| Sunday, 23rd October 2022, 4:03 pm

പകവീട്ടല്‍ ഗംഭീരമാക്കി ടീം ഇന്ത്യ; പവര്‍പ്ലേയില്‍ തന്നെ പാക് നെടുംതൂണുകള്‍ തരിപ്പണമായി

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ ഇന്ത്യക്ക് മികച്ച മുന്നേറ്റം. ആദ്യ മത്സരത്തില്‍ പാകിസ്ഥാന്റെ ഏഴ് വിക്കറ്റ് നഷ്ടപ്പടുത്തി ടീം ഇന്ത്യ.

പവര്‍ പ്ലേയില്‍ തന്നെ പാകിസ്ഥാന്റെ ഓപ്പണര്‍മാരായ ബാബര്‍ അസമിനെയും മുഹമ്മദ് റിസ്വാനെയും ഇന്ത്യ പുറത്താക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാബര്‍ അസം ഗോള്‍ഡന്‍ ഡക്കായി പുറത്തായി. അര്‍ഷ്ദീപ് സിങ്ങിന്റെ തകർപ്പൻ ബൗളിങ്ങിലാണ് ഇരുവരും പുറത്തായത്.

10 ഓവര്‍ പിന്നിട്ടപ്പോള്‍ 60 റണ്‍സ് എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍. ടോസ് നേടി രോഹിത് ശര്‍മ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ബാറ്റിങ് പിച്ചാണെങ്കിലും മഴ സാധ്യതയും മൂടിക്കെട്ടിയ അന്തരീക്ഷവും പരിഗണിച്ചാണ് രോഹിത് പാകിസ്ഥാനെ ബാറ്റിങ്ങിനയച്ചത്.

അര്‍ഷ്ദീപ് സിങ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് പാകിസ്ഥാനെ നിയന്ത്രിച്ചു നിര്‍ത്തിയത്.

ഇതിനിടയില്‍ ഇഫ്തിഖര്‍ അഹമ്മദ്, ഷാന്‍ മസൂദ് എന്നിവരുടെ പ്രകടനം പാകിസ്ഥാന് ആശ്വാസമായി. മുഹമ്മദ് ഷമി ഒരു വിക്കറ്റെടുത്തു.

ഭുവിയുടെ ആദ്യ ഓവറില്‍ ഒരു റണ്‍ മാത്രമാണ് പിറന്നത്. രണ്ടാം ഓവര്‍ എറിയാനെത്തിയത് അര്‍ഷ്ദീപായിരുന്നു.

ആദ്യ പന്തില്‍ ബാബറിനെ മടക്കി താരം ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി. വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ബാബര്‍. തുടര്‍ന്ന് മസൂദ് ക്രീസിലെത്തി.

നാലാം ഓവറിൽ പാകിസ്ഥാന് വീണ്ടും പ്രഹരമേറ്റു. അർഷ്ദീപാണ് ഇത്തവണയും വിക്കറ്റെടുത്തത്. തുടർന്ന് ഇഫ്തിഖർ മസൂദ് സഖ്യം കൂട്ടിച്ചേർത്ത 76 റൺസാണ് പാകിസ്ഥാന് അല്പം ആശ്വാസം നൽകിയത്.

എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ ഇഫ്തിഖറിനെ ഷമി തൂക്കി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. നാല് സിക്സും രണ്ട് ഫോറുമാണ് താരത്തിന്റെ ഇന്നിങ്‌സ്. പാക് ടീമില്‍ മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല.

ഷദാബ് ഖാന്‍ (5), ഹൈദര്‍ അലി (2), മുഹമ്മദ് നവാസ് (9), ആസിഫ് അലി (2) എന്നിവർ നിരാശയോടെ മടങ്ങി. ഇതിനിടയില്‍ മസൂദ് ഹാഫ് സെഞ്ച്വറി നേടി.

അര്‍ഷ്ദീപ് നാല് ഓവറില്‍ 32 റണ്‍സാണ് വിട്ടുകൊടുത്തത്. ഹാര്‍ദിക് നാല് ഓവറില്‍ 30 റണ്‍സും ഷമി നാല് ഓവറില്‍ 25 റണ്‍സും മാത്രമാണ് നല്‍കിയത്.

ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റില്ലാതെ നാല് ഓവറില്‍ 22 റണ്‍സ് നല്‍കിയപ്പോള്‍ ഒരോവര്‍ മാത്രമെറിഞ്ഞ് അക്സര്‍ പട്ടേല്‍ 21 റണ്‍സ് നേടി.

യുസ്വേന്ദ്ര ചഹലിന് പകരം രവിചന്ദ്രന്‍ അശ്വിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം മുഹമ്മദ് ഷമി പ്ലെയിങ് ഇലവനില്‍ ഇടംനേടി.

2022ല്‍ ഇന്ത്യയും പാകിസ്ഥാനും ഇതുവരെ രണ്ടുതവണയാണ് ഏറ്റുമുട്ടിയത്. യു.എ.ഇയില്‍ നടന്ന ഏഷ്യാ കപ്പില്‍ ഇരുകൂട്ടരും രണ്ട് തവണ നേരിട്ടപ്പോള്‍ ഓരോ ജയം വീതം രണ്ട് ടീമുകള്‍ക്കും നേടാനായി.

Content Highlights: Team India made a great revenge; In the Powerplay itself the Pak pillars got broken

We use cookies to give you the best possible experience. Learn more