ഡി.എം.കെ സര്‍ക്കാറിനെതിരെ വ്യാജപ്രചരണം; മുന്‍ ഡി.ജി.പിക്കെതിരെ കേസ്
national news
ഡി.എം.കെ സര്‍ക്കാറിനെതിരെ വ്യാജപ്രചരണം; മുന്‍ ഡി.ജി.പിക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th November 2023, 11:34 pm

ചെന്നൈ: ഡി.എം.കെ സര്‍ക്കാരിനെതിരെ തെറ്റായ പ്രചരണം നടത്തിയതിന് മുന്‍ ഡി.ജി.പി ആര്‍ നടരാജനെതിരെ സൈബര്‍ ക്രൈം പോലീസ് കേസ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ തമിഴ്‌നാട്ടില്‍ ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ പോലീസിന്റെ സഹായത്തോടെ തകര്‍ത്തുവന്ന തെറ്റായ അവകാശവാദം നടരാജന്‍ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചതിനെതിരെയാണ് കേസ്.

മുന്‍ എ.ഐ.ഡി.എം.കെ എം.എല്‍.എ കൂടിയായിരുന്ന നടരാജനെതിരെ അഭിഭാഷകയും ഡി.എം.കെ ഭാരവാഹിമായ പി.ഷീലയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ തമിഴ്‌നാട്ടില്‍ ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ പോലീസിന്റെ സഹായത്തോടെ തകര്‍ത്തുവെന്ന തെറ്റായ അവകാശവാദം നടരാജന്‍ വാട്‌സ്ആപ്പ് ഉപയോഗിച്ച് പ്രചരിപ്പിച്ചിരിക്കുകയാണ് എന്ന് അവര്‍ ആരോപിച്ചു.

പബ്ലിക് ഡിഫന്‍സ് പ്രോസിക്യൂഷന്‍ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഒരു വ്യാജ സന്ദേശം എം.കെ സ്റ്റാലിന്റെ ചിത്രത്തോടൊപ്പം മുഖ്യമന്ത്രി പറഞ്ഞതായി നടരാജന്‍ പ്രചരിപ്പിച്ചതെന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.

‘ഹിന്ദുക്കളുടെ വോട്ടുകൊണ്ട് ഡി.എം.കെ വിജയിക്കണമെങ്കില്‍ അത്തരം ഒരു വിജയം ആവശ്യമില്ല. ഹിന്ദുക്കളുടെ വോട്ട് നേടി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഡി.എം.കെ താഴ്ന്നിട്ടില്ല,’ എന്നിങ്ങനെയാണ് സന്ദേശം.

വെള്ളിയാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തനിക്കെതിരെ അപവാദപ്രചരണം നടത്തിയതിന് മുന്‍പോലീസ് ഉദ്യോഗസ്ഥനെ അപലപിച്ചെങ്കിലും നടരാജന്റെ പേര് അദ്ദേഹം പറഞ്ഞിരുന്നില്ല. ഡി.എം.കെക്ക് ഹിന്ദുക്കളുടെ വോട്ട് ആവശ്യമില്ലെന്ന് ആരോപണവും അദ്ദേഹം നിഷേധിച്ചു.

വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, മനഃപൂര്‍വം പൊതുജന ശല്യം ഉണ്ടാക്കല്‍, ഭയം ഉണ്ടാക്കുന്ന വിധത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കല്‍ എന്നിവക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും വിവര സാങ്കേതിക നിയമത്തിലെയും വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

നിയമപരമായി പ്രശ്‌നം പരിഹരിക്കുമെന്ന് നടരാജന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.’പ്രശ്‌നത്തില്‍ ഉള്ള ഫോര്‍വേഡ് സന്ദേശം ഞാന്‍ എഴുതിയതല്ല ഒരു ഗ്രൂപ്പിലെ ചര്‍ച്ചയുടെ ഭാഗമായിരുന്നു അത്,’ നടരാജന്‍ പറഞ്ഞു.

 

content highlight : Tamil Nadu: Ex-DGP booked for ‘spreading false propaganda’ against DMK government