| Saturday, 31st August 2024, 9:34 am

വീണ്ടും ചര്‍ച്ചയായി 2024 ടി-20 ഫൈനലിലെ സൂര്യയുടെ ക്യാച്ച്; വൈറല്‍ വീഡിയോയില്‍ കമന്റിട്ട് പ്രോട്ടിയാസ് ബൗളര്‍!

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ കിരീടം സ്വന്തമാക്കിയിരുന്നു. 2007ല്‍ എം.സ്. ധോണി കിരീടമുയര്‍ത്തിയതിന് ശേഷം 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യ കിരീടം നേടുന്നത്.

മത്സരത്തിലെ അവസാന ഓവറില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വിജയിക്കാന്‍ 16 റണ്‍സായിരുന്നു വേണ്ടത്. ഇന്ത്യയ്ക്ക് വേണ്ടി ഹര്‍ദിക് ആയിരുന്നു പന്ത് കയ്യിലെടുത്തത്.

നിര്‍ണായക സമയത്ത് ക്രീസിലുണ്ടായിരുന്ന ഡേവിഡ് മില്ലര്‍ പാണ്ഡ്യയുടെ ഒരു ഫുള്‍ ടോസില്‍ പന്ത് ഉയര്‍ത്തിയടിച്ചപ്പോള്‍ ബൗണ്ടറി ലൈനില്‍ ഇന്ത്യയുടെ രക്ഷകനായി എത്തിയത് സൂര്യകുമാര്‍ യാദവായിരുന്നു. ഐതിഹാസികമായ ഒരു ക്യാച്ചില്‍ സിക്സറിന് പോകേണ്ട പന്ത് താരം തട്ടിയകറ്റി വീണ്ടും കൈപ്പിടിയിലാക്കുകയായിരുന്നു.

ഇപ്പോള്‍ ഈ ക്യാച്ചിനെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ സ്പിന്‍ ബൗളര്‍ തമ്പ്രായിസ് ഷംസി. സോഷ്യല്‍ മീഡിയയല്‍ പ്രചരിച്ച ഒരു വീഡിയോയില്‍ വിവാദ പരാമര്‍ശം നടത്തിയാണ് സൂര്യയുടെ ക്യാച്ച് വീണ്ടും ചര്‍ച്ചാവിഷയമായത്.

ഒരുകൂട്ടം  ചെറുപ്പക്കാര്‍ നാട്ടില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ അതിലൊരാള്‍ സമാനമായ രീതിയില്‍ എടുത്ത ഒരു ക്യാച്ചിന്റെ വിഡിയോയിലിട്ട അഭിപ്രായമാണ് വിവാദമായത്.

‘ലോക കപ്പ് ഫൈനലിലെ ക്യാച്ച് പരിശോധിക്കാന്‍ അവര്‍ ഈ രീതി ഉപയോഗിച്ചിരുന്നെങ്കില്‍, അത് സൗത്ത് ആഫ്രിക്കക്ക് അനുകൂലമാകുമായിരുന്നു,’ ഷംസി തന്റെ എക്സ് അക്കൗണ്ടില്‍ കുറിച്ചു.

എന്നിരുന്നാലും, പ്രോട്ടീസ് സ്പിന്നര്‍ പറഞ്ഞ അഭിപ്രായം ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അഭിപ്രായത്തെതുടര്‍ന്ന് താരത്തിന് ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

Content Highlight: Tabraiz Shamsi’s controversial comment on Suryakumar Yadav’s catch in T20 World Cup 2024 final

We use cookies to give you the best possible experience. Learn more