താലിബാന്റെ നാളിതുവരെയുള്ള ചരിത്രം അത്യന്തം അപകടകരം: ടി.പി. അബ്ദുള്ളക്കോയ മദനി
Kerala News
താലിബാന്റെ നാളിതുവരെയുള്ള ചരിത്രം അത്യന്തം അപകടകരം: ടി.പി. അബ്ദുള്ളക്കോയ മദനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd August 2021, 11:15 am

കോഴിക്കോട്: താലിബാന്റെ നാളിതുവരെയുള്ള ചരിത്രം അത്യന്തം അപകടകരമാണെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ മദനി. ആശയതലത്തില്‍ കാര്യമായ ഒരു മാറ്റവും അവര്‍ ആധികാരികമായി പ്രകടമാക്കിയിട്ടില്ലെന്നും കെ.എന്‍.എം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

മതത്തെ അതിതീവ്രമായി അവതരിപ്പിക്കുന്ന എല്ലാ അതിവാദസംഘങ്ങളെയും ബൗദ്ധികമായി പ്രതിരോധിക്കുന്നതില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും കെ.എന്‍.എം ആഹ്വാനം ചെയ്തു.

പല തരത്തിലുള്ള ഊഹങ്ങളും അര്‍ധസത്യങ്ങളും മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുമുണ്ട്. അഫ്ഗാനില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ നടുക്കമുളവാക്കുന്നതാണ്. താലിബാന്‍ ഭരണത്തെ ജനങ്ങള്‍ ഭയപ്പെടുന്നുവെന്നതിന്റെ ഒട്ടേറെ തെളിവുകള്‍ പുറത്ത് വരുകയും ചെയ്തിരിക്കുന്നു. ആയുധങ്ങള്‍ കൊണ്ട് നിരപരാധികളെ ഭയപ്പെടുത്തുന്നതും ഇസ്‌ലാമിനെ തെറ്റായി വ്യഖ്യാനിച്ച് അപരിഷ്‌കൃത നയങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അല്‍ഖ്വയ്ദ, ഐ.എസ് തുടങ്ങിയഭീകരസംഘങ്ങളുമായുള്ള താലിബാന്റെ ചങ്ങാത്തം ഭയപ്പെടുത്തുന്നതാണെന്നും താലിബാന്റെ നീക്കങ്ങളും ഭീകരസംഘങ്ങളുമായുള്ള കൂട്ടുകൂടലും അവരുടെ പക്ഷത്തെ ന്യായീകരണങ്ങളെ പോലും പൂര്‍ണമായും റദ്ദ് ചെയ്യുന്നതാണെന്നും കെ.എന്‍.എം ചൂണ്ടിക്കാട്ടി.

മധ്യപൗരസ്ത്യ ദേശത്ത് ഭീതി വിതക്കുകയും മുസ്‌ലിം രാഷ്ട്രങ്ങളെ ആക്രമിക്കുകയും ചെയ്യുന്ന മിലിറ്റന്റ് ഗ്രൂപ്പുകളോടുള്ള താലിബാന്റെ അയഞ്ഞ സമീപനവും കൂടുതല്‍ സംശയത്തിനും ദുരൂഹതക്കും കാരണമാകുന്നതാണ്. അഫ്ഗാനെ തീവ്രഗ്രൂപ്പുകളുടെ മേച്ചില്‍ സ്ഥലമാക്കി നിലനിര്‍ത്താനും അതുവഴി ഇസ് ലാമിനെയും   മുസ്‌ലിങ്ങളെ തേജോവധം ചെയ്യാനും അമേരിക്കയും സഖ്യകക്ഷികളും ഒരുക്കുന്ന നാടകമാണ് ഇപ്പോള്‍ അഫ്ഗാനില്‍ അരങ്ങേറുന്നതെന്നും കെ.എന്‍.എം അഭിപ്രായപ്പെട്ടു.

നീണ്ട ഇരുപതു വര്‍ഷത്തെ അമേരിക്കന്‍ അധിനിവേശം വമ്പിച്ച പരാജയമായിരുന്നു എന്നു ലോകം മനസ്സിലാക്കുകയാണ്. ഭീകരസംഘങ്ങളെയും ഇസ്‌ലാമിനെയും കൂട്ടിക്കെട്ടി ഉപന്യസിക്കാനുള്ള ഇസ് ലാം വിരുദ്ധ ശക്തികളുടെ ദുഷ്ടലാക്ക് തിരിച്ചറിയണം.

ലോകത്തെ സൂക്ഷമ ന്യൂനപക്ഷം ചെയ്യുന്ന അരുതായ്മകള്‍ക്ക് മുസ്‌ലിങ്ങളെ മൊത്തം അധിക്ഷേപിക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും ടി.പി. അബ്ദുള്ളക്കോയ മദനി പറഞ്ഞു.

അതോടൊപ്പം, അതി തീവ്ര സ്വഭാവമുള്ള മിലിറ്റന്റ് ഗ്രൂപ്പുകളുടെ കെണി തിരിച്ചറിഞ്ഞു പുതു തലമുറയെ സംരക്ഷിക്കേണ്ട ബാധ്യത മുസ്‌ലിം സമുദായനേതാക്കള്‍ കൈകൊള്ളണമെന്നും തീവ്ര ഗ്രൂപ്പുകളുടെ കേന്ദ്രമായി അഫ്ഗാന്‍ മാറുന്നത് ലോകമെമ്പാടുമുള്ള മുസ്ലിങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണിയാണെന്നും കെ.എന്‍.എം വാര്‍ത്താകുറിപ്പില്‍ ടി.പി. അബ്ദുള്ളക്കോയ മദനി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 Taliban's history to date is extremely dangerous: TP Abdullakoya Madani