എന്തൊരു പിശുക്കന്‍; ബംഗ്ലാ കടുവകളുടെ പല്ല് പറിച്ച് തകര്‍പ്പന്‍ നേട്ടത്തില്‍ ബൂം ബൂം
T20 world cup
എന്തൊരു പിശുക്കന്‍; ബംഗ്ലാ കടുവകളുടെ പല്ല് പറിച്ച് തകര്‍പ്പന്‍ നേട്ടത്തില്‍ ബൂം ബൂം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 23rd June 2024, 12:34 am

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ബംഗ്ലാദേശിന് മേല്‍ പുലര്‍ത്തുന്ന സമഗ്രാധിപത്യം ഇന്ത്യ ഈ ലോകകപ്പിലും തുടര്‍ന്നിരിക്കുകയാണ്.
ടി-20 ലോകകപ്പ് സൂപ്പര്‍ 8ല്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 50 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 197 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 146/8 എന്ന നിലയില്‍ പോരാട്ടം അവസാനിപ്പിച്ചു.

വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെയാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. 27 പന്തില്‍ പുറത്താകാതെ 50 റണ്‍സാണ് പാണ്ഡ്യ നേടിയത്. മൂന്ന് സിക്സറും നാല് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു പാണ്ഡ്യയുടെ ഇന്നിങ്സ്.

പാണ്ഡ്യക്ക് പുറമെ 28 പന്തില്‍ 37 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയും 24 പന്തില്‍ 36 റണ്‍സ് നേടി റിഷബ് പന്തുമാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്ത മറ്റ് ബാറ്റര്‍മാര്‍. 11 പന്തില്‍ 23 റണ്‍സടിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തന്റേതായ സംഭവാനകള്‍ ടോട്ടലിലേക്ക് നല്‍കി.

ബംഗ്ലാദേശിനായി തന്‍സിം ഹസന്‍ സാകിബും റിഷാദ് ഹൊസൈനും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷാകിബ് അല്‍ ഹൊസൈന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനറങ്ങിയ ബംഗ്ലാദേശിനെ മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും മുന്‍തൂക്കം നേടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. പേസര്‍മാരും സ്പിന്‍ നിരയും കളമറിഞ്ഞ് കളിച്ചപ്പോള്‍ ബംഗ്ലാ പോരാട്ടം 50 റണ്‍സകലെ അവസാനിച്ചു.

ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് നേടി. ബുംറയും അര്‍ഷ്ദീപും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

നാല് ഓവര്‍ പന്തെറിഞ്ഞ് വെറും 13 റണ്‍സ് വഴങ്ങിയാണ് ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, റിഷാദ് ഹൊസൈന്‍ എന്നിവരെയാണ് ബുംറ മടക്കിയത്.

റണ്‍സ് വഴങ്ങാന്‍ പിശുക്ക് കാണിച്ച് 3.25 എന്ന മികച്ച എക്കോണമിയിലാണ് ബുംറ പന്തെറിഞ്ഞത്. മത്സരത്തില്‍ പന്തെറിഞ്ഞ 12 ബൗളര്‍മാരില്‍ ഏറ്റവും മികച്ച എക്കോണമിയില്‍ പന്തെറിഞ്ഞതും ബുംറ തന്നെയാണ്.

ഈ മത്സരത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് ബുംറ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ ഏറ്റവുമധികം തവണ നാലില്‍ താഴെ എക്കോണമിയില്‍ പന്തെറിഞ്ഞ താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.

ടി-20ഐയില്‍ ഏറ്റവുമധികം തവണ നാലില്‍ താഴെ എക്കോണമിയില്‍ പന്തെറിഞ്ഞ താരങ്ങള്‍

(താരം – ടീം – എത്ര തവണ ഈ നേട്ടം സ്വന്തമാക്കി എന്ന ക്രമത്തില്‍)

ജസ്പ്രീത് ബുംറ – ഇന്ത്യ – 6*

ആന്‌റിക് നോര്‍ക്യ – സൗത്ത് ആഫ്രിക്ക – 5

അജന്ത മെന്‍ഡിസ് – ശ്രീലങ്ക – 5

ടിം സൗത്തി – ന്യൂസിലാന്‍ഡ് – 5

വെയ്ന്‍ പാര്‍ണെല്‍ – സൗത്ത് ആഫ്രിക്ക – 5

അതേസമയം, ബംഗ്ലാദേശിനെതിരായ വിജയത്തിന് പിന്നാലെ 2024 ടി-20 ലോകകപ്പില്‍ കളിച്ച അഞ്ച് മത്സരത്തില്‍ അഞ്ചിലും വിജയിക്കാനും ഇന്ത്യക്കായി. ഇതോടെ ഗ്രൂപ്പ് എ സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതാണ് ഇന്ത്യ. സൂപ്പര്‍ എട്ടില്‍ രണ്ട് മത്സരത്തില്‍ നിന്നും നാല് പോയിന്റാണ് ഇന്ത്യക്കുള്ളത്.

ജൂണ്‍ 24നാണ് സൂപ്പര്‍ 8ലെ ഇന്ത്യയുടെ അവസാന മത്സരം. ഡാരന്‍ സമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് എതിരാളികള്‍.

 

സ്റ്റാറ്റ്‌സ്: ക്രിക്കറ്റ് പാണ്ട

 

Content highlight: T20 World Cup 2024: Super 8: IND vs BAN: Jasprit Bumrah with a brilliant record