| Sunday, 1st August 2021, 1:15 pm

ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധം; കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്‌നാടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സംസ്ഥാനത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. സംസ്ഥാനത്ത് നിന്നെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. കര്‍ണാടകക്ക് പിന്നാലെയാണ് തമിഴ്‌നാടിന്റെ നടപടി.

കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലമാണ് നിര്‍ബന്ധമാക്കിയത്. നിയന്ത്രണം ആഗസ്റ്റ് അഞ്ച് മുതല്‍ പ്രാബല്യത്തില്‍ വരും. റെയില്‍വേ സ്റ്റേഷനുകളിലടക്കം പരിശോധന കര്‍ശനമാക്കാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം.

നേരത്തെ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ണാടക സര്‍ക്കാരും ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കിയിരുന്നു. കേരളത്തിന് പുറമെ മഹാരാഷ്ട്രയില്‍ നിന്ന് എത്തുന്നവര്‍ക്കും നിബന്ധന ബാധകമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു.

അതേസമയം, ടി.പി.ആര്‍ അനുസരിച്ച് തദ്ദേശസ്ഥാപനങ്ങള്‍ മുഴുവന്‍ അടച്ചുപൂട്ടുന്നതിന് പകരം രോഗവ്യാപനമുള്ള വാര്‍ഡുകള്‍ മാത്രം അടച്ചുള്ള മൈക്രോ കണ്ടെയിന്‍മെന്റ് ലോക്ക് ഡൗണ്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചന.

ബാക്കിസ്ഥലങ്ങളില്‍ പ്രോട്ടോക്കോള്‍ പാലിച്ച് കുടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചാകും ബദല്‍ രീതി നടപ്പാക്കല്‍. ഒപ്പം പ്രതിദിന പരിശോധന രണ്ട് ലക്ഷത്തോളമാക്കാനും നീക്കമുണ്ട്.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ലോക് ഡൗണ്‍ ബദലിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഇതിനിടെ സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Tamil Nadu and Karnataka have imposed restrictions on travelers from Kerala

We use cookies to give you the best possible experience. Learn more