|

സുപ്രീം കോടതി വിധിക്ക് പിന്നാലെ ഗവര്‍ണര്‍ തടഞ്ഞുവെച്ച പത്ത് ബില്ലുകളും പാസാക്കി തമിഴ്‌നാട് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ഗവര്‍ണറുടെ അനുമതിയില്ലാതെ ബില്ലുകള്‍ നിയമമാക്കി തമിഴ്‌നാട് സര്‍ക്കാര്‍. ഇതാദ്യമായാണ് ഗവര്‍ണറുടെയോ രാഷ്ട്രപതിയുടേയോ അനുമതിയില്ലാതെ ബില്ലുകള്‍ നിയമമാക്കുന്നത്.

തമിഴ്‌നാട് എം.പി ആര്‍. എന്‍ രവി തടഞ്ഞുവെച്ച 10 ബില്ലുകളാണ് നിയമമാക്കിയത്. ഇന്ന് പുലര്‍ച്ചെ സുപ്രീം കോടതി ഉത്തരവ് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തതിന് പിന്നാലെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ബില്ല് നിയമമാക്കിയത്.

സംസ്ഥാന സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരുടെ നിയമനം സംബന്ധിച്ച ഭേദഗതി ചെയ്ത നിയമങ്ങളടക്കം അതില്‍ ഉള്‍പ്പെടുന്നുണ്ട്. തമിഴ്നാട് ഫിഷറീസ് യൂണിവേഴ്സിറ്റി (ഭേദഗതി) നിയമം, 2020, തമിഴ്നാട് വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി (ഭേദഗതി) നിയമം, 2020, തമിഴ്നാട് യൂണിവേഴ്സിറ്റീസ് ലോസ് (ഭേദഗതി) നിയമം, 2022, തമിഴ്നാട് ഡോ. അംബേദ്കര്‍ ലോ യൂണിവേഴ്സിറ്റി (ഭേദഗതി) നിയമം, 2022, തമിഴ്നാട് ഡോ. എം.ജി.ആര്‍. മെഡിക്കല്‍ യൂണിവേഴ്സിറ്റി, ചെന്നൈ (ഭേദഗതി) നിയമം, 2022, തമിഴ്നാട് കാര്‍ഷിക യൂണിവേഴ്സിറ്റി (ഭേദഗതി) നിയമം, 2022, തമിഴ് യൂണിവേഴ്സിറ്റി (രണ്ടാം ഭേദഗതി) നിയമം, 2022, തമിഴ്നാട് ഫിഷറീസ് യൂണിവേഴ്സിറ്റി (ഭേദഗതി) നിയമം, 2023, തമിഴ്നാട് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി (ഭേദഗതി) നിയമം, തമിഴ്നാട് യൂണിവേഴ്സിറ്റീസ് ലോസ് (രണ്ടാം ഭേദഗതി) നിയമം, 2022 തുടങ്ങിയ നിയമങ്ങളാണ് പാസാക്കിയത്.

നിയമസഭാ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവെച്ച തമിഴ്നാട് ഗവര്‍ണര്‍ ആര്‍. എന്‍. രവിയുടെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് ജെ. ബി. പര്‍ദിവാല, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു വിധി.

രാഷ്ട്രപതിയുടെ അധികാരമില്ല ഗവര്‍ണര്‍ക്കുള്ളതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചിരുന്നു. രാഷ്ട്രപതിക്കുള്ള വീറ്റോ അധികാരം ഗവര്‍ണര്‍ക്കില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ഭരണഘടന നിലവില്‍ വന്ന ശേഷം ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ലെന്നും സുപ്രീം കോടതി വിമര്‍ശിച്ചു.

പ്രസ്തുത പത്ത് ബില്ലുകളിന്മേല്‍ രാഷ്ട്രപതി സ്വീകരിച്ചേക്കാവുന്ന ഏതൊരു നടപടികളും നിയമവിരുദ്ധമാണെന്നും സുപ്രീം കോടതി പ്രഖ്യാപിച്ചു. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ മൂന്ന് സാധ്യത മാത്രമാണുള്ളത്. അംഗീകാരം നല്‍കാം, തടഞ്ഞുവെയ്ക്കാം, അല്ലെങ്കില്‍ രാഷ്ട്രപതിക്ക് കൈമാറാം. ഇതിലൊന്ന് ചെയ്ത ശേഷം രാഷ്ട്രപതിക്ക് ബില്‍ കൈമാറാനാവില്ല. ഗവര്‍ണര്‍ക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാനുമാവില്ല. ഭരണഘടനാ അനുസൃതമായി മാത്രമേ തീരുമാനമെടുക്കാനാകുകയുള്ളു എന്നും സുപ്രീം കോടതി പറഞ്ഞു.

തമിഴ്നാട്ടിലെ സംസ്ഥാന സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങളുമായി ബന്ധപ്പെട്ട 12 ബില്ലുകള്‍, 2020 ജനുവരി മുതല്‍ 2023 ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഗവര്‍ണറുടെ സമ്മതത്തിനായി സംസ്ഥാന നിയമസഭ അയച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ അവ പാസാക്കാതെ വൈകിപ്പിച്ചു.

ഒടുവില്‍, 2023 നവംബറില്‍ ഗവര്‍ണറുടെ നിഷ്‌ക്രിയത്വത്തിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചു. പിന്നാലെ ഗവര്‍ണര്‍ രണ്ട് ബില്ലുകള്‍ രാഷ്ട്രപതിക്ക് റഫര്‍ ചെയ്യുകയും ശേഷിക്കുന്ന 10 ബില്ലുകള്‍ പാസാക്കുന്നത് തടയുകയും ചെയ്തു.

ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാന നിയമസഭ പ്രത്യേക സമ്മേളനത്തില്‍ 10 ബില്ലുകള്‍ വീണ്ടും പാസാക്കുകയും ഗവര്‍ണറുടെ അംഗീകാരത്തിനായി വീണ്ടും അയയ്ക്കുകയും ചെയ്തു. ആര്‍ട്ടിക്കിള്‍ 200ലെ ആദ്യ വ്യവസ്ഥ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സംസ്ഥാനം സുപ്രീം കോടതിയില്‍ വാദിച്ചു. പിന്നാലെ ഗവര്‍ണര്‍ 10 ബില്ലുകളും രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി റഫര്‍ ചെയ്തു. തുടര്‍ന്ന് രാഷ്ട്രപതി ഒരു ബില്ലിന് അംഗീകാരം നല്‍കി. ഏഴ് ബില്ലുകള്‍ നിരസിക്കുകയും ചെയ്തിരുന്നു.

Content Highlight: Tamil Nadu government passes all ten bills blocked by the Governor following the Supreme Court verdict

Latest Stories