| Friday, 25th June 2021, 7:28 pm

പാര്‍ട്ടിയിലെ ലൈംഗീക പീഡനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട്; ദിനമലര്‍ പത്രത്തിനെതിരെ 100 കോടിരൂപയുടെ മാനനഷ്ട നോട്ടീസ് അയച്ച് തമിഴ്‌നാട് ബി.ജെ.പി.

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പാര്‍ട്ടിയിലെ ലൈംഗീക പീഡന പരാതിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനെതിരെ തമിഴ്‌നാട്ടിലെ പ്രമുഖ ദിനപത്രമായ ദിനമലരിനെതിരെ 100 കോടി രൂപ മാനനഷ്ടത്തിനുള്ള നോട്ടീസ് അയച്ച് തമിഴ്‌നാട് ബി.ജെ.പി.

ജൂണ്‍ 23 ന് ദിനമലരില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെയാണ് തമിഴ്‌നാട് ബി.ജെ.പി. മാനനഷ്ടക്കേസ് കൊടുത്തിരിക്കുന്നത്. ജൂണ്‍ 19 ന് മഹാബലിപുരത്ത് സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് നടന്ന പാര്‍ട്ടി യോഗത്തില്‍ തമിഴ്‌നാടിന്റെ ചുമതലയുള്ള മുതിര്‍ന്ന നേതാവായ സി.ടി. രവിക്ക് പാര്‍ട്ടിയില്‍ നിന്ന് നൂറിലധികം ലൈംഗീക പീഡന പരാതി ലഭിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്.

ഈ പരാതിയില്‍ ഭൂരിപക്ഷവും ഒരു നേതാവിനെതിരെയുള്ളതാണെന്നും വാര്‍ത്തയില്‍ ഉണ്ടായിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ബി.ജെ.പി. തമിഴ്‌നാട് നേതൃത്വം രംഗത്ത് എത്തിയത്.

ദിനമലര്‍ പത്രത്തിനും എഡിറ്റര്‍ കെ. രാമസുബ്ബുവിനുമെതിരെയാണ് 100 കോടി രൂപ മാനനഷ്ടവും ക്രിമിനല്‍, സിവില്‍ നിയമനടപടികളും പാര്‍ട്ടി ആരംഭിച്ചത്. വാര്‍ത്തയില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് തമിഴ്‌നാട് ബി.ജെ.പി. ജനറല്‍ സെക്രട്ടറി കരു നാഗരാജന്‍ പറഞ്ഞു.

പാര്‍ട്ടിക്ക് ലൈംഗീക പീഡന പരാതികള്‍ ലഭിച്ചിട്ടില്ലെന്നും പഞ്ചനക്ഷത്ര ഹോട്ടലില്‍ ഏതെങ്കിലും തരത്തിലുള്ള മീറ്റിംഗ് നടന്നിട്ടില്ലെന്നും ബി.ജെ.പി. പറഞ്ഞു. 2021 ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജൂണ്‍ 19ന് സി.ടി. രവി ചിന്തന്‍ ബൈഠക് വിളിച്ചു ചേര്‍ത്തിരുന്നു.

അതേസമയം പത്രത്തില്‍ വന്ന വാര്‍ത്തയെ സി.ടി. രവിയും നിഷേധിച്ചു. വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ പത്രം പരസ്യമായി മാപ്പുപറയണമെന്നും ഇല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും സി.ടി. രവി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Tamil Nadu BJP sends Rs 100 crore defamation notice against Dinamalar

We use cookies to give you the best possible experience. Learn more