World
ശ്രീലങ്കന്‍ തമിഴരെ രാജ്യം വേട്ടയാടുന്നില്ല: മഹീന്ദ്ര രാജപക്‌സേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 May 18, 07:15 pm
Sunday, 19th May 2013, 12:45 am

[]കൊളംബോ: രാജ്യത്തെ എല്ലാ ആഭ്യന്തര പ്രശ്‌നങ്ങളും ഉടന്‍ പരിഹരിക്കുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്‌സെ. എല്‍.ടി.ടി.ഇക്കെതിരെയുള്ള മൂന്ന് പതിറ്റാണ്ട് നീണ്ട പോരാട്ടത്തിന്റെ നാലാം വിജയവാര്‍ഷികം ആഘോഷിക്കവേയായിരുന്നു രാജപക്‌സേയുടെ പരാമര്‍ശം.

ശ്രീലങ്കയിലെ മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ ചില രാജ്യങ്ങള്‍ ശബ്ദമുയര്‍ത്തുന്നുണ്ടെന്നും പറഞ്ഞ രാജപക്‌സെ സമാധാനപരമായി രാജ്യത്ത് കഴിയാനാണ് ശ്രീലങ്കയിലെ തമിഴ് ന്യൂനപക്ഷം ഇപ്പോഴാഗ്രഹിക്കുന്നതെന്നും പറഞ്ഞു.[]

ശ്രീലങ്കയ്‌ക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തമിഴരെ വീണ്ടും നാശത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിനെ മുട്ടുകുത്തിക്കുകയെന്ന ഗൂഢലക്ഷ്യമാണ് മനുഷ്യാവകാശപ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തമിഴ് വംശജര്‍ക്ക് പ്രതിരോധ സേനയിലും പോലീസിലും ചേരാന്‍ ഇപ്പോള്‍ അവസരമുണ്ടെന്നും  ചരിത്രത്തില്‍ ഒരു സര്‍ക്കാറും ഒരു തീവ്രവാദസംഘത്തിന് ഇത്രയുമധികം അവസരങ്ങള്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുപ്പത് വര്‍ഷത്തിന് ശേഷം വടക്കന്‍ ശ്രീലങ്കയിലെ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്താന്‍ സാധിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും ഭീകരാരാണ് ഇപ്പോള്‍ രാജ്യത്ത് ജോലി ചെയ്ത് ജീവിക്കുന്നത്. തൂക്കുമരം അര്‍ഹരായവരെ തങ്ങള്‍ പുന:രധിവസിപ്പിക്കുകയാണ് ചെയ്തത്.