പാകിസ്ഥാനെ ക്രിക്കറ്റിലെ കുഞ്ഞന്‍മാരാക്കി യു.എസ്.എ; സൂപ്പര്‍ ഓവറില്‍ വീഴ്ത്തി; അട്ടിമറിയോ?! ഇത് കളിച്ചുനേടിയ വിജയം
T20 world cup
പാകിസ്ഥാനെ ക്രിക്കറ്റിലെ കുഞ്ഞന്‍മാരാക്കി യു.എസ്.എ; സൂപ്പര്‍ ഓവറില്‍ വീഴ്ത്തി; അട്ടിമറിയോ?! ഇത് കളിച്ചുനേടിയ വിജയം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 7th June 2024, 1:27 am

 

ടി-20 ലോകകപ്പിലെ രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കി ആതിഥേയരായ അമേരിക്ക. ഡാല്ലസ് ടെക്‌സസിലെ ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലാണ് യു.എസ്.എ വിജയം സ്വന്തമാക്കിയത്.

പാകിസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ യു.എസ്.എ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. ഇതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് കടന്നത്. അവസാന പന്തില്‍ വിജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ നിതീഷ് കുമാര്‍ ബൗണ്ടറി നേടി സ്‌കോര്‍ സമനിലയിലെത്തിക്കുകയായിരുന്നു.

ഇതോടെ ഗ്രൂപ്പ് എ-യില്‍ ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനും യു.എസ്.എക്കായി.

അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ മോനങ്ക് പട്ടേല്‍, മികച്ച ഇന്നിങ്‌സ് പുറത്തെടുത്ത ആരോണ്‍ ജോണ്‍സ്, ആന്‍ഡ്രീസ് ഗൗസ് എന്നിവരാണ് യു.എസ്.എക്കായി മികച്ച പ്രകടനം പുറത്തെടുത്തത്.

പട്ടേല്‍ 38 പന്തില്‍ 50 റണ്‍സ് നേടി പുറത്തായപ്പോള്‍ 26 പന്തില്‍ 35 റണ്‍സുമായി ഗൗസും മികച്ച പ്രകടനം പുറത്തെടുത്തു. 26 പന്തില്‍ രണ്ട് വീതം സിക്‌സറും ബൗണ്ടറിയുമായി ആരോണ്‍ ജോണ്‍സും തിളങ്ങി.

 

മത്സരത്തില്‍ ടോസ് നേടിയ യു.എസ്.എ നായകന്‍ മോനങ്ക് പട്ടേല്‍ പാകിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

മികച്ച തുടക്കമല്ല പാകിസ്ഥാന് ലഭിച്ചത്. ടീം സ്‌കോര്‍ 30 കടക്കും മുമ്പ് മൂന്ന് പാകിസ്ഥാന്‍ വിക്കറ്റുകള്‍ യു.എസ്.എ പിഴുതെറിഞ്ഞു. മത്സരത്തിന്റെ തുടക്കത്തില്‍ ക്യാപ്റ്റന്‍ ബാബര്‍ അസവും വളരെ പതുക്കെയാണ് കളിച്ചത്. ഒരുവേള 23 പന്തില്‍ 9 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

എന്നാല്‍ നാലാം വിക്കറ്റില്‍ ഷദാബ് ഖാനെ കൂട്ടുപിടിച്ച് ബാബര്‍ സ്‌കോര്‍ ഉയര്‍ത്തി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 72 റണ്‍സാണ് മത്സരത്തിന്റെ ഗതി തിരിച്ചത്. ബാബര്‍ 43 പന്തില്‍ 44 റണ്‍സ് നേടിയപ്പോള്‍ 25 പന്തില്‍ 40 റണ്‍സാണ് ഷദാബിന്‍രെ സമ്പാദ്യം.

പിന്നാലെയെത്തിയ ഇഫ്തിഖര്‍ അഹമ്മദ് (14 പന്തില്‍ 18), ഷഹീന്‍ അഫ്രിദി (16 പന്തില്‍ 23) എന്നിവരും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

സൂപ്പര്‍ ഓവറില്‍ ആരോണ്‍ ജോണ്‍സും കാനഡക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ മികച്ച കാമിയോ ഇന്നിങ്‌സ് പുറത്തെടുത്ത ഹര്‍മീത് സിങ്ങുമാണ് ബാറ്റിങ്ങിനിറങ്ങിയത്. മികച്ച അനുഭവ സമ്പത്തുള്ള മുഹമ്മദ് ആമിറിനെയാണ് ബാബര്‍ പന്തേല്‍പിച്ചത്.

നിര്‍ണായക ഓവറില്‍ ആമിര്‍ സമ്മര്‍ദത്തിന് അടിമപ്പെട്ടപ്പോള്‍ യു.എസ്.എ ബാറ്റര്‍മാര്‍ അത് വൃത്തിയായി മുതലെടുത്തു. ആറ് പന്തും നേരിട്ട ആരോണ്‍ ജോണ്‍സ് 11 റണ്‍സ് നേടിയപ്പോള്‍ ഏഴ് റണ്‍സാണ് എക്‌സ്ട്രാ ഇനത്തില്‍ പിറന്നത്.

ഒടുവില്‍ സൂപ്പര്‍ ഓവറില്‍ 18 റണ്‍സ് നേടി 19 റണ്‍സിന്റെ ലക്ഷ്യം ആതിഥേയര്‍ പാകിസ്ഥാന് മുമ്പില്‍ വെച്ചു.

പാകിസ്ഥാനായി ഫഖര്‍ സമാനും ഇഫ്തിഖര്‍ അഹമ്മദുമാണ് ക്രീസിലെത്തി. നേരത്തെ മികച്ച പ്രകടനം കാഴ്ചവെച്ച സൗരഭ് നേത്രാവല്‍ക്കറാണ് പന്തെറിയാനെത്തിയത്.

രണ്ടാം പന്തില്‍ ബൗണ്ടറി വഴങ്ങിയെങ്കിലും മൂന്നാം പന്തില്‍ ഇഫ്തിഖര്‍ അഹമ്മദിനെ മടക്കി നേത്രാവല്‍ക്കര്‍ യു.എസ്.എ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി. ഷദാബ് ഖാനാണ് ശേഷം ബാറ്റിങ്ങിനിറങ്ങിയത്.

അവസാന പന്തില്‍ ഏഴ് റണ്‍സാണ് പാകിസ്ഥാന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ സിംഗിള്‍ മാത്രമാണ് പാകിസ്ഥാന് കണ്ടെത്താന്‍ സാധിച്ചത്. ഇതോടെ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിജയങ്ങളിലൊന്ന് കുറിക്കാനും യു.എസ്.എക്കായി.

ജൂണ്‍ 12നാണ് യു.എസ്.എയുടെ അടുത്ത മത്സരം. ന്യൂയോര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയാണ് എതിരാളികള്‍.

 

 

 

Content highlight: T20 World Cup 2024: USA defeated Pakistan