| Saturday, 3rd July 2021, 3:22 pm

ഹാന്‍ഡ്ഫ്രീ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിങ്; നിയമം നിര്‍മ്മിച്ചതിന് ശേഷം മതി ശിക്ഷ

അജയ് ബാലചന്ദ്രന്‍

ഡ്രൈവ് ചെയ്യുമ്പോള്‍ കയ്യില്‍ പിടിക്കേണ്ടാത്ത (HANDS FREE) കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ (മൊബൈല്‍ ഫോണ്‍, സാറ്റലൈറ്റ് ഫോണ്‍ എന്നിവയൊക്കെ ഉദാഹരണം) ഉപയോഗിക്കുന്നത് സംബന്ധിച്ച് ചില ഉദ്യോഗസ്ഥര്‍ പറയുന്ന അവകാശവാദങ്ങളെപ്പറ്റിയും അത് സംബന്ധിച്ച് വരുന്ന പത്രവാര്‍ത്തകളെപ്പറ്റിയുമാണ് പോസ്റ്റ്.

ഞാന്‍ ഒരു നിയമവിദഗ്ദ്ധനല്ല. വെറും ഒരു സാധാരണക്കാരനാണ് എന്ന് ആദ്യമേ പറയട്ടെ. തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ അപേക്ഷ.
നിയമം (LAW) നിര്‍മിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് നിയമസഭകള്‍ക്കും പാര്‍ലമെന്റിനുമാണ്.

നിയമങ്ങള്‍ നടപ്പിലാക്കാനായി നിയമങ്ങളെ അടിസ്ഥാനമാക്കി ഭരണകൂടം തയ്യാറാക്കുന്നതാണ് ചട്ടങ്ങള്‍ (RULES). ചട്ടങ്ങള്‍ രൂപീകരിക്കുന്നത് നാട്ടില്‍ അന്നന്ന് നിലവിലുള്ള നിയമത്തെ അടിസ്ഥാനമാക്കിയാവണം. ഒരു സമയത്ത് രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമായ ചട്ടങ്ങള്‍ നിലനില്‍ക്കില്ല.

ഇനി വാഹനമോടിക്കുമ്പോള്‍ ഉള്ള മൊബൈല്‍ ഫോണ്‍ ഉപയോഗത്തെപ്പറ്റി ഇന്ത്യയില്‍ നിലവിലുള്ള നിയമങ്ങളെയും ചട്ടങ്ങളെപ്പറ്റിയും സംബന്ധിച്ച് ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ വിശദീകരിക്കാം. [ഉദ്യോഗസ്ഥര്‍ എന്ത് പറഞ്ഞാലും ”വ്യക്തമാക്കി” എന്നാണ് മാധ്യമങ്ങള്‍ എഴുതുന്നത്. എനിക്ക് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ തക്ക ശക്തിയുള്ള ഉദ്യോഗമൊന്നുമില്ല. ഞാന്‍ എനിക്ക് മനസ്സിലായ കാര്യങ്ങള്‍ എഴുതുക മാത്രമാണ്.]

1. ഇന്ത്യയിലെ മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ് (THE MOTOR VEHICLES ACT, 1988) ഗസറ്റ് നോട്ടിഫിക്കേഷനിലൂടെ 1989 മേയ് 22നാണ് നിലവില്‍ വന്നത്.

2. ഈ ആക്റ്റനുസരിച്ച് രൂപപ്പെടുത്തിയ ചട്ടങ്ങള്‍ (THE CENTRAL MOTOR VEHICLES RULES, 1989) 1989 ജൂണ്‍ 2-ന് ഗസറ്റ് വിജ്ഞാപനത്തിലൂടെ നിലവില്‍ വന്നു. ഇത് നിലവിലുള്ള നിയമം അനുസരിച്ചുള്ള ചട്ടമാണ് എന്നത് ശ്രദ്ധിക്കുക. ഈ ചട്ടം നിയമത്തിന് മുകളിലല്ല.

3. ഈ നിയമത്തിലോ ചട്ടത്തിലോ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് നിബന്ധനകളോ നിയന്ത്രണങ്ങളോ 1989-ല്‍ ഉണ്ടായിരുന്നില്ല.

4. ട്രാന്‍സ്‌പോര്‍ട്ട് വാഹനം ഡ്രൈവ് ചെയ്യുന്നതിനിടെ ശ്രദ്ധ തെറ്റുന്ന തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കാമെന്ന് സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സ് ചട്ടം 21 (6) G.S.R. 933(E) ലൂടെ 1989 നവംബര്‍ 28-ന് നിലവില്‍ വരുന്ന തരത്തില്‍ ഭേദഗതി ചെയ്തു. അന്നും ഡ്രൈവ് ചെയുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധ തിരിക്കുന്നതാണോ എന്നത് സംബന്ധിച്ചുള്ള വ്യക്തത നിയമത്തില്‍ ഇല്ലായിരുന്നു. പോലീസിനും മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം മൊബൈല്‍ ഫോണ്‍ ഉപയോഗം ശ്രദ്ധ തിരിക്കുന്നുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കാമായിരുന്നു. [ഇതും നിലവിലുള്ള നിയമം അനുസരിച്ചുള്ള ചട്ടമാണ് എന്നത് ശ്രദ്ധിക്കുക. ഈ ചട്ടവും നിയമത്തിന് മുകളിലല്ല.]

5. G.S.R. 221(E) പ്രകാരം 2001 മാര്‍ച്ച് 28 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാകുന്ന തരത്തില്‍ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സ് ഭേദഗതി ചെയ്തു. മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ സെക്ഷന്‍ 21 (25) അനുസരിച്ച് ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ലൈസന്‍സ് റദ്ദ് ചെയ്യാവുന്നതാണ് എന്നായിരുന്നു ഭേദഗതി. ഇതിലൂടെ കൂടുതല്‍ വ്യക്തത വന്നു എന്ന് കാണാവുന്നതാണ്. ഇതിന് ശേഷം മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് ചട്ടം 21(6) ഉപയോഗിക്കേണ്ട ആവശ്യമില്ല. 21 (25) ഉപയോഗിച്ചാല്‍ മതി! [ഇതും നിലവിലുള്ള നിയമം അനുസരിച്ചുള്ള ചട്ടമാണ് എന്നത് ശ്രദ്ധിക്കുക. ഈ ചട്ടവും നിയമത്തിന് മുകളിലല്ല.]

6. ഇതിനിടെ 2011-ല്‍ കേരള പോലീസ് ആക്റ്റ് ഭേദഗതി ചെയ്തു. ഈ നിയമത്തിലെ സെക്ഷന്‍ 118 (e) അനുസരിച്ച് പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നതോ പൊതു സുരക്ഷ തകരാറിലാക്കുന്നതോ ആയ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് ശിക്ഷാര്‍ഹമായി. ഈ വകുപ്പ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കുന്നവര്‍ക്കെതിരേ കേസ് ചാര്‍ജ്ജ് ചെയ്യാന്‍ കേരള പോലീസ് ഉപയോഗിക്കുമായിരുന്നു. പക്ഷേ SANTHOSH M.J. V. STATE OF KERALA എന്ന കേസില്‍ കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഈ വകുപ്പ് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കുന്നവരെ ശിക്ഷിക്കാനാവില്ല എന്ന് വിധിച്ചു.

അതോടെ ഈ വകുപ്പിന് ഹാന്‍ഡ് ഹെല്‍ഡ് മൊബൈല്‍ ഫോണുകളുടെയോ ഹാന്‍ഡ്‌സ് ഫ്രീ മൊബൈല്‍ ഫോണുകളുടെയോ ഉപയോഗത്തിന്റെ കാര്യത്തില്‍ ഒരു പ്രസക്തിയും ഇല്ലാതായി. ഇപ്പോഴുള്ള വിവാദത്തില്‍ ഒരു ഉദ്യോഗസ്ഥരും ഈ നിയമത്തിന്റെ കാര്യം മിണ്ടുന്നില്ല എന്നത് ശ്രദ്ധിക്കുക.

7. മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റിലെ സെക്ഷന്‍ 118 പ്രകാരമുള്ള അധികാരമുപയോഗിച്ച് 2017 ജൂണ്‍ 23-ന് കേന്ദ്രഗവണ്മെന്റ് മോട്ടോര്‍ വെഹിക്കിള്‍സ് (ഡ്രൈവിങ്) റെഗുലേഷന്‍സ്, 2017 ഗസറ്റ് വിജ്ഞാപനത്തിലൂടെ കൊണ്ടുവന്നു. ഈ റെഗുലേഷനിലെ 37 (1) അനുസരിച്ച് ഡ്രൈവര്‍ ഹാന്‍ഡ് ഹെല്‍ഡ് മൊബൈല്‍ ഫോണോ കമ്യൂണിക്കേഷന്‍ ഡിവൈസുകളോ ഉപയോഗിക്കുന്നത് നിരോധിച്ചു.

ഇവിടെ ഹാന്‍ഡ് ഹെല്‍ഡ് മൊബൈല്‍ ഫോണ്‍ എന്നാണ് പറഞ്ഞിരിക്കുന്നത് എന്നത് ശ്രദ്ധിക്കുക. (The driver shall not use any hand held mobile phone or other communication device എന്നാണ് വാക്കുകള്‍). ഇതാണ് മൊബൈല്‍ ഫോണിനെയും മറ്റ് കമ്യൂണിക്കേഷന്‍ ഡിവൈസുകളെയും ഹാന്‍ഡ് ഹെല്‍ഡ് ആയും ഹാന്‍ഡ് ഹെല്‍ഡ് അല്ലാത്തതായും വേര്‍തിരിക്കുന്ന ആദ്യത്തെ ചട്ടം. [ഇതും നിലവിലുള്ള നിയമം അനുസരിച്ചുള്ള ചട്ടമാണ് എന്നത് ശ്രദ്ധിക്കുക. ഈ ചട്ടവും നിയമത്തിന് മുകളിലല്ല.]

8. 2019ല്‍ THE MOTOR VEHICLES (AMENDMENT) ACT, 2019 ലൂടെ ഇന്ത്യന്‍ പാര്‍ലമെന്റ് 1988-ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ് ഭേദഗതി ചെയ്തു. 2017-ലെ മോട്ടോര്‍ വെഹിക്കിള്‍ (ഡ്രൈവിങ്) റൂള്‍സിലൂടെ ഗവണ്മെന്റ് കൊണ്ടുവന്ന ഹാന്‍ഡ് ഹെല്‍ഡ് ഡിവൈസ്/ഹാന്‍ഡ് ഹെല്‍ഡ് അല്ലാത്ത ഡിവൈസ് എന്ന വ്യത്യാസം ഈ നിയമഭേദഗതിയിലൂടെ നിയമമായി മാറി.

മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിലെ സെക്ഷന്‍ 184 ഭേദഗതി ചെയ്ത് പൊതുജനങ്ങള്‍ക്ക് അപകടകരമായ പ്രവൃത്തികളും മറ്റും കൂടുതല്‍ വ്യക്തമാക്കി. നിയമത്തിലെ വിശദീകരണം (സി) അനുസരിച്ച് ഡ്രൈവ് ചെയ്യുമ്പോള്‍ ഹാന്‍ഡ് ഹെല്‍ഡ് കമ്യൂണിക്കേഷന്‍സ് ഉപകരണം ഉപയോഗിക്കുന്നത് പൊതുജനങ്ങള്‍ക്ക് അപകടകരമായ പ്രവൃത്തിയായി കണക്കാക്കേണ്ടതാണ് എന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. മോട്ടൊര്‍ വെഹിക്കിള്‍ നിയമത്തിലെ സെക്ഷന്‍ 184 (സി) പ്രകാരം ഹാന്‍ഡ് ഹെല്‍ഡ് ഡിവൈസ് ഉപയോഗിക്കുക എന്ന കുറ്റകൃത്യത്തിന് ശിക്ഷ കൊടുക്കുന്നത് സംബന്ധിച്ച് മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിലെ സെക്ഷന്‍ 200-ലും പരാമര്‍ശമുണ്ട്.

9. മോട്ടോര്‍ വെഹിക്കിള്‍ നിയമം 2019-ല്‍ ഭേദഗതി ചെയ്ത് ഹാന്‍ഡ് ഹെല്‍ഡ് ഡിവൈസുകള്‍ക്ക് മാത്രമായി ശിക്ഷ പരിമിതപ്പെടുത്തിയതോടെ അതിന് മുന്‍പ് നിലവിലുണ്ടായിരുന്ന 1988-ലെ മോട്ടോര്‍ വെഹിക്കിള്‍ നിയമം അനുസരിച്ചുണ്ടാക്കിയ 1989-ലെ മോട്ടോര്‍ വെഹിക്കിള്‍ ചട്ടത്തിലെ 21 (25) ല്‍ മൊബൈല്‍ ഫോണുകളെ ഹാന്‍ഡ് ഹെല്‍ഡ് എന്നോ ഹാന്‍ഡ്‌സ് ഫ്രീ എന്നോ വേര്‍തിരിക്കാതെ എല്ലാം ഒരേ തരത്തില്‍ കാണുന്ന സമീപനം അസാധുവാകേണ്ടതാണ്. 21 (6) ചട്ടത്തിലെ ശ്രദ്ധ തെറ്റുന്ന തരം പ്രവൃത്തിയാണ് ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണിന്റെ ഉപയോഗം എന്ന സമീപനവും അസാധുവാകേണ്ടതാണ്.

ഒന്നുകൂടി പറയാം. ഇപ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കി പ്രസിഡന്റ് ഒപ്പിട്ട നിയമം അനുസരിച്ച് ഹാന്‍ഡ് ഹെല്‍ഡ് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് മാത്രമാണ് കുറ്റകരം. ഡ്രൈവ് ചെയ്യുന്നതിനിടെ ഹാന്‍ഡ് ഫ്രീ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കി പ്രസിഡന്റ് ഒപ്പിട്ട നിയമം അനുസരിച്ച് കുറ്റകരമല്ല.

ഇപ്പോള്‍ നിലവിലുള്ള നിയമത്തിന് മുന്‍പ് ഉദ്യോഗസ്ഥന്മാര്‍ എഴുതി ഗസറ്റിലൂടെ വിജ്ഞാപനം ചെയ്ത ചട്ടങ്ങളില്‍ മാത്രമാണ് ഹാന്‍ഡ് ഹെല്‍ഡ് എന്നോ ഹാന്‍ഡ്‌സ് ഫ്രീ എന്നോ വേര്‍തിരിവില്ലാതെ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ശിക്ഷിക്കാമെന്ന് ഉള്ളത്. ഇത് നിയമത്തിന് മുകളിലല്ല

നിയമാനുസൃതമല്ലാത്ത ഈ ചട്ടങ്ങളനുസരിച്ച് ഒരു കോടതിയും ഹാന്‍ഡ്ഫ്രീ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്നവരെ ശിക്ഷിക്കും എന്ന് എന്റെ എളിയ ബുദ്ധിയില്‍ തോന്നുന്നില്ല.

ഇതാണ് എന്റെ അഭിപ്രായം. ഇന്ത്യന്‍ ഭരണഘടന തരുന്ന അവകാശം എന്ന നിലയില്‍ ഈ അഭിപ്രായം പറയുന്നു. ഈ അഭിപ്രായമൊന്നും ”വ്യക്തമായി” പറയാന്‍ തക്ക അധികാരിയല്ല ഞാന്‍ എന്ന് എനിക്ക് ഉത്തമബോധ്യമുണ്ട്!

വ്യക്തമാവണമെങ്കില്‍ ഒരു വിശദീകരണവും കൂടാതെ പൊലീസുദ്യോഗസ്ഥര്‍ പറയണം എന്നാണ് മാധ്യമങ്ങളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

അജയ് ബാലചന്ദ്രന്‍

Former Professor & Head, Department of Forensic Medicine at M.E.S. Medical College

We use cookies to give you the best possible experience. Learn more