ആക്ട് മുതല്‍ കൊലപാതകം വരെ 11 കേസുകള്‍ പ്രകാരം അദ്ദേഹം വിചാരണ നേരിടുന്നു, ഇപ്പോള്‍ അവന്‍ അസ്വസ്ഥനായതിനാലാണ് ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

കരംജിത് സിംഗ് ഒരിക്കല്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതായും സൂപ്രണ്ട് ആരോപിക്കുന്നുണ്ട്.

സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: “Terrorist” Branded On Back, Alleges Punjab Prisoner, Probe Ordered