| Wednesday, 19th August 2020, 4:11 pm

'സുശാന്ത് സിംഗ് ആത്മഹത്യ ചെയ്തുവെന്ന് സി.ബി.ഐ കണ്ടെത്തിയാല്‍ എന്തു സംഭവിക്കും'? തസ്ലീമ നസ്‌റീന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്ത് കേസ് സി.ബി.ഐയ്ക്ക് വിടാന്‍ സുപ്രിം കോടതി ഉത്തരവിട്ടതിനു പിന്നാലെ പ്രതികരണവുമായി ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്‌റിന്‍.

‘സുശാന്ത് സിംഗ് രജ്പുത്ത് ആത്മഹത്യ ചെയ്തതാണെന്ന് സി.ബി.ഐ കണ്ടെത്തിയാല്‍ എന്തു സംഭവിക്കും’- ഇതായിരുന്നു തസ്ലീമയുടെ ട്വീറ്റ്.

സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ട്വീറ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും ധാരാളം പേര്‍ രംഗത്തെത്തിയിട്ടുണ്ട്. മഹാരാഷ്ട്ര- ബീഹാര്‍ സര്‍ക്കാരുകള്‍ തമ്മിലുള്ള രാഷ്ട്രീയ ഒത്തുകളികളാണ് ഈ കേസെന്നും ആത്മഹത്യയെന്ന് കണ്ടെത്തിയാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും ചിലര്‍ ട്വീറ്റ് ചെയ്തു. എല്ലാ വിവാദങ്ങളും പോലെ സുശാന്ത് കേസും ജനങ്ങള്‍ മറക്കുമെന്നും ചിലര്‍ പറഞ്ഞു.

അതേസമയം സത്യമറിയാനുള്ള സുശാന്തിന്റെ കുടുംബത്തിന് ആശ്വാസമാണ് ഈ വിധിയെന്നും ചിലര്‍ കമന്റ് ചെയ്തു. സുശാന്തിന്റെ മരണത്തിന് പിന്നില്‍ ബോളിവുഡ് മാഫിയയാണോ, അതോ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ തന്നെയാണോയെന്നും വ്യക്തമാകുമെന്നും ചിലര്‍ ട്വീറ്റ് ചെയ്തു.

ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് സുശാന്ത് സിംഗിന്റെ കേസ് സി.ബി.ഐയ്ക്ക് വിടാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പട്‌നയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി റിയ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളിയിരുന്നു.

ബിഹാര്‍ സര്‍ക്കാരിന് സി.ബി.ഐ അന്വേണത്തിന് ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട മറ്റ് കേസുകളും സി.ബി.ഐക്ക് ഏറ്റെടുക്കാമെന്നും കോടതി വ്യക്തമാക്കി. രേഖകളും തെളിവുകളും സി.ബി.ഐക്ക് കൈമാറാന്‍ മഹാരാഷ്ട്രാ സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

അതേസമയം, കേസ് കൈമാറാന്‍ മാത്രമാണ് മഹാരാഷ്ട്ര ആവശ്യപ്പെട്ടതെന്നും സി.ബി.ഐ അന്വേഷണത്തെ അല്ല ചോദ്യം ചെയ്തതെന്നും മഹാരാഷ്ട്ര കൗണ്‍സില്‍ കോടതിയെ അറിയിച്ചെങ്കിലും സി.ബി.ഐയോട് സഹകരിക്കണമെന്ന് ഈ ആവശ്യം തള്ളിക്കൊണ്ട് മുംബൈ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: taslima nazreen comment on sushanth singh rajputh case

We use cookies to give you the best possible experience. Learn more