national news
'കോളനി' പ്രയോഗം നീക്കാനൊരുങ്ങി തമിഴ്‌നാടും; കേരളത്തിന് പിന്നാലെയുള്ള സുപ്രധാന ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 30, 06:46 am
Wednesday, 30th April 2025, 12:16 pm

ചെന്നൈ: ഔദ്യോഗിക രേഖകളില്‍ നിന്ന് ‘കോളനി’ എന്ന പ്രയോഗം നീക്കാനൊരുങ്ങി തമിഴ്‌നാടും. സര്‍ക്കാര്‍ ഉത്തരവുകളില്‍ നിന്ന് അടക്കം ഈ പ്രയോഗം പിന്‍വലിക്കാനാണ് തീരുമാനം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റേതാണ് പ്രഖ്യാപനം.

കോളനി എന്ന വാക്ക് ചരിത്രപരമായ അടിച്ചമര്‍ത്തലിന്റെയും ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന്റെയും പ്രതീകമായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു.

ഈ മണ്ണിലെ ജനതയെ തന്നെ അപമാനിക്കും വിധത്തിലുള്ള പ്രയോഗമാണ് ഇതെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ കോളനി എന്ന വാക്ക് ഉപയോഗിക്കാതിരിക്കാന്‍ ശ്രമങ്ങള്‍ നടത്തുമെന്നും സ്റ്റാലിന്‍ അറിയിച്ചു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ കോളനി എന്ന പ്രയോഗം ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്ന് വി.സി.കെ എം.എല്‍.എ സിന്തനൈ സെല്‍വന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് സ്റ്റാലിന്റെ പ്രഖ്യാപനം.

1978 ഒക്ടോബര്‍ മൂന്നിന് പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച്, തെരുവുകളില്‍ നിന്ന് ജാതിനാമങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഒരു ഉത്തരവ് പാസാക്കിയിരുന്നു.

അന്നത്തെ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഉത്തരവിറക്കിയത്.

എല്ലാ മുനിസിപ്പാലിറ്റികളും ജില്ലാ പഞ്ചായത്തുകളും ഗ്രാമ പഞ്ചായത്തുകളും ഇതുസംബന്ധിച്ച പ്രമേയങ്ങള്‍ പാസാക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെടുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം കേരളവും സമാനമായ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാന രേഖകളില്‍ നിന്ന് ‘കോളനി’ എന്ന പദം ഒഴിവാക്കണമെന്ന് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.

ലോക്‌സഭാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട കെ. രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി നടത്തിയ സുപ്രധാന നീക്കം കൂടിയായിരുന്നു ഇത്. കോളനി എന്ന വാക്കിന് പകരം നഗര്‍, ഉന്നതി, പ്രകൃതി തുടങ്ങിയ വാചകങ്ങള്‍ ഉപയോഗിക്കണമെന്നയിരുന്നു ഉത്തരവ്.

‘കോളനി എന്ന പദം അടിമത്വത്തെ സൂചിപ്പിക്കുന്ന ഒന്നാണ്. ഈ വാക്ക് ഉപയോഗിക്കുന്നതില്‍ പലര്‍ക്കും അപകര്‍ഷതാബോധം ഉണ്ട്. നിലവിലുള്ള എല്ലാ കോളനികളുടെയും പേരുകള്‍ ഉടനെ മാറ്റണം,’ കെ. രാധാകൃഷ്ണന്റെ വാക്കുകള്‍.

അതാത് പ്രദേശങ്ങള്‍ക്ക് പേര് നല്‍കുന്നതില്‍ അവിടുത്തെ ജനങ്ങളുടെ താത്പര്യവും നിര്‍ദേശങ്ങളും സര്‍ക്കാര്‍ വിലയിരുത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

പ്രദേശവാസികളുടെ നിര്‍ദേശങ്ങള്‍ വിലയിരുത്താന്‍ പിന്നോക്ക വകുപ്പ് സജ്ജമായിരിക്കുമെന്നും വ്യക്തികളുടെ പേരുകള്‍ പ്രദേശങ്ങള്‍ക്ക് നല്‍കുന്ന രീതി പരമാവധി ഒഴിവാക്കണമെന്നും മന്ത്രി കെ. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlight: Tamil Nadu is also preparing to remove the term ‘colony’; an important order after Kerala