പരിക്കേറ്റ് മടങ്ങി ഹിറ്റ്മാന്‍; ഇന്ത്യയുടെ ചരിത്രത്തില്‍ ഇത് മൂന്നാം തവണ, മൂന്നില്‍ മൂന്നും ഇര രോഹിത്
T20 world cup
പരിക്കേറ്റ് മടങ്ങി ഹിറ്റ്മാന്‍; ഇന്ത്യയുടെ ചരിത്രത്തില്‍ ഇത് മൂന്നാം തവണ, മൂന്നില്‍ മൂന്നും ഇര രോഹിത്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 6th June 2024, 12:00 am

ടി-20 ലോകകപ്പില്‍ ഇന്ത്യ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ ഈസ്റ്റ് മെഡോയില്‍ നടന്ന മത്സരത്തില്‍ അയര്‍ലന്‍ഡിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

അയര്‍ലന്‍ഡ് ഉയര്‍ത്തിയ 97 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ എട്ട് വിക്കറ്റ് ശേഷിക്കെ മറികടക്കുകയായിരുന്നു. ബൗളിങ്ങില്‍ ഇന്ത്യയുടെ പേസര്‍മാര്‍ കത്തിക്കയറിപ്പോള്‍ ബാറ്റിങ്ങില്‍ രോഹിത് ശര്‍മയും റിഷബ് പന്തും ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു.

അര്‍ധ സെഞ്ച്വറി നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 37 പന്തില്‍ 52 റണ്‍സ് നേടി നില്‍ക്കവെ റിട്ടയര്‍ഡ് ഹര്‍ട്ടായാണ് രോഹിത് പുറത്തായത്. ഐറിഷ് പേസറുടെ പന്ത് കയ്യില്‍ കൊണ്ടാണ് ഇന്ത്യന്‍ നായകന് പരിക്കേറ്റത്.

ഇന്ത്യയുടെ അന്താരാഷ്ട്ര ടി-20 ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ഒരു ബാറ്റര്‍ റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങുന്നത്. മൂന്ന് തവണയും രോഹിത് ശര്‍മ തന്നെയാണ് ഇത്തരത്തില്‍ പുറത്തായത് എന്നതാണ് രസകരമായ മറ്റൊരു വസ്തുത.

2020ലാണ് രോഹിത് ഇത്തരത്തില്‍ ആദ്യമായി റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങുന്നത്. ന്യൂസിലാന്‍ഡായിരുന്നു മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. 60 റണ്‍സ് നേടി നില്‍ക്കവെയാണ് രോഹിത് പരിക്കേറ്റ് മടങ്ങുന്നത്.

രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 2022ലാണ് രോഹിത് വീണ്ടും ഇത്തരത്തില്‍ മടങ്ങുന്നത്. വിന്‍ഡീസിനെതിരായ മത്സരത്തില്‍ 11 റണ്‍സ് നേടി നില്‍ക്കവെയാണ് താരം പുറത്തായത്.

ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങുന്ന നാലാമത് താരമാണ് രോഹിത്.

ടി-20 വേള്‍ഡ് കപ്പില്‍ റിട്ടയര്‍ഡ് ഹര്‍ട്ടായി പുറത്താകുന്ന താരങ്ങള്‍

(താരം – ടീം – എതിരാളികള്‍ – വര്‍ഷം)

പോള്‍ സ്‌റ്റെര്‍ലിങ് – അയര്‍ലന്‍ഡ് – യു.എ.ഇ – 2014

ജേസണ്‍ റോയ് – ഇംഗ്ലണ്ട് – സൗത്ത് ആഫ്രിക്ക – 2021

ബാസ് ഡി ലീഡ് – നെതര്‍ലന്‍ഡ്‌സ് – പാകിസ്ഥാന്‍ – 2022

രോഹിത് ശര്‍മ – ഇന്ത്യ – അയര്‍ലന്‍ഡ് – 2024

അയര്‍ലന്‍ഡിനെതിരെ ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ഇന്ത്യന്‍ നായകന്റെ തീരുമാനം ശരിവെച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞു. രോഹിത്തിന്റെ പേസര്‍മാരുടെ മികച്ച പ്രകടനത്തില്‍ അയര്‍ലന്‍ഡ് ബാറ്റര്‍മാര്‍ താളം കണ്ടെത്താന്‍ പാടുപെട്ടു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ ഐറിഷ് പടയ്ക്ക് മേല്‍ സമ്മര്‍ദം കൊടുത്തുകൊണ്ടേയിരുന്നു.

ഒടുവില്‍ 16 ഓവറില്‍ 96 എന്ന നിലയില്‍ നില്‍ക്കവെ പത്താം ഐറിഷ് വിക്കറ്റും നിലംപൊത്തി.

14 പന്തില്‍ 26 റണ്‍സ് നേടിയ ഗാരത് ഡെലാനിയാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍.

ഇന്ത്യക്കായി ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങും രണ്ട് വിക്കറ്റ് വീതം നേടി. ഗാരത് ഡെലാനി റണ്‍ ഔട്ടായപ്പോള്‍ അക്‌സര്‍ പട്ടേലും മുഹമ്മദ് സിറാജും ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. വിരാട് കോഹ്‌ലി അഞ്ച് പന്തില്‍ ഒരു റണ്‍സ് നേടി പുറത്തായി. മാര്‍ക് അഡയറിന്റെ പന്തില്‍ ബൗണ്ടറി ലൈനിന് സമീപം ബെഞ്ചമിന്‍ വൈറ്റിന് ക്യാച്ച് നല്‍കിയാണ് വിരാട് പുറത്തായത്.

വിരാട് പുറത്തായെങ്കിലും വണ്‍ ഡൗണായെത്തിയ റിഷബ് പന്തിനെ കൂട്ടുപിടിച്ച് രോഹിത് സ്‌കോര്‍ ഉയര്‍ത്തി. സ്ലോ പിച്ചിലും മോശമല്ലാത്ത രീതിയില്‍ നായകന്‍ ബാറ്റ് വീശിയപ്പോള്‍ ഇന്ത്യ വിജയം സ്വന്തമാക്കി.

ഈ വിജയത്തോടെ ഗ്രൂപ്പ് എ-യില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ജൂണ്‍ ഒമ്പതിനാണ് ഇന്ത്യയുടെ അടുത്ത മത്സരം. ന്യൂയോര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍.

 

Content highlight: T20 World Cup 2024: Rohit Sharma is out with an injury