| Monday, 8th May 2023, 12:20 pm

താനൂര്‍ ബോട്ടപകടം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു, 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും പരിക്കേറ്റവരുടെ ചികിത്സ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായും മുഖ്യമന്ത്രി തിരൂരങ്ങാടിയില്‍ പ്രഖ്യാപിച്ചു. സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തിയായിരിക്കും അന്വേഷണം നടത്തുക എന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തെ ഗൗരവകരമായാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. അല്‍പ സമയം മുമ്പാണ് മുഖ്യമന്ത്രി തിരൂരങ്ങാടിയിലെത്തി മന്ത്രിസഭ തീരുമാനം പ്രഖ്യാപിച്ചത്.

ഏഴ് കുട്ടികളും 3 സ്ത്രീകളുമടക്കം 22 പേരാണ് താനൂരിലെ ബോട്ടപകടത്തില്‍ മരണപ്പെട്ടത്. ബോട്ട് മുങ്ങിയ സ്ഥലത്ത് ഇന്ന് രാവിലെ തന്നെ വീണ്ടും എന്‍.ഡി.ആര്‍.എഫും ഫയര്‍ഫോഴ്‌സും തിരച്ചില്‍ പുനരാരംഭിച്ചിരുന്നു. രാവിലെ വെളിച്ചം വീണതോടെയാണ് 21 അംഗ സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചത്. വെള്ളം തെളിഞ്ഞ് തുടങ്ങിയത് രക്ഷാപ്രവര്‍ത്തനത്തിന് പ്രതീക്ഷ നല്‍കുന്നതായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുകയും ചെയ്തിരുന്നു. അവധിക്കാലം ആഘോഷിക്കാനെത്തിയ 35ലധികം ആളുകളാണ് ബോട്ടിലുണ്ടായിരുന്നത്.

സംഭവത്തില്‍ ബോട്ട് ഉടമക്കെതിരെ നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചമുത്തി ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. താനൂര്‍ സ്വദേശി നാസറാണ് ബോട്ടിന്റെ ഉടമ. ഇയാള്‍ ഒളിവിലാണെന്നും മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് യാത്ര നടത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെ വൈകീട്ടാണ് താനൂര്‍ തൂവര്‍തീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയത്. കരയില്‍ നിന്നും 300 മീറ്റര്‍ അകലെ വെച്ചാണ് ബോട്ട് മുങ്ങിയത്. ആദ്യം ഒന്ന് ചെരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മുങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു

content highlights:  Tanur boat accident; Judicial inquiry announced, Chief Minister will pay Rs 10 lakh compensation

We use cookies to give you the best possible experience. Learn more