| Friday, 5th March 2021, 1:12 pm

ഉറച്ച് ഡി.എം.കെ, ഒടുവില്‍ കോണ്‍ഗ്രസ് വഴങ്ങുന്നു? തമിഴ്‌നാട്ടില്‍ പരമാവധി 24 സീറ്റില്‍ മാത്രം മത്സരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റിന്‍ മേലുള്ള അവകാശവാദങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് പിന്നോട്ടുപോകുന്നു. 40 സീറ്റ് നല്‍കാനാവില്ലെന്ന് ഡി.എം.കെ അറിയിച്ചതോടെയാണ് പാര്‍ട്ടി നിലപാട് മയപ്പെടുത്തിയത്.

കോണ്‍ഗ്രസ് 30 സീറ്റെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും 22 സീറ്റാണ് ഡി.എം.കെ വാഗ്ദാനം ചെയ്തിരിക്കുന്നത്. 24 സീറ്റിലേക്ക് അവസാനവട്ട ചര്‍ച്ച എത്തുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

നേരത്തെ ഉമ്മന്‍ചാണ്ടിയും വീരപ്പമൊയ്‌ലിയും പങ്കെടുത്ത ചര്‍ച്ചയില്‍ 20 സീറ്റായിരുന്നു കോണ്‍ഗ്രസിന് നല്‍കുമെന്ന് ഡി.എം.കെ അറിയിച്ചിരുന്നത്.

2016 ല്‍ 41 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് എട്ട് സീറ്റിലാണ് വിജയിക്കാനായത്. ബീഹാര്‍ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന് അധികം സീറ്റ് നല്‍കുന്നതില്‍ നിന്ന് ഡി.എം.കെയെ പിറകോട്ടടിപ്പിക്കുന്നത്.

മറ്റ് സഖ്യകക്ഷികളായ വി.സി.കെ, ഇടത് പാര്‍ട്ടികള്‍, എം.ഡി.എം.കെ മുസ്‌ലീം ലീഗ് എന്നിവരുമായുള്ള ഡി.എം.കെയുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്.

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പമുള്ള ഭരണം സുരക്ഷിതമല്ലെന്നും അതുകൊണ്ട് തന്നെ കൂടുതല്‍ സീറ്റുകള്‍ നല്‍കാനാകില്ലെന്നും ഡി.എം.കെ നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസിന് അധിക സീറ്റുകള്‍ നല്‍കിയാല്‍ അധികാരം നഷ്ടമാകുമെന്ന വിമര്‍ശനം ഡി.എം.കെ നേതൃത്വത്തിനുള്ളില്‍ നിന്നും ഉയരുന്നുണ്ട്.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 39 സീറ്റില്‍ 38ലും വിജയിക്കാനായി എന്ന ആത്മവിശ്വാസം ഡി.എം.കെയ്ക്കുണ്ട്. 2006 ല്‍ 48 സീറ്റിലും 2011 ല്‍ 63 സീറ്റിലുമാണ് കോണ്‍ഗ്രസ് തമിഴ്‌നാട്ടില്‍ ഡി.എം.കെ സഖ്യത്തില്‍ മത്സരിച്ചിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Tamil Nadu Elections 2021: Chastened Congress May Settle For 24 Seats

We use cookies to give you the best possible experience. Learn more