| Monday, 9th August 2021, 10:26 pm

നാല് ദിവസത്തിനുള്ളില്‍ ആറ് പ്രവിശ്യകള്‍ നിയന്ത്രണത്തിലാക്കി താലിബാന്‍; കൂട്ടപ്പലായനം ചെയ്ത് നൂറുകണക്കിന് കുടുംബങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം തുടരുന്നു. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ നടത്തിയ ആക്രമണത്തില്‍ 6 പ്രവിശ്യകളാണ് തങ്ങളുടെ നിയന്ത്രണത്തിലാക്കിയതെന്ന് താലിബാന്‍ വൃത്തങ്ങള്‍ പറഞ്ഞു.

ശക്തമായ ചെറുത്തുനില്‍പ്പാണ് താലിബാനെതിരെ തങ്ങള്‍ നടത്തുന്നതെന്ന് അഫ്ഗാന്‍ സൈനിക നേതാക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണത്തില്‍ 500ലധികം ഭീകരരെ വധിച്ചുവെന്ന് സൈന്യം പറഞ്ഞു.

അഫ്ഗാനിലെ തന്ത്രപ്രധാന പ്രവിശ്യയാ കുന്ദൂസും താലിബാന്‍ കഴിഞ്ഞ ദിവസം നിയന്ത്രണത്തിലാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി കുടുംബങ്ങളാണ് ഇവിടെ നിന്ന് കൂട്ടപ്പലായനം ചെയ്തത്.

കുഞ്ഞുങ്ങളും ഗര്‍ഭിണികളും അടങ്ങുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് ഈ പ്രദേശത്ത് നിന്നും പലായനം ചെയ്തത്. 300 കിലോമീറ്റര്‍ അകലെയുള്ള കാബൂളിലേക്കാണ് മിക്ക കുടുംബങ്ങളും കൂട്ടത്തോടെ എത്തിയത്.

സാരഞ്ച് മേഖലയിലെ നിമ്രൂസ്, ജോവ്സ്ജാന്‍, കുന്ദൂസ് പ്രവിശ്യകളാണ് കഴിഞ്ഞ ദിവസങ്ങളിലായി താലിബാന്‍ നിയന്ത്രണത്തിലാക്കിയത്.
വെള്ളിയാഴ്ച നടത്തിയ ആക്രമണത്തിലാണ് സാരഞ്ച് നഗരം താലിബാന്‍ പൂര്‍ണ്ണമായി കൈയ്യടക്കിയത്. ഹെല്‍മന്ത് പ്രവിശ്യയിലെ ലഷ്‌കര്‍ ഗാഹ് നഗരവും താലിബാന്റെ നിയന്ത്രണത്തിലായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കുന്ദൂസ് നഗരത്തിലെ പൊലീസ് ആസ്ഥാനവും ജയിലും ഇപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് താലിബാന്‍ നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന താലിബാന്‍ ആക്രമണത്തില്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ മാധ്യമ വിഭാഗം തലവന്‍ ദവാ ഖാന്‍ മിന്‍പാല്‍ കൊല്ലപ്പെട്ടതും ആശങ്ക വര്‍ധിപ്പിക്കുകയാണ്. അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഘാനിയുടെ വക്താവ് കൂടിയാണ് ദവാ ഖാന്‍.

വ്യാഴാഴ്ച അഫ്ഗാന്‍ തലസ്ഥാനത്തെ അതിസുരക്ഷാ മേഖലയായ ഗ്രീന്‍ സോണിലും താലിബാന്‍ ആക്രമണം നടത്തിയിരുന്നു. അഫ്ഗാന്‍ പ്രതിരോധ മന്ത്രി ബിസ്മില്ലാഹ് ഖാന്‍ മുഹമദിയുടെ വസതിക്ക് നേരെയായിരുന്നു താലിബാന്റെ കാര്‍ബോംബ് ആക്രമണം. ആക്രമണത്തില്‍ നിന്ന് മന്ത്രിയുടെ കുടുംബാംഗങ്ങള്‍ അത്ഭുതകരമായി രക്ഷപെട്ടു. സംഭവസമയത്ത് മന്ത്രി വീട്ടില്‍ ഉണ്ടായിരുന്നില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Taliban claim capture of more Afghan provincial capitals

Latest Stories

We use cookies to give you the best possible experience. Learn more