| Thursday, 6th June 2024, 9:30 pm

518.0ല്‍ നിന്നും കുത്തനെ വീണത് 259.50ലേക്ക്; ഇന്ത്യയുടെ ജയത്തിലും വിരാടിന് ഐറിഷ് ഷോക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കി ലോകകപ്പ് ക്യാമ്പെയ്‌ന് ഇന്ത്യ തുടക്കം കുറിച്ചിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ ഈസ്റ്റ് മെഡോയില്‍ നടന്ന ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 96 റണ്‍സിനാണ് ഇന്ത്യ അയര്‍ലന്‍ഡിനെ പുറത്താക്കിയത്. പേസര്‍മാരുടെ കരുത്തിലാണ് ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയത്.

ഐറിഷ് നിരയില്‍ വീണ പത്ത് വിക്കറ്റില്‍ എട്ടും എറിഞ്ഞിട്ടത് പേസര്‍മാരായിരുന്നു. വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങും ഓരോ വിക്കറ്റ് വീതവും നേടി. സിറാജ് ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്പിന്നര്‍ അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ഗാരത് ഡെലാനി റണ്‍ ഔട്ടായി പുറത്താവുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ച്വറിയുടെയും റിഷബ് പന്തിന്റെ തകര്‍പ്പന്‍ ഇന്നിങ്സിന്റെയും കരുത്തില്‍ അനായസ ജയം സ്വന്തമാക്കുകയായിരുന്നു.

രോഹിത് ശര്‍മക്കൊപ്പം ഓപ്പണിങ്ങില്‍ ഇറങ്ങിയ വിരാട് കോഹ്‌ലി പാടെ നിരാശപ്പെടുത്തി. അഞ്ച് പന്തില്‍ ഒരു റണ്‍സ് മാത്രമാണ് വിരാട് നേടിയത്. മാര്‍ക് അഡയറിന്റെ പന്തില്‍ ബൗണ്ടറി ലൈനിന് സമീപം ബെഞ്ചമിന്‍ വൈറ്റിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.

ഇതോടെ വിരാടിന്റെ സ്റ്റാറ്റ്‌സുകളിലും വന്‍ ഇടിവ് വന്നിരിക്കുകയാണ്. ടി-20 ലോകകപ്പിലെ സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സില്‍ ഏറ്റവും മികച്ച ശരാശരിയുടെ കണക്കിലാണ് വിരാടിന് തിരിച്ചടിയേറ്റിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ വിരാട് ഒന്നാം സ്ഥാനത്ത് തുടരുകയാണെങ്കിലും ശരാശരി നേര്‍ പകുതിയായി കുറഞ്ഞിരിക്കുകയാണ്.

അയര്‍ലന്‍ഡിനെതിരായ മത്സരത്തിന് മുമ്പ് 518.00 എന്ന ബാറ്റിങ് ശരാശരിയാണ് വിരാടിനുണ്ടായിരുന്നത്. ടി-20 ലോകകപ്പില്‍ ഇന്ത്യ പിന്തുടര്‍ന്ന് വിജയിച്ച മത്സരങ്ങളില്‍ നിന്നുമായി 518 റണ്‍സാണ് വിരാട് നേടിയത്. ഒരിക്കല്‍ മാത്രമേ പുറത്തായുള്ളൂ എന്നതിനാലാണ് വിരാടിന്റെ പേരില്‍ ഇത്രയും മികച്ച ശരാശരി കുറിക്കപ്പെട്ടത്.

എന്നാല്‍ അയര്‍ലന്‍ഡിനെതിരെ ഒരു റണ്‍സിന് പരാജയപ്പെട്ടതോടെ ഈ റെക്കോഡില്‍ വിരാടിന്റെ ശരാശരി 259.50ലേക്ക് വീണു. ന്യൂയോര്‍ക്കില്‍ നേടിയ അഞ്ച് പന്തിലെ ഒരു റണ്‍സ് അടക്കം ലോകകപ്പുകളില്‍ ഇന്ത്യ വിജയിച്ച മത്സരത്തില്‍ വിരാടിന്റെ സ്‌കോര്‍ 519 ആയി ഉയര്‍ന്നെങ്കിലും വിക്കറ്റ് നഷ്ടപ്പെടുത്തിയതോടെയാണ് താരത്തിന്റെ ശരാശരിയില്‍ ഇടിവ് വന്നത്.

ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ വിരാട് കോഹ്‌ലിയുടെ ഏറ്റവും മോശം സ്‌കോറാണിത്. റണ്‍ ചെയ്സില്‍ ഇന്ത്യയുടെ വിശ്വസ്തനായ വിരാട് ടി-20 ലോകകപ്പില്‍ ചെയ്സിങ്ങിനിടെ ഒറ്റയക്കത്തിന് പുറത്താകുന്നതും ഇതാദ്യമാണ്.

വരും മത്സരങ്ങളില്‍ കാരം മികച്ച ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ജൂണ്‍ ഒമ്പതിനാണ് ഇന്ത്യ തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ഇതേ വേദിയില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍.

ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ട്രാവലിങ് റിസര്‍വ് താരങ്ങള്‍

ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.

പാകിസ്ഥാന്‍ സ്‌ക്വാഡ്

ബാബര്‍ അസം (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, അസം ഖാന്‍, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, മുഹമ്മദ് അബ്ബാസ് അഫ്രിദി, മുഹമ്മദ് ആമിര്‍, മുഹമ്മദ് റിസ്വാന്‍, നസീം ഷാ, സയിം അയ്യൂബ്, ഷദാബ് ഖാന്‍, ഷഹീന്‍ ഷാ അഫ്രിദി, ഉസ്മാന്‍ ഖാന്‍.

Content Highlight: T20 World Cup 2024: Virat Kohli’s batting stats has fallen

We use cookies to give you the best possible experience. Learn more