'അയാളുടെ സ്വഭാവം ഓന്തിനെപ്പോലെ'; നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച് തേജസ്വി യാദവ്; ബീഹാറില്‍ ആര്‍.ജെ.ഡി-ജെ.ഡി.യു സഖ്യമുണ്ടാവില്ല
national news
'അയാളുടെ സ്വഭാവം ഓന്തിനെപ്പോലെ'; നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച് തേജസ്വി യാദവ്; ബീഹാറില്‍ ആര്‍.ജെ.ഡി-ജെ.ഡി.യു സഖ്യമുണ്ടാവില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th October 2019, 8:48 pm

ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജെ.ഡി.യുവുമായി സീറ്റ് പങ്കിടുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. ബി.ജെ.പിയുമായി ചേര്‍ന്ന് സഖ്യസര്‍ക്കാരിന് രൂപം കൊടുത്ത് ജനവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്ന നിതീഷ് കുമാറിന്റെ ജെ.ഡി.യു ഒഴികെയുള്ള മഹാസഖ്യത്തിലെ മറ്റ് പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടാണെന്നും തേജസ്വി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജെ.ഡി.യു നേതാവ് നിതീഷ് കുമാറുമായി സഖ്യത്തിനില്ലെന്നും തേജസ്വി പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ബി.ജെ.പിയുമായി സഖ്യത്തിന് വഴങ്ങിയ നിതീഷിന്റെ സ്വഭാവം ഓന്തിനെപ്പോലെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2017ല്‍ എന്‍.ഡി.എയുമായി സഖ്യമുണ്ടാക്കുന്നതിന് മുമ്പ് നിതീഷ് ബീഹാറില്‍ മഹാസഖ്യത്തിന് തുടക്കമിട്ടിരുന്നു.

‘മതേതരത്വത്തിന്റെയും സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെയും കുപ്പായമിട്ട് നിതീഷ് ബീഹാറില്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും വളര്‍ച്ചയ്ക്ക് വളമാവുകയാണ്. ഞങ്ങളെ ചതിച്ച അന്നുമുതല്‍ നിതീഷ് മതേതര സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ അടിസ്ഥാന മൂല്യങ്ങളെയും വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. പുരോഗമന രാഷ്ട്രീയം മുന്നോട്ടുവക്കുന്ന ആരും ഓന്തിന്റെ സ്വഭാവമുള്ള നിതീഷിനെ സ്വീകരിക്കാന്‍ തയ്യാറാവില്ല’, തേജസ്വി പറഞ്ഞു.

ബീഹാറില്‍ 40ഓളം ആളുകള്‍ മരണപ്പെട്ട പ്രളയത്തിലും സര്‍ക്കാരിന്റെ കെടുകാര്യസ്ഥത വ്യക്തമായിരുന്നെന്ന് മുന്‍ ഉപമുഖ്യമന്ത്രി കൂടിയായിരുന്ന തേജസ്വി കുറ്റപ്പെടുത്തി. ‘സംസ്ഥാനമൊട്ടാകെ നിസ്സഹായരായ സാഹചര്യത്തില്‍ നിതീഷിന്റെ സര്‍ക്കാര്‍ അവരുടെ ഉത്തരവാദിത്വത്തില്‍നിന്നും മുഖം തിരിക്കുകയാണ് ചെയ്തത്”.

” പ്രളയം, വെള്ളപ്പാച്ചില്‍, അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോം ബാധിച്ച് കുട്ടികള്‍ കൂട്ടത്തോടെ മരിച്ചത്, മുസഫര്‍പുരിലെ ഷെല്‍റ്റര്‍ ഹോം കേസ് തുടങ്ങിയവയിലെല്ലാം സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. മറിച്ച്, അഴിമതിയിലൂടെ അവര്‍ സ്വതസിദ്ധമായ ശൈലിയില്‍ ദുരന്തങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്’, തേജസ്വി ആരോപിച്ചു.

സഖ്യ സര്‍ക്കാര്‍ അവരുടെ ഭരണ പരാജയത്തെ മറച്ചുപിടിക്കാന്‍ പ്രകൃതി കോപത്തെയാണ് ഇതിനൊക്കെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതെന്നും തേജസ്വി പറഞ്ഞു. നിലവിലെ സര്‍ക്കാരിന് പത്തുമാസത്തെ ആയുസേ ഉള്ളു എന്നും തേജസ്വി മുന്നറിയിപ്പ് നല്‍കി.

മഹാസഖ്യത്തിലെ എല്ലാ പാര്‍ട്ടികള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവര്‍ത്തിക്കുന്ന ജനവിരുദ്ധ നയങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും അവരെല്ലാം ജനങ്ങള്‍ക്കൊപ്പം മാത്രമേ നിലകൊള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ