Tamil Nadu Election 2021
താമസം കുടിലില്‍, 30000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചത് കോടീശ്വരനായ അണ്ണാ ഡി.എം.കെ സ്ഥാനാര്‍ത്ഥിയെ; തമിഴ്‌നാട്ടിലെ സി.പി.ഐയുടെ ജയം ശ്രദ്ധേയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 04, 02:44 pm
Tuesday, 4th May 2021, 8:14 pm

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുത്തുറൈപൂണ്ടിയിലെ സി.പി.ഐ സ്ഥാനാര്‍ത്ഥിയുടെ ജയമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഒരു ചെറിയ ഓലക്കുടിലില്‍ താമസിക്കുന്ന മാരിമുത്തു തോല്‍പ്പിച്ചത് അണ്ണാ ഡി.എം.കെയുടെ കോടീശ്വരനായ സ്ഥാനാര്‍ത്ഥി സുരേഷ് കുമാറിനെയാണ്.

29102 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാരിമുത്തുവിന്റെ ജയം. കടുവക്കുടി ഗ്രാമത്തില്‍ താമസിക്കുന്ന മാരിമുത്തുവിന് 79034 രൂപയുടെ സമ്പാദ്യമാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരമുള്ളത്.

ഭാര്യയുടെ പേരില്‍ 75 സെന്റ് സ്ഥലവുമുണ്ട്. പാചക വാതക സിലിണ്ടര്‍ റീഫില്‍ ചെയ്യാന്‍ കാശില്ലാത്തതിനാല്‍ മണ്ണ് കൊണ്ടുള്ള അടുപ്പിലാണ് വീട്ടിലെ പാചകം.

തെരഞ്ഞെടുപ്പ് സത്യവാങ്മൂലപ്രകാരം കോടിക്കണക്കിന് രൂപയുടെ ആസ്തിയാണ് സുരേഷ് കുമാറിനുള്ളത്.

രണ്ട് വര്‍ഷം മുന്‍പ് ഗജ ചുഴലിക്കാറ്റില്‍ മാരിമുത്തുവിന്റെ വീടിന് കേടുപാടുകള്‍ പറ്റിയിരുന്നു. വീട് നന്നാക്കാന്‍ ഒരു എന്‍.ജി.ഒ 50000 രൂപ നഷ്ടപരിഹാരം അദ്ദേഹത്തിന് നല്‍കിയിരുന്നു.

എന്നാല്‍ തന്റെ വീടിനേക്കാള്‍ നഷ്ടം സംഭവിച്ച മറ്റൊരാള്‍ക്കായിരുന്നു മാരിമുത്തു ഈ തുക മുഴുവന്‍ നല്‍കിയിരുന്നത്. 1994 മുതലാണ് സജീവരാഷ്ട്രീയത്തിലേക്ക് മാരിമുത്തു ഇറങ്ങിയത്.

ഹൈഡ്രോകാര്‍ബണ്‍ പദ്ധതിയ്‌ക്കെതിരായ സമരങ്ങളിലെ മുന്നണിപോരാളികൂടിയാണ് മാരിമുത്തു.

ഡി.എം.കെ നയിക്കുന്ന മതേതര പുരോഗമന സഖ്യത്തിന്റെ ഭാഗമായാണ് തമിഴ്‌നാട്ടില്‍ ഇടത് പാര്‍ട്ടികള്‍ മത്സരിച്ചത്. സി.പി.ഐയും സി.പി.ഐ.എമ്മും രണ്ട് വീതം സീറ്റുകളിലാണ് ജയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Tamil Nadu Assembly polls: CPI’s Marimuthu, who lives in a hut, defeats AIADMK’s crorepati candidate in Thiruthuraipoondi