കോയമ്പേടിന് പിന്നാലെ ചെന്നൈയിൽ മറ്റൊരു ചന്തയിലും രോ​ഗപകർച്ച; 70 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു
national news
കോയമ്പേടിന് പിന്നാലെ ചെന്നൈയിൽ മറ്റൊരു ചന്തയിലും രോ​ഗപകർച്ച; 70 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th May 2020, 1:03 pm

തമിഴ്നാട്ടിലെ പച്ചക്കറി ചന്തയായ കോയമ്പേടിന് പിന്നാലെ തമിഴ്നാട്ടിലെ തന്നെ മറ്റൊരു ചന്തയിലും വലിയ രീതിയിലുള്ള രോ​ഗപകർച്ച. തിരുവാൺമൂർ ചന്തയിൽ വന്നുപോയവർക്കാണ് കാെവിഡ് സ്ഥിരീകരിച്ചത്. 70 പേർക്ക് രോ​ഗം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോർട്ട്.

തമിഴ്നാട്ടിൽ തിങ്കളാഴ്ച്ച റിപ്പോർട്ട് ചെയ്ത 527 കേസുകളിൽ കൂടുതലും കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ടു കിടക്കുന്നതായിരുന്നു. ചെന്നൈയിൽ മാത്രം റിപ്പോർട്ട് ചെയ്ത 266 കേസുകളിൽ 215 ഉം കോയമ്പേട് മാർക്കറ്റിൽ വന്നുപോയവർക്കാണ്.
ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ മാര്‍ക്കറ്റുകളില്‍ ഒന്നാണ് കോയമ്പേട്. ഇവിടെ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തത് തമിഴ്നാട്ടിൽ സമൂഹ വ്യാപന ഭീഷണി ഉയർത്തിയിരുന്നു, സമാനമായ ആശങ്കയിലേക്ക് തന്നെയാണ് തിരുവാൺമൂർ ചന്തയിലെ കേസുകളും തമിഴ്നാട്ടിനെ എത്തിക്കുന്നത്.

1996ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ചെന്നൈയിലെ കോയമ്പേട് മാര്‍ക്കറ്റ് ഏഷ്യയിലെ തന്നെ ഏറ്റവും തിരക്കുപിടിച്ച മാര്‍ക്കറ്റാണ്. 295 ഏക്കറോളം പരന്നു കിടക്കുന്ന മാര്‍ക്കറ്റില്‍ 3000ത്തിലേറെ കടകളും 10,000ത്തിലേറെ കച്ചവടക്കാരുമുണ്ട്.മാര്‍ച്ച് 7 മുതല്‍ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടാന്‍ തുടങ്ങിയിട്ടും, മാര്‍ച്ച് അവസാനത്തോടു കൂടി രാജ്യം ലോക്ക് ഡൗണിലായിട്ടും കോയമ്പേടു മാര്‍ക്കറ്റില്‍ കച്ചവടം തകൃതിയായി നടന്നിരുന്നു.

ഏപ്രില്‍ 27നാണ് കോയമ്പേട് മാര്‍ക്കറ്റിലെ രണ്ടു കച്ചവടക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. കോയമ്പേടില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്നയാള്‍ക്കും മഹാരാഷ്ട്രയില്‍ നിന്നും പഴങ്ങള്‍ എത്തിച്ച ലോറി ഡ്രൈവര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തമിഴ്നാട്ടിലെ 12ഓളം ജില്ലകളില്‍ കൊവിഡ് വ്യാപിക്കുന്നതിന് കോയമ്പേട് മാര്‍ക്കറ്റ് കാരണമായി. മാര്‍ക്കറ്റ് അടച്ചതിന്റെ ഫലമായി നാട്ടിലേക്ക് പോയ 7,000ത്തിലധികം വരുന്ന കച്ചവടക്കാര്‍ നിലവില്‍ നിരീക്ഷണത്തിലാണ്. മെയ് മൂന്നാം തീയ്യതിയോടു കൂടി കോയമ്പേടിനെ ഹോട്ട്സ്പോട്ടാക്കി പ്രഖ്യാപിക്കുകയായിരുന്നു. കോയമ്പേടു നിന്നും രോഗം പകര്‍ന്നവര്‍ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, കൂഡല്ലൂര്‍, ചെങ്കല്‍പ്പട്ട് തുടങ്ങിയ ജില്ലകളിലുള്ളവരാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.