| Sunday, 2nd June 2024, 11:40 pm

കളി ജയിച്ച് വിന്‍ഡീസ്, ആരാധകരുടെ ഹൃദയം വിജയിച്ച് പപ്പുവ ന്യൂ ഗിനി; മരണഗ്രൂപ്പില്‍ അട്ടിമറിക്ക് അനുവദിക്കാതെ കരീബിയന്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പില്‍ വിജയത്തോടെ തുടങ്ങി വെസ്റ്റ് ഇന്‍ഡീസ്. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് വിന്‍ഡീസ് വിജയിച്ചത്.

സൂപ്പര്‍ താരങ്ങളായ റോസ്റ്റണ്‍ ചെയ്‌സ്, ബ്രാന്‍ഡന്‍ കിങ്, നിക്കോളാസ് പൂരന്‍ എന്നിവരുടെ ഇന്നിങ്‌സിന്റെ ബലത്തിലാണ് ആതിഥേയര്‍ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ റോവ്മന്‍ പവല്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പി.എന്‍.ജി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് നേടി. വെറ്ററന്‍ സൂപ്പര്‍ താരം സെസെ ബൗവിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് പപ്പുവ ന്യൂ ഗിനി പൊരുതാവുന്ന സ്‌കോറിലെത്തിയത്.

43 പന്ത് നേരിട്ട് ഒരു സിക്സറും ആറ് ബൗണ്ടറിയുമടക്കം 50 റണ്‍സാണ് താരം നേടിയത്. അന്താരാഷ്ട്ര ടി-20യില്‍ പി.എന്‍.ജി താരത്തിന്റെ നാലാം അര്‍ധ സെഞ്ച്വറി നേട്ടമാണിത്.

സെസെ ബൗവിന് പുറമെ വിക്കറ്റ് കീപ്പര്‍ കിപ്ലിന്‍ ഡോരിഗയുടെയും ക്യാപ്റ്റന്‍ അസദ് വാലയുടെയും ഇന്നിങ്സുകളാണ് ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

ഡോരിഗ 18 പന്തില്‍ പുറത്താകാതെ 27 റണ്‍സ് നേടിയപ്പോള്‍ വാല 22 പന്തില്‍ 21 റണ്‍സും നേടി.

വിന്‍ഡീസിനായി ആന്ദ്രേ റസലും അല്‍സാരി ജോസഫും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അകീല്‍ ഹൊസൈന്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ഗുഡാകേഷ് മോട്ടി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് തുടക്കത്തിലേ പിഴച്ചിരുന്നു. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ജോണ്‍സണ്‍ ചാള്‍സിനെ ഗോള്‍ഡന്‍ ഡക്കായി ടീമിന് നഷ്ടമായി.

പിന്നാലെയെത്തിയ നിക്കോളാസ് പൂരനും കാര്യങ്ങള്‍ അത്ര കണ്ട് പന്തിയായിരുന്നില്ല. നേരിട്ട ആദ്യ 11 പന്തില്‍ വെറും 2 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. എന്നാല്‍ സെസെ ബൗവിന്റെ ഓവറില്‍ രണ്ട് സിക്‌സറടിച്ച് മത്സരത്തിലേക്ക് തിരിച്ചുവന്ന താരം 27 റണ്‍സ് നേടിയാണ് പുറത്തായത്.

നാലാം നമ്പറിലെത്തിയ റോസ്റ്റണ്‍ ചെയ്‌സ് 27 പന്തില്‍ പുറത്താകാതെ 42 റണ്‍സ് നേടി. രണ്ട് സിക്‌സറും നാല് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

29 പന്തില്‍ 34 റണ്‍സടിച്ച ബ്രാന്‍ഡന്‍ കിങ്ങിന്റെ ഇന്നിങ്‌സും വിജയത്തില്‍ നിര്‍ണായകമായി.

പി.എന്‍.ജിക്കായി ക്യാപ്റ്റന്‍ അസദ് വല രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജോണ്‍ കാരികോയും ആലെയ് നവോയും ഓരോ വിക്കറ്റും നേടി.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ റോസ്റ്റണ്‍ ചെയ്‌സാണ് കളിയിലെ താരം.

ഈ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്തെത്താനും വിന്‍ഡീസിനായി.

ജൂണ്‍ ഒമ്പതിനാണ് വിന്‍ഡീസിന്റെ അടുത്ത മത്സരം. പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഉഗാണ്ടയാണ് എതിരാളികള്‍.

Content Highlight: T20 World Cup 2024: WI vs PNG: West Indies defeated Papua New Guinea

We use cookies to give you the best possible experience. Learn more