| Thursday, 29th October 2020, 10:28 pm

അവര്‍ക്ക് ഇസ്രാഈലിനെതിരെയുള്ള വിമര്‍ശനം തടയണം, മുഖത്ത് കരിവാരി തേക്കണം: കോര്‍ബിനെ പുറത്താക്കിയതില്‍ താരിഖ് അലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടിയില്‍നിന്നും ജെര്‍മി കോര്‍ബിനെ പുറത്താക്കിയ നടപടിയില്‍ വിമര്‍ശനവുമായി  മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും  എഴുത്തുകാരനുമായ താരിഖ് അലി. ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് കോര്‍ബിനെ പുറത്താക്കുന്നതില്‍ കുറഞ്ഞതൊന്നും തങ്ങളെ തൃപ്തിപ്പെടുത്തില്ലെന്ന് ജ്യൂവിഷ് ബോര്‍ഡ് ഓഫ് ഡെപ്യൂട്ടീസ് അറിയിച്ചിരുന്നു, അവര്‍ ഇപ്പോള്‍ തങ്ങളുടെ ലക്ഷ്യത്തിനടുത്തെത്തിയിരിക്കുന്നുവെന്നും താരിഖ് അലി ഫേസ്ബുക്കിലെഴുതി.

ഇസ്രാഈലിന്റെ യുദ്ധക്കുറ്റങ്ങളെയും ഫലസ്തീനികളെ ദിവസേന ഉപദ്രവിക്കുന്നതിനെയും എതിര്‍ക്കുന്ന, ഫലസ്തീനികളെ പിന്തുണയ്ക്കുന്ന ലേബര്‍ പാര്‍ട്ടിയിലുള്ള എല്ലാവരെയും നിശബ്ദമാക്കുകയോ പുറത്താക്കുകയോ ചെയ്യുകയാണെന്നും താരിഖ് അലി പറഞ്ഞു.

‘വാസ്തവത്തില്‍, പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമോ ഭീതിയെ തുടര്‍ന്ന് വലതുപക്ഷം കോര്‍ബിനെ ശിക്ഷിക്കുകയാണ് ചെയ്യുന്നത്. ലേബര്‍ പാര്‍ട്ടിയെ കോര്‍ബിന്‍ നയിക്കുന്നില്ലല്ലോ, അത് മതിയാകില്ലേ എന്നു ആശ്വസിക്കാം. പക്ഷെ അത് അവര്‍ക്ക് മതിയാകുന്നില്ല.

അവര്‍ക്ക് അദ്ദേഹത്തിന്റെ മുഖത്ത് കരിവാരി തേക്കണം. അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുകയും ഇസ്രാഈലിന് എതിരെയുള്ള ഗൗരവതരമായ വിമര്‍ശനത്തെ തടയുകയും വേണം. ഇസ്രായേല്‍ മാധ്യമങ്ങളെ അപേക്ഷിച്ച് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പലസ്തീനില്‍ നടക്കുന്നതൊന്നും കാര്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കോര്‍ബിനെ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു

ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് കോര്‍ബിനെ പുറത്താക്കുന്നതില്‍ കുറഞ്ഞതൊന്നും തങ്ങളെ തൃപ്തിപ്പെടുത്തില്ലെന്ന് ജ്യൂവിഷ് ബോര്‍ഡ് ഓഫ് ഡെപ്യൂട്ടീസ് അറിയിച്ചിരുന്നു, അവര്‍ ഇപ്പോള്‍ തങ്ങളുടെ ലക്ഷ്യത്തിനടുത്തെത്തിയിരിക്കുന്നു

ഇസ്രാഈലിന്റെ യുദ്ധക്കുറ്റങ്ങളെയും ഫലസ്തീനികളെ ദിവസേന ഉപദ്രവിക്കുന്നതിനെയും എതിര്‍ക്കുന്ന, ഫലസ്തീനികളെ പിന്തുണയ്ക്കുന്ന ലേബര്‍ പാര്‍ട്ടിയിലുള്ള എല്ലാവരെയും നിശബ്ദമാക്കുകയോ പുറത്താക്കുകയോ ചെയ്യുകയാണ്.

വാസ്തവത്തില്‍, പൊതുതെരഞ്ഞെടുപ്പ് പരാജയപ്പെടുമോ എന്ന ഭീതിയെ തുടര്‍ന്ന് വലതുപക്ഷം കോര്‍ബിനെ ശിക്ഷിക്കുകയാണ് ചെയ്യുന്നത്. ലേബര്‍ പാര്‍ട്ടിയെ കോര്‍ബിന്‍ നയിക്കുന്നില്ലല്ലോ, അത് മതിയാകില്ലേ എന്നു ആശ്വസിക്കാം. പക്ഷെ അത് അവര്‍ക്ക് മതിയാകുന്നില്ല.

അവര്‍ക്ക് അദ്ദേഹത്തിന്റെ മുഖത്ത് കരിവാരി തേക്കണം. അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുകയും ഇസ്രാഈലിന് എതിരെയുള്ള ഗൗരവതരമായ വിമര്‍ശനത്തെ തടയുകയും വേണം. ഇസ്രായേല്‍ മാധ്യമങ്ങളെ അപേക്ഷിച്ച് ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഫലസ്തീനില്‍ നടക്കുന്നതൊന്നും കാര്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ല.

മറ്റൊരു പ്രധാനപ്പെട്ടൊരു പ്രശ്‌നം ഇവിടെ നിലനില്‍ക്കുന്നുണ്ട്, ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിക്ക് ഏതെങ്കിലും പുരോഗമന പാതയിലൂടെ മുന്നേറാന്‍ കഴിയുമോ? അതൊരിക്കലും സ്‌കോട്ട്‌ലന്‍ഡില്‍ സാധ്യമാകില്ല. അവിടെ അവര്‍ പൂര്‍ണ്ണമായി ഇല്ലാതായി കഴിഞ്ഞിരിക്കുന്നു. വെയില്‍സിലും സാധ്യത കുറവാണ്. തെരഞ്ഞെടുക്കപ്പെട്ടത് മുതല്‍ സ്റ്റാര്‍മെര്‍ റിവേഴ്‌സ് ഗിയറില്‍ ഭരിക്കുന്ന ഇംഗ്ലണ്ടിലും സാധ്യമല്ല.

വലതുപക്ഷത്തേക്കാള്‍ വിശ്വസ്തരാണ് പൊതുവെ ലേബര്‍ ലെഫ്റ്റ്. എന്നാല്‍ ഇത്തവണ കളിമാറുകയാണ്. ടോര്‍ച്ചര്‍ ബില്ല് പ്രാബല്യത്തില്‍ കൊണ്ടു വരുന്നതിനെതിരെ 30 ഇടത് എം.പിമാര്‍ പോലും വോട്ട് ചെയ്തില്ല. കോര്‍ബിന്റെ അടുത്ത രണ്ട് സഹപ്രവര്‍ത്തകര്‍ പീപ്പിള്‍സ് റെഫറന്‍ഡം എന്ന പ്രഹസനത്തില്‍ ചേര്‍ന്നു.

അതായത്, അഞ്ച് വര്‍ഷത്തെ ഇടത് നേതൃത്വത്തില്‍, പാര്‍ട്ടി പാര്‍ലമെന്റില്‍ മാത്രമല്ല തീവ്രപക്ഷത്തിലേക്ക് മാറിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് കോര്‍ബിന്റെ സസ്‌പെന്‍ഷന്‍.

ബ്രിട്ടന്റെ നില പരിഗണിക്കുമ്പോള്‍ ഒരു ഇംഗ്ലീഷ് സോഷ്യലിസ്റ്റ് പാര്‍ട്ടിയെ കുറിച്ച് ചിന്തിക്കാനുള്ള സമയമാണിത്. നാളെ ഒരെണ്ണം തുടങ്ങണം എന്നല്ല. പക്ഷെ, പുരോഗമന പാതയിലുള്ള കൂടുതല്‍ സംഘടനകള്‍ ഗൗരവമായ ചര്‍ച്ചകളില്‍ ഇടപെടണം. കൂടുതല്‍ ചര്‍ച്ച ആവശ്യമാണിപ്പോള്‍.

ബ്രിട്ടണിലെ പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി മുന്‍ നേതാവ് ജേര്‍മി കോര്‍ബിനെ സസ്‌പെന്‍ഡ് ചെയ്ത വിവരം ചര്‍ച്ചയാവുകയാണ്. കോര്‍ബിന്‍ നേതൃത്വത്തിലിരിക്കെ എടുത്ത സെമറ്റിക് വിരുദ്ധ നിലപാടുകളുടെ പേരിലാണ് നടപടിയെന്നാണ് വിശദീകരണം.

നേരത്തെ ഒരു മനുഷ്യാവകാശ നിരീക്ഷണ സംഘം ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജേര്‍മി കോര്‍ബിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തിരിക്കുന്നത്.

കോര്‍ബിന്‍ പാര്‍ട്ടി നേതൃസ്ഥാനത്ത് ഇരുന്ന സമയങ്ങളില്‍ പാര്‍ട്ടിയിലെ ജൂത വിഭാഗത്തിലെ അംഗങ്ങള്‍ ഉന്നയിക്കുന്ന പരാതികള്‍ക്ക് ആവശ്യമായ പ്രാധാന്യം നല്‍കിയില്ല, തല്‍പ്പര കക്ഷികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയെന്നും പാര്‍ട്ടി യോഗങ്ങളിലും ഓണ്‍ലൈനുകളിലും ആന്റി സെമറ്റിക് പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നെന്നുമാണ് ഉയരുന്ന ആരോപണങ്ങള്‍.

കോര്‍ബിന്റെയും ടീമിന്റെയും ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര പിഴയാണെന്ന് ലേബര്‍ പാര്‍ട്ടിയുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനാലാണ് അന്വേഷണവിധേയനായി അദ്ദേഹത്തിനെ സസ്പെന്റ് ചെയ്തതെന്നും പാര്‍ട്ടി വക്താവ് പറഞ്ഞു.

ലേബര്‍ പാര്‍ട്ടിയിലെ ജൂത വിഭാഗത്തില്‍ നിന്നുള്ള നേതാവായിരുന്ന ലൂസിന ബെര്‍ഗറിന്റെ അടക്കമുള്ള രാജി കോര്‍ബിന്‍ അടക്കമുള്ളവരുടെ ആന്റി സെമന്റിക് നിലപാടുകളെ തുടര്‍ന്നാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം പാര്‍ട്ടിയിലെ ആന്റി സെമന്റിക് വിഷയങ്ങള്‍ ഉണ്ട് എന്നത് യഥാര്‍ത്ഥ്യമാണെന്നും ഇത് അപലപനീയമാണെന്നുമാണ് കോര്‍ബിന്‍ പറയുന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ ഉള്ള പ്രശ്നത്തെ രാഷ്ട്രീയ കാരണങ്ങളാല്‍ പാര്‍ട്ടിക്കകത്ത് നിന്നും പുറത്ത് നിന്നും എതിരാളികളും മിക്ക മാധ്യമങ്ങളും യഥാര്‍ത്ഥത്തില്‍ ഉള്ളതിനെക്കാള്‍ ഉയര്‍ത്തി കാണിച്ചതാണെന്നും കോര്‍ബിന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

  ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Tariq Ali Facebook Post

We use cookies to give you the best possible experience. Learn more