ഗസയിലെ ഇസ്രഈല്‍ ആക്രമണത്തില്‍ താത്കാലിക ഇടവേള; പ്രമേയം പാസാക്കി യു.എന്‍ രക്ഷാസമിതി
World News
ഗസയിലെ ഇസ്രഈല്‍ ആക്രമണത്തില്‍ താത്കാലിക ഇടവേള; പ്രമേയം പാസാക്കി യു.എന്‍ രക്ഷാസമിതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th November 2023, 8:17 am

ന്യൂയോര്‍ക്ക്: ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഫലസ്തീനികള്‍ക്ക് മാനുഷിക സഹായങ്ങളും ചികിത്സ സൗകര്യങ്ങളും ഒരുക്കുന്നതിനായി യുദ്ധത്തില്‍ താത്കാലിക ഇടവേള വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസാക്കി യു.എന്‍ രക്ഷാസമിതി. സംഘര്‍ഷത്തില്‍ ഇടപെടുന്നതിനായുള്ള യു.എന്‍ രക്ഷാസമിതിയുടെ നാല് ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.

സിവിലിയന്മാരുടെ പ്രത്യേകിച്ച് കുട്ടികളുടെ ജീവന് സംരക്ഷണം നല്‍കുന്നതിനായി താത്കാലികമായി യുദ്ധം നിര്‍ത്തിവെക്കണമെന്ന് അംബാസിഡര്‍ വനേസ ഫ്രേസിയര്‍ കൗണ്‍സിലിനോട് ആവശ്യപ്പെട്ടു.

ഇരുകക്ഷികളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും യുദ്ധ നിയമങ്ങളും പാലിക്കണമെന്നും ബന്ദികളാക്കുന്നത് അവസാനിപ്പിക്കണമെന്നും കരട് രക്ഷാസമിതി അംഗമായ മാള്‍ട്ട പ്രമേയത്തില്‍ മുന്നോട്ടുവെച്ചു.

നിലവില്‍ പ്രമേയത്തില്‍ വെടിനിര്‍ത്തലിനെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. പ്രമേയം പാസാക്കുന്നതില്‍ 15 രക്ഷാസമിതി അംഗങ്ങളില്‍ കടുത്ത അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. 12 യു.എന്‍ രക്ഷാസമിതി അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിക്കുകയും റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം എന്നിവര്‍ വോട്ടിങ്ങില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു.

പ്രമേയത്തില്‍ തടസമില്ലാതെ ഫലസ്തീനില്‍ വിതരണം ചെയ്യനായി അനുവദിക്കേണ്ട ഇനങ്ങളുടെ കൂട്ടത്തില്‍ ഇന്ധനം റെസല്യൂഷന്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.

പ്രമേയത്തിന് കാര്യമായ അര്‍ത്ഥമൊന്നുമില്ലെന്നും പ്രമേയം യാഥാര്‍ഥ്യത്തെ വഴിതിരിച്ചു വിടുന്നതായും യു.എന്നിലെ ഇസ്രഈല്‍ അംബാസിഡര്‍ ഗിലാഡ് എര്‍ദാന്‍ പറഞ്ഞു. ഗസയിലെ അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായാണ് ഇസ്രഈല്‍ ഭരണകൂടം പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഈ അവകാശവാദം നിരവധി വിദഗ്ധര്‍ നിരസിച്ചു.

നേരത്തെ ബ്രസീല്‍ അവതരിപ്പിച്ച പ്രമേയം അമേരിക്കയും യു.എസ് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തിരുന്നു. തുടര്‍ന്ന് റഷ്യയുടെ രണ്ട് പ്രമേയങ്ങള്‍ ആവശ്യത്തിന് വോട്ട് ലഭിക്കാത്തതിനാല്‍ പരാജയപ്പെട്ടിരുന്നു.

നിലവില്‍ ഇസ്രഈല്‍ ആക്രമണത്തില്‍ 4,600ലധികം കുട്ടികള്‍ ഉള്‍പ്പെടെ 11,200ലധികം പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: Temporary pause in Israeli attack; The UN Security Council passed the resolution