| Tuesday, 7th March 2023, 12:54 pm

തമിഴ്‌നാട്ടില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ താലിബാന്‍ മോഡല്‍ ആക്രമണമെന്ന് വാര്‍ത്ത; ബി.ജെ.പി അനുകൂല മാധ്യമത്തിനെതിരെ കേസെടുത്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: വ്യാജ വാര്‍ത്തകള്‍ നല്‍കി അതിഥി തൊഴിലാളികള്‍ക്കിടയില്‍ ഭീതി പരത്താന്‍ ശ്രമിച്ച സംഭവത്തില്‍ വലതുപക്ഷ വാര്‍ത്താ വെബ്‌സൈറ്റായ ഓപ് ഇന്ത്യ(OpIndia.com)യ്‌ക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്. ചാനലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാഹുല്‍ റോഷന്‍, എഡിറ്റര്‍ നുപുര്‍ ശര്‍മ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഡി.എം.കെയുടെ ഐ.ടി സെല്‍ ഭാരവാഹിയായ സൂര്യപ്രകാശ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഓപ് ഇന്ത്യ പുറത്തുവിട്ട വ്യാജവാര്‍ത്തകള്‍ സംസ്ഥാനത്തെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഭീതിയുണ്ടാക്കുന്നതാണെന്നും, ഇത് നാട്ടുകാരും തൊഴിലാളികളും തമ്മില്‍ സംഘര്‍ഷത്തിന് കാരണമായെന്നും സൂര്യപ്രകാശ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

തമിഴ്‌നാട്ടില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ താലിബാന്‍ മോഡല്‍ ആക്രമണം നടക്കുകയാണെന്നായിരുന്നു ഓപ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നത്. ഇത്തരം ആക്രമണങ്ങളില്‍ 15ഓളം പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

നേരത്തെ സംസ്ഥാനത്തെ ഇതരസംസ്ഥാനതൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന വ്യാജ വാര്‍ത്ത നല്‍കിയതിന് ദൈനിക് ഭാസ്‌കര്‍ ദിനപത്രത്തിന്റെ എഡിറ്ററും മാധ്യമപ്രവര്‍ത്തകനെന്ന് അവകാശപ്പെടുന്നയാളുമായ തന്‍വീര്‍ അഹമ്മദ്, ബി.ജെ.പിയുടെ ബിഹാര്‍ വക്താവ് പ്രശാന്ത് കുമാര്‍ എന്നിവര്‍ക്കെതിരെ തമിഴ്‌നാട് പൊലീസ് കേസെടുത്തിരുന്നു.

തമിഴ്‌നാട്ടില്‍ അതിഥി തൊഴിലാളികള്‍ സുരക്ഷിതരാണെന്നും, ഇത്തരം വിഭാഗങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കാനുള്ള ഗൂഢ നീക്കങ്ങളാണ് നടക്കുന്നതെന്നും വാര്‍ത്ത തള്ളിക്കൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു.

Content Highlight: Tamilnadu police filed case against opindia for spreading fake news on attack against migrant workers

We use cookies to give you the best possible experience. Learn more