| Sunday, 7th January 2024, 2:55 pm

നെതന്യാഹു സർക്കാരിനെ പിരിച്ചുവിടണം, തെരഞ്ഞെടുപ്പ് നേരത്തെ നടത്തണം; ടെൽ അവീവിൽ ആയിരങ്ങളുടെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെൽ അവീവ്: ഇസ്രഈലി പാർലമെന്റിനെ പിരിച്ചുവിടണമെന്നും തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഇസ്രഈലികൾ ടെൽ അവീവിൽ പ്രതിഷേധം നടത്തിയതായി ഹാരറ്റ്സിന്റെ റിപ്പോർട്ട്.

ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരിനെതിരെ നൂറുകണക്കിന് ഇസ്രഈലികൾ പങ്കെടുത്ത പ്രതിഷേധ സമരം നടന്നതായി റിപ്പോർട്ട് ചെയ്യുന്നു.

ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് നടത്തിയാൽ നെതന്യാഹുവിന് സർക്കാർ രൂപീകരിക്കാൻ സാധിക്കില്ലെന്ന് അടുത്തിടെ പുറത്തുവന്ന അഭിപ്രായ സർവേയിൽ കണ്ടെത്തിയിരുന്നു.

അതേസമയം യുദ്ധകാല ക്യാബിനറ്റിൽ അംഗമായ ബെന്നി ഗാന്റ്സിന്റെ പാർട്ടി അധികാരം നേടുമെന്നും സർവേ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ചാനൽ 13 പുറത്തുവിട്ട സർവേ ഫലങ്ങൾ അനുസരിച്ച് ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാൽ ലികുഡ് പാർട്ടിക്ക് പാർലമെന്റിൽ 16 സീറ്റുകളിൽ മാത്രമേ വിജയിക്കാൻ സാധിക്കൂ.
120 അംഗങ്ങളുള്ള നെസെറ്റ് എന്നറിയപ്പെടുന്ന പാർലമെന്റിൽ 32 സീറ്റുകളാണ് നെതന്യാഹുവിന്റെ പാർട്ടിക്കുള്ളത്.

മുൻ പ്രതിരോധ മന്ത്രി ബെന്നി ഗാരറ്റ്സിന്റെ സെന്ററിസ്റ്റ്, ലിബറൽ പാർട്ടിയായ നാഷണൽ യൂണിറ്റി പാർട്ടി നിലവിലെ 12ൽ നിന്ന് 38 സീറ്റുകളിലേക്ക് ഉയരുമെന്ന് സർവേ പ്രവചിക്കുന്നു.

യയർ ലാപിഡിന്റെ യേഷ്‌ ആറ്റിഡ് പാർട്ടിക്കും ജനകീയത നഷ്ടപ്പെട്ടുവെന്നും പാർലമെന്റിലെ 24 എം.പിമാരിൽ നിന്ന് 15 എം.പിമാരിലേക്ക് കൂപ്പുക്കുത്തുമെന്നും സർവേ പറയുന്നു.

ഒക്ടോബർ ഏഴിലെ യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് ഇസ്രഈലിന്റെ ജുഡീഷ്യൽ സംവിധാനം പരിഷ്കരിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഇസ്രഈലിലുടനീളം വ്യാപക പ്രതിഷേധങ്ങൾ നടന്നിരുന്നു.

പാർലമെന്റിന് കോടതിയെക്കാൾ അധികാരം നൽകുന്ന നിയമങ്ങൾ നെതന്യാഹു സർക്കാർ പാസാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച ഈ നിയമം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി സർക്കാരിന് തിരിച്ചടിയായി.

Content Highlight: Tel Aviv protests urge dissolution of parliament, early elections

We use cookies to give you the best possible experience. Learn more