| Thursday, 30th December 2021, 2:10 pm

ആര്‍.ആര്‍.ആര്‍ പ്രൊമോഷനിലും സൂപ്പര്‍ ഹീറോയായി മിന്നല്‍ മുരളി; പ്രശംസിച്ച് ടീം ആര്‍.ആര്‍.ആര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിന്നല്‍ മുരളിയേയും ടൊവിനോ തോമസിനേയും വാനോളം പുകഴ്ത്തി ആര്‍.ആര്‍.ആര്‍ ടീം. ആര്‍.ആര്‍.ആറിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ജൂനിയര്‍ എന്‍.ടി.ആറും, രാം ചരണും, രാജമൗലിയും തിരുവനന്തപുരത്ത് എത്തിയത്.

എല്ലാവര്‍ക്കും സുഖമാണോയെന്ന് മലയാളത്തില്‍ ചോദിച്ചുകൊണ്ടായിരുന്നു രാജമൗലി സംസാരിച്ച് തുടങ്ങിയത്. ‘ഒരുപാട് നാളുകളായി നമുക്ക് എന്നാണ് ഒരു സൂപ്പര്‍ ഹീറോ വരുന്നതെന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഒടുവില്‍ ടൊവിനോ തോമസിലൂടെ ആദ്യ സൂപ്പര്‍ഹീറോ എത്തിയിരിക്കുകയാണ്. അഭിനന്ദനങ്ങള്‍. ഇന്ന് ഇവിടെ ടൊവിനോ എത്തിച്ചേര്‍ന്നില്‍ സന്തോഷമുണ്ട്,’ രാജമൗലി പറഞ്ഞു.

‘തന്റെ സിനിമ രാജ്യത്തിന്റെ എല്ലാ കോണിലേക്കും എത്തിച്ചേരുക എന്നതാണ് ഒരു കലാകാരന്റെ ഏറ്റവും വലിയ ആഗ്രഹം. ഭാഗ്യവശാല്‍ ധീര മുതലുള്ള സിനിമകള്‍ എല്ലായിടത്തേക്കും എത്തിച്ചേര്‍ന്നു. ഇപ്പോള്‍ ആര്‍.ആര്‍.ആറും വന്നിരിക്കുകയാണ്. ആര്‍.ആര്‍.ആര്‍ വിജയിപ്പിക്കണമെന്നും പ്രേക്ഷകരോട് അഭ്യര്‍ത്ഥിക്കുകയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമയേയും ടൊവിനോയേയും രാം ചരണ്‍ പ്രശംസിച്ചു. ‘പുതിയ സൂപ്പര്‍ ഹീറോ ഇവിടെ എത്തിച്ചേര്‍ന്നതില്‍ ഞങ്ങള്‍ക്ക് ഒരുപാട് സന്തോഷമുണ്ട്. ഇന്ത്യയിലെ മികച്ച സിനിമകള്‍ സൃഷ്ടിക്കുന്ന ഇന്‍ഡസ്ട്രിയാണ് മലയാളം. നിങ്ങള്‍ക്ക് മികച്ച അഭിനേതാക്കളുണ്ട്. നിങ്ങള്‍ക്ക് മികച്ച ടെക്‌നീഷ്യന്മാരുണ്ട്,’ രാംചരണ്‍ പറഞ്ഞു.

സഹോദരന്‍ എന്നാണ് ജൂനിയര്‍ എന്‍.ടി.ആര്‍ ടൊവിനോയെ അഭിസംബോധന ചെയ്തത്. ‘ഇവിടെ എത്തിച്ചേര്‍ന്ന എന്റെ സഹാദരന്‍ ടൊവിനോയ്ക്ക് നന്ദി. പ്രതിഭാധനനായ കലാകാരനാണ് താങ്കള്‍. മിന്നല്‍ മുരളി സൂപ്പര്‍ ഹിറ്റായതില്‍ അഭിനന്ദനങ്ങള്‍. നമ്മള്‍ ഉടനെ കണ്ടുമുട്ടും. ഇവിടെ വന്നു ഞങ്ങളെ അനുഗ്രഹിച്ചതിന് നന്ദി,’ ജൂനിയര്‍ എന്‍.ടി.ആര്‍ പറഞ്ഞു.

‘തമിഴ്‌നാട് സിനിമ ഇന്‍ഡസ്ട്രിയാണ് സിനിമക്ക് ജന്മം നല്‍കിയതെങ്കില്‍ ബെസ്റ്റ് ടെക്‌നീഷ്യന്മാരെ നല്‍കിയത് മലയാള ഇന്‍ഡസ്ട്രിയാണ്. ഇത് ഈ സംസ്ഥാനത്തിന്റെ പ്രത്യേകത ആണോയെന്ന് അറിയല്ല. ഇവിടുത്തെ ജനങ്ങളാണോ എന്നറിയില്ല.

ബഹുമുഖമാണ് മലയാളം ഇന്‍ഡസ്ട്രി. അതിനെ മമ്മൂട്ടി സാറെന്ന് വിളിക്കാം, മോഹന്‍ലാല്‍ സാറെന്ന് വിളിക്കാം. ഫഹദെന്നോ ദുല്‍ഖറെന്നോ ടൊവിനോയെന്നോ വിളിക്കാം. എന്റെ ജീവിതത്തിലെ ആദ്യത്തെ സൂപ്പര്‍ ഹിറ്റായ സിംഹാദ്രി ഇവിടെയാണ് ഷൂട്ട് ചെയ്തത്. അതുകൊണ്ട് കേരളത്തിലേക്ക് വരുന്നത് എനിക്ക് നൊസ്റ്റാള്‍ജിക് ഫീലിംഗാണ്,’ ജൂനിയര്‍ എന്‍.ടി.ആര്‍ പറഞ്ഞു.

2022 ജനുവരി 7 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്.

ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികള്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.

രാം ചരണും ജൂനിയര്‍ എന്‍.ടി.ആറുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ഇതിന് പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.

ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.

ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രണം, രൗദ്രം, എന്നാണ് ആര്‍.ആര്‍.ആര്‍. എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. 450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങിയ ചിത്രത്തില്‍ ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബാഹുബലിക്ക് ശേഷമുള്ള രാജമൗലിയുടെ ആദ്യ ചിത്രം കൂടിയാണ് ആര്‍.ആര്‍.ആര്‍. ചിത്രത്തിന്റെ എഡിറ്റിംഗ് ശ്രീകര്‍ പ്രസാദും ഛായാഗ്രഹണം കെ.കെ. സെന്തില്‍ കുമാറും നിര്‍വഹിക്കുന്നു. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. സംഗീതം: എം.എം. കീരവാണി. പി.ആര്‍.ഒ. ആതിര ദില്‍ജിത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: team rrr praises tovino and minnal murali

We use cookies to give you the best possible experience. Learn more