രോഹിത്തിന്റെ വിക്കറ്റ്: പന്തെറിഞ്ഞതും പന്തടിച്ചതും ക്യാച്ചെടുത്തതും ഇന്ത്യന്‍ താരങ്ങള്‍; ചരിത്രം കുറിച്ച് അമേരിക്കന്‍ മാണിക്യങ്ങള്‍
T20 world cup
രോഹിത്തിന്റെ വിക്കറ്റ്: പന്തെറിഞ്ഞതും പന്തടിച്ചതും ക്യാച്ചെടുത്തതും ഇന്ത്യന്‍ താരങ്ങള്‍; ചരിത്രം കുറിച്ച് അമേരിക്കന്‍ മാണിക്യങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th June 2024, 11:22 pm

 

2024 ടി-20 ലോകകപ്പിലെ 25ാം മത്സരത്തിനാണ് ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ട് വേദിയാകുന്നത്. ഗ്രൂപ്പ് എ സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ രണ്ടാമതുള്ള യു.എസ്.എയെ നേരിടുകയാണ്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ എതിരാളികളെ ബാറ്റിങ്ങിനയച്ചു. നായകന്‍ മോനാങ്ക് പട്ടേലിന്റെ അഭാവത്തില്‍ ആരോണ്‍ ജോണ്‍സാണ് യു.എസ്.എയെ നയിക്കുന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യു.എസ്.എ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടി. 23 പന്തില്‍ 27 റണ്‍സ് നേടിയ നിതീഷ് കുമാറും 30 പന്തില്‍ 24 റണ്‍സടിച്ച സ്റ്റീവന്‍ ടെയ്‌ലറുമാണ് യു.എസ്.എയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് നാല് വിക്കറ്റ് നേടിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ രണ്ടും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ പിഴച്ചു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ വിരാട് കോഹ്‌ലി പുറത്തായി. ഗോള്‍ഡന്‍ ഡക്കായാണ് വിരാട് മടങ്ങിയത്.

View this post on Instagram

A post shared by ICC (@icc)

സൗരഭ് നേത്രാവല്‍ക്കറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ആന്‍ഡ്രീസ് ഗൗസിന്റെ കൈകളിലൊതുങ്ങിയാണ് വിരാട് പവലിയനിലേക്ക് തിരിച്ചുനടന്നത്. ഐ.സി.സി ഇവന്റില്‍ ഇതാദ്യമായാണ് വിരാട് ഗോള്‍ഡന്‍ ഡക്കായി മടങ്ങുന്നത്.

വിരാട് പുറത്തായി അധികം വൈകാതെ രോഹിത് ശര്‍മയുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ആറ് പന്തില്‍ മൂന്ന് റണ്‍സ് നേടി നില്‍ക്കവെയാണ് രോഹിത് തിരിച്ചുനടന്നത്.

സൗരഭ് നേത്രാവല്‍ക്കറാണ് ഇത്തവണയും ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ചത്. നേത്രാവല്‍ക്കറിന്റെ ഫുള്‍ ലെങ്ത് ഡെലിവെറി ഫ്‌ളിക് ചെയ്യാനുള്ള രോഹിത് ശര്‍മയുടെ ശ്രമം പാളി. ഉയര്‍ന്നുപൊങ്ങിയ പന്ത് ഹര്‍മീത് സിങ് കൈപ്പിടിയിലൊതുക്കുകയായിരുന്നു.

ഇന്ത്യക്കായി നേരത്തെ അണ്ടര്‍ 19ഫോര്‍മാറ്റില്‍ കളിച്ച താരങ്ങളാണ് നേത്രാവല്‍ക്കറും ഹര്‍മീത് സിങ്ങും. നേത്രാവല്‍ക്കര്‍ ഇന്ത്യക്കായി 2010 U19 ലോകകപ്പില്‍ പന്തെറിയുകയും വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാവുകയും ചെയ്തിട്ടുണ്ട്. ഹര്‍മീത് സിങ്ങാകട്ടെ കുല്‍ദീപ് യാദവിന്റെയും സഞ്ജു സാംസണിന്റെയും സഹതാരവും.

ഇന്ത്യക്കെതിരെ കളിക്കുന്ന ആദ്യ ഇന്ത്യ U19 താരങ്ങള്‍ എന്ന നേട്ടവും കളത്തിലിറങ്ങിയപ്പോള്‍ തന്നെ ഇരുവരും സ്വന്തമാക്കിയിരുന്നു.

അതേസമയം, 14 ഓവര്‍ പിന്നിടുമ്പോള്‍ 67ന് മൂന്ന് എന്ന നിലയിലാണ് ഇന്ത്യ. 24 പന്തില്‍ 28 റണ്‍സുമായി സൂര്യകുമാര്‍ യാദവും 24 പന്തില്‍ 15 റണ്‍സുമായി ശിവം ദുബെയുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

യു.എസ്.എ പ്ലെയിങ് ഇലവന്‍

സ്റ്റീവന്‍ ടെയ്‌ലര്‍, ഷയാന്‍ ജഹാംഗീര്‍, ആന്‍ഡ്രീസ് ഗൗസ് (വിക്കറ്റ് കീപ്പര്‍), ആരോണ്‍ ജോണ്‍സ് (ക്യാപ്റ്റന്‍), നിതീഷ് കുമാര്‍, കോറി ആന്‍ഡേഴ്‌സണ്‍, ഹര്‍മീത് സിങ്, ഷേഡ്‌ലി വാന്‍ ഷാക്‌വിക്, ജസ്ദീപ് സിങ്, സൗരഭ് നേത്രാവല്‍ക്കര്‍, അലി ഖാന്‍.

 

Content highlight: T20 World Cup: IND vs USA: Saurabh Netravalkar dismissed Rohit Sharma