'നിതീഷ് ജിയുടെ പഴഞ്ചന്‍ പ്രസംഗങ്ങള്‍ ആളുകള്‍ക്ക് മടുത്തു, യുവാക്കളുടെ ഭാവി ഇല്ലാതാക്കി ഭൂതകാലത്തിന്റെ ഏടുകള്‍ മറിക്കുകയാണദ്ദേഹം': തേജസ്വി യാദവ്
national news
'നിതീഷ് ജിയുടെ പഴഞ്ചന്‍ പ്രസംഗങ്ങള്‍ ആളുകള്‍ക്ക് മടുത്തു, യുവാക്കളുടെ ഭാവി ഇല്ലാതാക്കി ഭൂതകാലത്തിന്റെ ഏടുകള്‍ മറിക്കുകയാണദ്ദേഹം': തേജസ്വി യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th October 2020, 11:37 am

പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആര്‍.ജെ.ഡിയും ജെ.ഡി.യുവും തമ്മിലുള്ള പോര് മുറുകുന്നു. ഇപ്പോള്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് തേജസ്വി യാദവ്.

ബഹുമാനപ്പെട്ട നിതീഷ് ജി ക്ഷീണിതനായിരിക്കുന്നു. അദ്ദേഹത്തിന്റെ മടുപ്പിക്കുന്നതും വിരസവുമായ പഴഞ്ചന്‍ പ്രസംഗങ്ങള്‍ ജനങ്ങള്‍ക്ക് മടുത്തിരിക്കുന്നു,’ തേജസ്വി യാദവ് പറഞ്ഞു.

നിതീഷ് കുമാര്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും യുക്തിസഹമായ കാര്യങ്ങളില്‍ നിന്നും ഒളിച്ചോടുകയാണ്. ബീഹാറിലെ യുവാക്കളുടെ ഭാവി നശിപ്പിച്ച ശേഷം ഭൂതകാലത്തിന്റെ ഏടുകള്‍ മറിക്കുകയാണെന്നും നിതീഷെന്നും തേജസ്വി യാദവ് കുറ്റപ്പെടുത്തി.

ബീഹാറിന്റെ വികസനത്തിന് വേണ്ടി തേജസ്വി യാദവിന്റെ അച്ഛന്‍ ലാലു പ്രസാദ് യാദവ് എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് കഴിഞ്ഞ ദിവസം നിതീഷ് ചോദിച്ചിരുന്നു.

‘നിങ്ങളുടെ അച്ഛനോടോ അമ്മയോടോ അവസരം ലഭിക്കുമ്പോള്‍ ഏതെങ്കിലും സ്‌കൂളുകളോ കോളേജുകളോ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് ചോദിക്കുക… അല്ലെങ്കില്‍ അനധികൃതമായി ലാഭം ഉണ്ടാക്കുകയായിരുന്നോ എന്ന്’, നിതീഷ് കുമാര്‍ പറഞ്ഞതായി എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ലാലുവിനെ ഉദ്ദേശിച്ചാണെന്നാണ് വിലയിരുത്തുന്നത്.

‘മറ്റ് ആളുകള്‍ക്ക് ഭരിക്കാന്‍ അവസരം ലഭിച്ചു. അവര്‍ എന്താണ് ചെയ്തത്? ഒരു സ്‌കൂളോ കോളേജോ നിര്‍മ്മിച്ചിട്ടുണ്ടോ? നിങ്ങളുടെ അച്ഛനോടോ അമ്മയോടോ ചോദിക്കുക? ഒരു സ്‌കൂളുണ്ടോ? ഇക്കാലമത്രയും ഒരു കോളേജ് നിര്‍മ്മിച്ചോ? യോഗത്തില്‍ തടിച്ചുകൂടിയ ആളുകളോട് നിതീഷ് കുമാര്‍ ചോദിച്ചു.

ഭരണം നടത്തി, പണം സമ്പാദിച്ച് ജയിലില്‍ പോയി … ഭാര്യയെ കസേരയില്‍ ഇരുത്തി. ഇതാണ് ബീഹാറില്‍ സംഭവിക്കുന്നത്. എന്നാല്‍ ഇന്ന്, എന്റെ സര്‍ക്കാരില്‍, ആരെങ്കിലും തെറ്റ് ചെയ്താല്‍ … നിയമം ലംഘിക്കുന്ന ആരെങ്കിലുമുണ്ടായാല്‍ അയാള്‍ നേരെ അകത്തേക്ക് (ജയിലിലേക്ക്) പോകും?,’ നീതീഷ് കുമാര്‍ പറഞ്ഞു.

ലാലു പ്രസാദ് യാദവിനെ പരോക്ഷമായി വിമര്‍ശിച്ച് നേരത്തേയും നിതീഷ് രംഗത്തെത്തിയിരുന്നു.

ബീഹാറില്‍ അധികാരത്തിലെത്തിയാല്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന തേജസ്വി യാദവിന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു നിതീഷ് കുമാര്‍ ലാലുവിനെ പരിഹസിച്ച് രംഗത്തെത്തിയത്.

10 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയാല്‍ ഇവര്‍ക്ക് കൊടുക്കാനുള്ള ശമ്പളത്തിനായുള്ള പണം ജയിലില്‍ നിന്ന് കൊണ്ടുവരുമോ അതോ വ്യാജ നോട്ട് ഉപയോഗിക്കുമോ എന്നായിരുന്നു നിതീഷിന്റെ ചോദ്യം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Tejashwi Yadav reply on Nitish Kumar on his previous comment